പുറത്തായ ഗണേഷ് പുറത്തുതന്നെ; വനം വകുപ്പ് അടൂര്‍ പ്രകാശിനു നല്‍കും

 


തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാതെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പുന:സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെയും ഗണേഷിന്റെയും സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഗണേഷ് കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തും. അത് അടൂര്‍ പ്രകാശിനു നല്‍കാനാണു ധാരണയെന്നാണു സൂചന. അടൂര്‍ പ്രകാശില്‍ നിന്ന് റവന്യൂവകുപ്പെടുത്ത് രമേശ് ചെന്നിത്തലയ്ക്കു നല്‍കുന്നതിനാണിത്. ഉപമുഖ്യമന്ത്രിയാകുന്ന രമേശിന് ആഭ്യന്തര വകുപ്പ് കൊടുക്കാത്ത സാഹചര്യത്തില്‍ റവന്യൂ പോലെ സുപ്രധാനമായ വകുപ്പു നല്‍കാനാണ് തീരുമാനം.

ഗണേഷ് കൈകാര്യം ചെയ്തിരുന്ന സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പുകള്‍ ഉള്‍പെടെ അടൂര്‍ പ്രകാശിനു നല്‍കുമോ എന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളു. ഏതായാലും ഈഴവ സമുദായത്തില്‍ നിന്നുള്ള മന്ത്രിയായ അടൂര്‍ പ്രകാശിന്റെ വകുപ്പുമാറ്റം സംബന്ധിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കോണ്‍ഗ്രസ് നേതൃത്വം വിജയകരമായ ആശയ വിനിമയം നടത്തിക്കഴിഞ്ഞെന്നാണു വിവരം.

പുറത്തായ ഗണേഷ് പുറത്തുതന്നെ; വനം വകുപ്പ് അടൂര്‍ പ്രകാശിനു നല്‍കുംരമേശുമായി ഇപ്പോള്‍ ചെറിയ അകല്‍ച്ചയുണ്ടെങ്കിലും അദ്ദേഹം ഉപമുഖ്യമന്ത്രിയാകുന്നതോടെ എന്‍.എസ്.എസും കോണ്‍ഗ്രസുമായുള്ള അകലവും കുറയും. നായര്‍ സമുദായാംഗമായ തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിയാക്കി നിലനിര്‍ത്തിയാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശം. നായര്‍ സമുദായത്തിനു മന്ത്രിസഭയില്‍ പ്രാതിനിധ്യം വര്‍ധിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്, പ്രത്യേകിച്ചും കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നാണ് ഹൈക്കമാന്‍ഡിനെ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. മന്ത്രിസഭാ പുന:സംഘടനയ്ക്കു ശേഷം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി മുഖ്യമന്ത്രി തന്നെ നേരിട്ടു സംസാരിച്ചേക്കുമെന്നും അറിയുന്നു.

ഗണേഷ് കുമാറിനെ മന്ത്രിയാക്കിയില്ലെങ്കിലും രമേശിന്റെ വരവോടെയുണ്ടാകുന്ന നായര്‍ പ്രാതനിധ്യ മികവില്‍ സംതൃപ്തരാണെന്ന മട്ടില്‍ സുകുമാരന്‍ നായര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അത് പരസ്യമാക്കിയിട്ടില്ലെന്നു മാത്രം. ആ ധൈര്യത്തിലാണ് പിള്ളയുടെ സമ്മര്‍ദം അവഗണിക്കുന്നത്. സുകുമാരന്‍ നായരുമായുള്ള സൗഹൃദം പുതുക്കാന്‍ വെള്ളാപ്പള്ളിയെത്തന്നെ കോണ്‍ഗ്രസ് നേതൃത്വം ഉപയോഗിച്ചതായും വ്യക്തമായ വിവരമുണ്ട്.

ഭാര്യയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നു രാജിവയ്‌ക്കേണ്ടി വന്ന ഗണേഷിനെ വീണ്ടും മന്ത്രിയാക്കണം എന്ന് പിതാവും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ട സമയത്ത് സുകുമാരന്‍ നായരുടെ പിന്തുണ അക്കാര്യത്തിനുണ്ടായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതോടെ അതിലും മാറ്റം വന്നു.

Also read:
പോലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘത്തെ തടഞ്ഞതിനെ ചൊല്ലി നഗരത്തില്‍ സംഘര്‍ഷാവസ്ഥ
Keywords:  Kasaragod, Kerala, Ganesh Kumar, Oommen Chandy, Minister, Adoor Prakash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia