മന്ത്രവാദത്തിനിടയില്‍ സിദ്ധന്റെ തൊഴിയേറ്റ് യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


കൊല്ലം: (www.kvartha.com 16.07.2014) തഴവയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതി മന്ത്രവാദിയുടെ തൊഴിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസന്റെ മകള്‍ മാനസിക വൈകല്യമുള്ള ഹസീന (26)യാണ് സിദ്ധന്റെ അടിയേറ്റ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ  ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി സിറാജുദ്ദീനെ പോലീസ് തെരയുന്നു. ഇയാള്‍ ഇതിനുമുമ്പും മന്ത്രവാദത്തിന്റെയും ചികിത്സയുടെയും പേരില്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ അസുഖം ഭേദമാക്കാന്‍ മന്ത്രവാദ ചികിത്സ നടത്താന്‍ തീരുമാനിച്ച ഹസീനയുടെ പിതാവ് ഹസനെ (58)പോലീസ് ചോദ്യം ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ഹസനില്‍ നിന്നുമാണ് സിറാജുദ്ദീനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. ചെറുപ്പം മുതല്‍ തന്നെ മാനസിക അസ്വാസ്ഥ്യമുള്ള ഹസീനയെ കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അയല്‍ക്കാരനായ റിട്ട. അറബ് അധ്യാപകനില്‍ നിന്നാണ് സിറാജുദ്ദീന്റെ മന്ത്രവാദ സിദ്ധികളെപ്പറ്റി ഹസനും കുടുംബവും അറിഞ്ഞത്.

അധ്യാപകന്റെ ബന്ധുവിന്റെ അസുഖം സിറാജുദ്ദീന്‍ മന്ത്രവാദത്തിലൂടെ ചികിത്സിച്ച്  ഭേദമാക്കിയതായി പറഞ്ഞതിനെ തുടര്‍ന്നാണ് ഹസന്‍ സിദ്ധന്റെ തട്ടിപ്പില്‍ വീണത്. മാനസിക വൈകല്യമുള്ള ഹസീനയെ തേവലക്കര സ്വദേശിയായ ഒരു യുവാവ് ആദ്യം വിവാഹം ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം ഒരാഴ്ച മാത്രമായിരുന്നു നീണ്ടുനിന്നത്. പിന്നീട് മൊഴി  ചെല്ലുകയായിരുന്നു.

അതിനുശേഷം  ബന്ധുവായ മറ്റൊരു യുവാവിനെ കൊണ്ട് ഹസീനയെ വിവാഹം കഴിപ്പിച്ചുവെങ്കിലും രണ്ട് വര്‍ഷം മാത്രമേ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. ഇതില്‍ ഒരു മകളും ഉണ്ട്. എന്നാല്‍ രണ്ടുവര്‍ഷം മാത്രമേ ബന്ധം നിലനിന്നുള്ളൂ. പിന്നീട് ഹസീന  മകളുമായി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു.

സിറാജുദ്ദീന്‍ രാത്രി പന്ത്രണ്ട് മണിക്കുശേഷമാണ്  സേവകള്‍ ആരംഭിക്കുന്നത്. ഹാളില്‍ രോഗിയെ തറയില്‍ കിടത്തി കര്‍മങ്ങള്‍ നടത്തും. കര്‍മം നടത്തുന്ന സമയത്ത് ജിന്നൊഴിഞ്ഞു പോകുന്നതിനായി വടിയെടുത്ത് തുടരെ അടിക്കുകയും ചെയ്യും. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി പുലര്‍ച്ചെ ഒരു മണിമുതല്‍ നാലുമണിവരെ സിറാജുദ്ദീന്‍ തന്റെ ജിന്നൊഴിപ്പിക്കല്‍ തുടരും.

ആഹാരം നല്‍കാതെ ശരീരം തളര്‍ത്തിയശേഷമായിരുന്നു സിറാജുദ്ദീന്റെ സിദ്ധപ്രയോഗം. ദിവസങ്ങളോളം ഉറക്കമിളച്ചും ആഹാരം കഴിക്കാതെയും തളര്‍ന്നിരുന്ന ഹസീനയ്ക്ക് സിറാജിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.

തുടക്കത്തില്‍ സിറാജുദ്ദീന്റെ ചൂരല്‍ പ്രയോഗങ്ങളോടും മര്‍ദ്ദനങ്ങളോടും  കരഞ്ഞും നിലവിളിച്ചും ഹസീന പ്രതികരിച്ചിരുന്നു.   ദിവസങ്ങളോളം ചികിത്സയും ബാധ ഒഴിപ്പിക്കലും തുടര്‍ന്നതോടെ ശാരീരികമായി തളര്‍ന്ന ഹസീന കരയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം അവശയായിരുന്നു.

ഹസീന അബോധാവസ്ഥയിലായതോടെ ബന്ധുക്കള്‍ ഇടപെട്ടപ്പോള്‍ കുറച്ചുകഴിഞ്ഞ് ബോധം വരുമെന്ന് പറഞ്ഞ് സിദ്ധന്‍ തന്റെ കര്‍മങ്ങള്‍ തുടരുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഹസീനയ്ക്ക് ബോധം വരാത്തതിനെ തുടര്‍ന്ന് മുഖത്ത് വെള്ളം തളിക്കുകയും കുടിക്കാന്‍ കൊടുക്കുകയും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല.

ഒടുവില്‍ സിറാജുദ്ദീനും വീട്ടുകാരും ചേര്‍ന്ന് ഹസീനയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെയെത്തിയപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ പോലീസിനെ വിവരമറിയിക്കാന്‍ കൂട്ടാക്കാതെ മൃതദേഹം വീട്ടിലെത്തിച്ച് ഖബറടക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇടപെട്ട് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് യുവതിയുടെ മരണം അസ്വാഭാവികമാണെന്നറിഞ്ഞത്. ഇതേതുടര്‍ന്ന് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മന്ത്രവാദത്തെ കുറിച്ച് അറിയുന്നത്.

മന്ത്രവാദത്തിനിടയില്‍ സിദ്ധന്റെ തൊഴിയേറ്റ് യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിമാനത്താവളത്തിലെ കക്കൂസില്‍ ഒളിപ്പിച്ച 31 ലക്ഷത്തിന്റെ സ്വര്‍ണവുമായി 2 പേര്‍ അറസ്റ്റില്‍
Keywords:  Kollam, Police, Custody, Woman, Hospital, Treatment, Parents, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia