സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം എപ്പോള്‍, എങ്ങനെ എന്നു തര്‍ക്കം ബാക്കി

 


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും അനിശ്ചിതകാല സമരവും മാധ്യമങ്ങള്‍ പെരുപ്പിച്ചതുപോലെ നീളാത്തത് മധ്യസ്ഥ ഇടപെടലുകളെത്തുടര്‍ന്ന്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. തയ്യാറായില്ല.

എങ്കിലും അന്വേഷണം പ്രഖ്യാപിച്ചതു പരിഗണിച്ച് സമരം ആദ്യഘട്ടത്തില്‍ വിജയിച്ചുവെന്നു വരുത്തി പിന്മാറുകയാണ് പ്രതിപക്ഷം. അതേസമയം, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ (അന്വേഷണ വിഷയങ്ങള്‍) മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ ഉള്‍പ്പെടുത്താതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. അതാകട്ടെ പ്രതിപക്ഷത്തിനു സ്വീകാര്യമേയല്ല താനും. ഇതേച്ചൊല്ലിയാകും വരുംദിവസങ്ങളിലെ തര്‍ക്കം.

മുഖ്യമന്ത്രിയെ നിലനിര്‍ത്തിത്തന്നെ പ്രതിപക്ഷത്തിന്റെ മറ്റാവശ്യങ്ങള്‍ അംഗീകരിക്കുകയും പ്രതിപക്ഷം അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ രണ്ടുകൂട്ടരുടെയും മുഖം രക്ഷിക്കുന്ന ഒത്തുതീര്‍പ്പിനുള്ള കരുനീക്കങ്ങള്‍ രണ്ടു ദിവസമായി സജീവമായിരുന്നു. ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും മുന്‍ ഐഎഎസ് -ഐപിഎസ് ഉന്നതരും ഉള്‍പ്പെടുന്ന സംഘമാണ് രണ്ടു കൂട്ടര്‍ക്കുമിടയില്‍ മധ്യസ്ഥ ശ്രമം നടത്തിയത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിച്ച ഒരു ഉന്നതന്‍ ഈ ശ്രമം പൊളിക്കാന്‍ പരസ്യ പ്രസ്താവന നടത്തിയേക്കും എന്ന സൂചന ലഭിച്ചതിനേത്തുടര്‍ന്നാണ്, മധ്യസ്ഥ ശ്രമങ്ങള്‍ അംഗീകരിക്കില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞതെന്നാണു വിവരം.
സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം എപ്പോള്‍, എങ്ങനെ എന്നു തര്‍ക്കം ബാക്കി

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സമാന്തരമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആ ആവശ്യം മുഖ്യമന്ത്രി നിരസിച്ചുപോന്നത്. എന്നാല്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേ തീരൂ എന്ന നിലപാട് പ്രതിപക്ഷം കര്‍ക്കശമാക്കുകയും ചെയ്തു.

സമരം ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി അവധി പ്രഖ്യാപിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള അമര്‍ഷവും സര്‍ക്കാരിനെതിരായ വികാരമായി മാറുമെന്നാണ് ഇപ്പോള്‍ യു.ഡി.എഫിലെ പൊതു വികാരം. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയും എത്തിയതത്രേ. പോലീസ് അന്വേഷണം ഈ വെള്ളിയാഴ്ചയോടെ പൂര്‍ത്തീകരിക്കും. പക്ഷേ, രാജിവയ്ക്കില്ല എന്ന് മുഖ്യമന്ത്രി പാര്‍ട്ടിയെയും മുന്നണിയെയും അറിയിച്ചിട്ടുണ്ട്. രാജിവച്ചാല്‍, തിരിച്ചുവരാനാകാത്ത വിധം അപമാനിതനായി പടിയിറങ്ങേണ്ടി വരുമെന്നതുതന്നെയാണു കാരണമെന്ന് കോണ്‍ഗ്രസില്‍ തന്നെ മുറുമുറുപ്പുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി അതു വകവയ്ക്കുന്നില്ല.

ഇനിയിപ്പോള്‍, രാജിവയ്ക്കാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താതെ പ്രതിപക്ഷം അടങ്ങുമോ എന്ന കാര്യത്തിലെ അന്തിമ തീരുമാനമാണ് ഉണ്ടാകാനുള്ളത്. മുഖ്യമന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അദ്ദേഹം അധികാരത്തില്‍ തുടരുന്നത് ജനാധിപത്യപരമായി ശരിയല്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായിരിക്കെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്ന സാഹചര്യം മുമ്പുണ്ടായിട്ടുണ്ടെങ്കിലും രാജിവച്ചില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം. 1959ലെ വിമോചന സമരവുമായി ബന്ധപ്പെട്ട വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി രാജിവച്ചിരുന്നില്ല. എന്നാല്‍ അന്ന് മുഖ്യമന്ത്രിക്കെതിരെ ആയിരുന്നില്ല അന്വേഷണം എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Also Read: ഫയര്‍മാന്‍ ഉറക്കത്തില്‍ ഹൃദ്രോഗം മൂലം മരിച്ചു

Keywords: Judicial probe; Crisis is still there, Oommen Chandy, Solar Cheating Case, Chief Minister, Resign, LDF strike, Investigation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia