യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വെ ബജറ്റിലെ വിശേഷങ്ങളറിയാം

 


കേന്ദ്ര റെയില്‍വേ ബജറ്റ് 2015-16: സവിശേഷതകള്‍

  • യാത്രാ നിരക്കുകളില്‍ വര്‍ദ്ധനയില്ല
  • പദ്ധതി അടങ്കല്‍ 1,00,011 കോടി രൂപ, 52 % വര്‍ദ്ധന
  • യാത്ര സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഹിതത്തില്‍ 67 % വര്‍ദ്ധന
  • ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ചലനയന്ത്രമാകാന്‍ റെയില്‍വേ. ഇതിനായി പഞ്ചവത്സര കര്‍മ്മ പദ്ധതി
  • ഉയര്‍ന്ന നിക്ഷേപത്തിന് വിഭവ സമാഹരണം
  • യാത്രാ സുരക്ഷിതത്വത്തിനും സുഖയാത്രയ്ക്കും ഊന്നല്‍
  • അഞ്ച് മിനിട്ടില്‍ യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനായി ഹോട്ട് ബട്ടണുകള്‍, കോയിന്‍ വെന്‍ഡിങ് യന്ത്രങ്ങള്‍ തുടങ്ങിയവയും ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഇ-കാറ്ററിങ് സൗകര്യവും ഏര്‍പ്പെടുത്തും.
  • ആദര്‍ശ് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 200 സ്റ്റേഷനുകള്‍ കൂടി, ബി കാറ്റഗറി സ്റ്റേഷനുകളിലും വൈ-ഫൈ സൗകര്യം
  • യാത്രക്കാരുടെ പ്രശ്‌നങ്ങളും സുരക്ഷാ സംബന്ധമായി പരാതികള്‍ക്കും 24ഃ7 ഹെല്‍പ് ലൈന്‍ നമ്പരുകള്‍
  • വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് സബര്‍ബന്‍ കോച്ചുകളില്‍ നിരീക്ഷണ ക്യാമറ
  • തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍
  • ഒന്‍പത് റെയില്‍വേ ഇടനാഴികളിലെ വേഗത മണിക്കൂറില്‍ 160 ഉം 200 ഉം കിലോമീറ്ററായി ഉയര്‍ത്തും
  • തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ട്രെയിന്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനവും ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനവും സ്ഥാപിക്കും
  • 77 പുതിയ പദ്ധതികളിലായി 9400 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍/മൂന്നാം പാത/ നാലാം പാത പ്രവൃത്തികള്‍
  • സ്വച്ഛ റെയില്‍ സ്വച്ഛ ഭാരത് അഭിയാനു കീഴില്‍ സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയായി സൂക്ഷിക്കുന്നതിന് പുതിയ വകുപ്പ്


റെയില്‍വേയെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ചലനയന്ത്രമാക്കുന്നതിനുള്ള നടപടികളാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഉയര്‍ന്ന നിക്ഷേപത്തിന് വിഭവ സമാഹരണം, തിരക്കുള്ള റൂട്ടുകളുടെ നിബിഡത കുറയ്ക്കല്‍, ട്രെയിനുകളുടെയും പദ്ധതി നടപ്പാക്കലിന്റെയും വേഗം വര്‍ദ്ധിപ്പിക്കല്‍,  യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും തുടങ്ങിയവ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. എല്ലാ പ്രധാന പദ്ധതികളും അടിയന്തിര പ്രധാന്യത്തോടെ നടപ്പാക്കുമെന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭു പറഞ്ഞു.

റെയില്‍വേ യാത്രാനുഭവത്തിലുള്ള സ്ഥായിയായ പുരോഗതി, സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കല്‍, ശേഷീ വികസനം, അടിസ്ഥാന സൗകര്യങ്ങളിലെ ആധുനീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം നേടിയെടുക്കണമെന്ന് ബജറ്റ് പറയുന്നു. ഇതിനായി ധവളപത്രം ഉള്‍പ്പെടുന്ന മധ്യകാല വീക്ഷണ പദ്ധതി, വിഷന്‍ 2030 രൂപരേഖ, പഞ്ചവത്സര കര്‍മ്മ പദ്ധതി എന്നിവയാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം റെയില്‍വേയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വെ ബജറ്റിലെ വിശേഷങ്ങളറിയാം

2015-16ല്‍ 88.5 ശതമാനമെന്ന പ്രവര്‍ത്തന അനുപാതം നേടിയെടുക്കുന്നതിന് മാനേജ്‌മെന്റ് സംവിധാനങ്ങളും പ്രക്രിയകളും ഉടച്ചു വാര്‍ക്കണമെന്നും മാനവവിഭവശേഷിയെ കൂടുതല്‍ മെച്ചമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. റെയില്‍വേ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് ശുചിത്വത്തിന് ബജറ്റ് ഊന്നല്‍ നല്‍കുന്നു. സ്വച്ഛ റെയില്‍ സ്വച്ഛ ഭാരത് അഭിയാനു കീഴില്‍ സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു പുതിയ വകുപ്പ് ആരംഭിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. 650 സ്റ്റേഷനുകളില്‍ പുതിയ ശുചിമുറികള്‍ നിര്‍മ്മിക്കും. ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന കിടക്കവിരികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. യാത്രക്കാര്‍ക്ക് പരാതികള്‍ രേഖപ്പെടുത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ 138 എന്ന ടോള്‍ ഫ്രീ നമ്പരും സുരക്ഷാ സംബന്ധമായ പരാതികള്‍ രേഖപ്പെടുത്താന്‍ 182 എന്ന ടോള്‍ ഫ്രീ നമ്പരും ആരംഭിക്കും.

സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുമ്പോഴുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അഞ്ച് മിനിട്ടില്‍ യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനായി ഹോട്ട് ബട്ടണുകള്‍, കോയിന്‍ വെന്‍ഡിങ് യന്ത്രങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും. ഭിന്നശേഷിയുള്ള യാത്രികര്‍ക്ക് നിരക്കിളവില്‍ ഇ-ടിക്കറ്റുകള്‍, ടിക്കറ്റ് ബുക്കിങിന് ബഹു-ഭാഷാ ഇ-പോര്‍ട്ടല്‍ തുടങ്ങിയവും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ബാങ്കുകള്‍ വഴിയുള്ള ടിക്കറ്റ് റീഫണ്ട്, സ്മാര്‍ട്ട് ഫോണുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റ് ലഭിക്കാനുള്ള സൗകര്യം തുടങ്ങിയവും പുതുതായി അവതരിപ്പിക്കും. ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ സ്മാര്‍ട്ട് കാര്‍ഡും കറന്‍സിയും ഉപയോഗിക്കാനുള്ള സംവിധാനം, റെയില്‍-ബസ് ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യാവുന്ന സംയോജിത ടിക്കറ്റിങ് സംവിധാനം, വാറന്റുകള്‍ ഒഴിവാക്കാന്‍ പ്രതിരോധ യാത്രാ സംവിധാനം തുടങ്ങിയവയും 2015-16ലെ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഇ-കാറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഭക്ഷണവും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തിരഞ്ഞെടുക്കാനുള്ള സംവിധാനം ഒരുക്കും. ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ പ്രത്യേക ഡിവിഷനുകളില്‍ പേരെടുത്ത ഏജന്‍സികള്‍ നടത്തുന്ന ബേസ് കിച്ചനുകള്‍ ആരംഭിക്കും. വെള്ളം ലഭ്യമാക്കാനുള്ള വെന്‍ഡിങ് മെഷീനുകളും ഏര്‍പ്പെടുത്തും.

യാത്രക്കാരുടെ വെരിഫിക്കേഷനായി ട്രെയിനിലെ ടിടിഇമാര്‍ക്ക് ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനലുകള്‍ ലഭ്യമാക്കും. 2000 സ്റ്റേഷനുകളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കേന്ദ്രീകൃത സംവിധാനത്താല്‍ നിയന്ത്രിക്കപ്പെടുന്ന റെയില്‍വേ ഡിസ്‌പ്ലേ ശൃംഖലയ്ക്ക് തുടക്കമിടും. സ്റ്റേഷനുകളില്‍ ട്രെയിന്‍ വരുന്നതും പുറപ്പെടുന്നതും സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് എസ്എംഎസ് വഴി ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട മെയിന്‍ലൈന്‍ കോച്ചുകളിലും സബര്‍ബന്‍ ട്രെയിനുകളിലെ വനിതാ കംപാര്‍ട്ട്‌മെന്റിലും പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

തിരഞ്ഞെടുക്കപ്പെട്ട ശതാബ്ദി ട്രെയിനുകളില്‍ വിനോദത്തിനുള്ള ഉപാധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതിയും റെയില്‍വേ ഏറ്റെടുക്കും. ജനറല്‍ കോച്ചുകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങിനുള്ള സൗകര്യമൊരുക്കുകയും സ്ലീപ്പര്‍ കോച്ചുകളിലെ ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 200 സ്റ്റേഷനുകളെ കൂടി ആദര്‍ശ് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനും ബി കാറ്റഗറി സ്റ്റേഷനുകളില്‍ വൈ-ഫൈ ഏര്‍പ്പെടുത്താനും സ്റ്റേഷനുകളില്‍ സ്വയം-നിയന്ത്രിത ലോക്കറുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. തിരഞ്ഞെടുത്ത ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ ജനറല്‍ കോച്ചുകള്‍ നല്‍കും. അപ്പര്‍ ബെര്‍ത്തുകളിലേക്ക് കയറാനുള്ള ഉപഭോക്തൃ സൗഹൃദ ഏണിപ്പടികള്‍ വികസിപ്പിക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിനെ സമീപിച്ചിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ ലോവര്‍ ബെര്‍ത്ത് ക്വാട്ടയും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ലോവര്‍ ബെര്‍ത്തുകള്‍ ലഭ്യമാക്കാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ ടിടിഇമാര്‍ക്ക് ബജറ്റ് നിര്‍ദ്ദേശം നല്‍കുന്നു. സ്റ്റേഷനുകളിലെ ലിഫ്റ്റുകളും എലിവേറ്ററുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 120 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതുതായി നിര്‍മ്മിക്കുന്ന റെയില്‍ കോച്ചുകള്‍ ബ്രെയില്‍ ലിപി വഴി വായിക്കുന്നവര്‍ക്കു കൂടി സഹായകമായി നിര്‍മ്മിക്കുന്നതാണ്. ഭിന്നശേഷിയുള്ള യാത്രികരെ ഉദ്ദേശിച്ച് സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ വീതിയുള്ള പ്രവേശനകവാടം പണിയണമെന്നും നിര്‍ദ്ദേശിക്കുന്നു. യാത്രക്കാരുടെ സ്വകര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഹിതം 67 ശതമാനം ഈ ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പ്രധാന നഗരങ്ങളില്‍ 10 സാറ്റലൈറ്റ് റെയില്‍വേ ടെര്‍മിനലുകള്‍ക്കും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. 96,182 കോടി രൂപ ചെലവില്‍ 77 പുതിയ പദ്ധതികളിലായി 9400 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത, നാലാം പാത പ്രവൃത്തികള്‍, വൈദ്യുതീകരണം എന്നിവ നടപ്പാക്കും. ട്രാഫിക്ക് സംവിധാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 2374 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 6,608 കിലോമീറ്ററില്‍ റെയില്‍വേ വൈദ്യുതീകരണത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1330 ശതമാനം അധികം തുക അനുവദിച്ചിട്ടുണ്ട്.

ഒന്‍പത് റെയില്‍വേ ഇടനാഴികളിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍, 130 കിലോമീറ്റര്‍ എന്നത് 160ഉം 200ഉം കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. അതു വഴി ഒറ്റ രാത്രി കൊണ്ട് ഡല്‍ഹി-കോല്‍ക്കത്ത, ഡല്‍ഹി-മുംബൈ യാത്രകള്‍ സാധ്യമാകും. ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗം  കാലിയായ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററും ഭാരം വഹിക്കുന്ന ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 75 കിലോമീറ്ററുമായി വര്‍ദ്ധിപ്പിച്ചു.

അപകട മേഖലകള്‍ക്കു വേണ്ടിയൊരു കര്‍മ്മ പദ്ധതിയും ബജറ്റ് മുന്നോട്ട് വയ്ക്കുന്നു. 3438 ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കുന്നതിന് 6581 കോടി രൂപ ചെലവില്‍ 970 റെയില്‍വേ മേല്‍പാലങ്ങളും അടിപ്പാതകളും നിര്‍മ്മിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2600 ശതമാനം അധികമാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ എത്രയും വേഗം ട്രെയിന്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനവും ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനവും സ്ഥാപിക്കും.

റെയില്‍വേയില്‍ നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിന് 'കായകല്‍പ് ' എന്ന പേരില്‍ ഒരു ഇന്നവേഷന്‍ കൗണ്‍സില്‍ ആരംഭിക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഇതിനോട് അനുബന്ധമായി ഒരു സാങ്കേതിക പോര്‍ട്ടലും ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളില്‍ നാലു റെയില്‍വേ ഗവേഷണ കേന്ദ്രങ്ങളും വാരാണസിയിലെ ഐഐടിയില്‍(ബിഎച്ച്‌യു) റെയില്‍വേ സാങ്കേതിക വിദ്യയില്‍ മാളവ്യ ചെയറും സ്ഥാപിക്കും.

റെയില്‍വേയുടെ പൊതു-സ്വകാര്യ പങ്കാളിത്ത സെല്‍ ഫലാധിഷ്ഠിതമായി പരിഷ്‌ക്കരിക്കും. ഫോറിന്‍ റെയില്‍ ടെക്‌നോളജി കോ-ഓപ്പറേഷന്‍ സ്‌കീമിനും തുടക്കമിടും. പദ്ധതി വികസനത്തിനും വിഭവ സമാഹരണത്തിനും ഭൂമി ഏറ്റെടുക്കലിനും നിരീക്ഷണത്തിനും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പങ്കാളിത്ത പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പദ്ധതിയിടുന്നു. പുതിയ ലൈനുകള്‍ക്കായി പ്രധാന പൊതുമേഖലാ ഉപഭോക്താക്കളുമായി ചേര്‍ന്ന് പങ്കാളിത്ത പദ്ധതിയും നടപ്പാക്കും.

നര്‍ഗോള്‍, ഛാര, ഡിഗി, രേവാസ്, ട്യൂണ തുറമുഖങ്ങളുമായി ചേര്‍ന്ന് തുറമുഖ കണക്ടീവിറ്റി പദ്ധതിയും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. വാര്‍ധ-നാഗ്പൂര്‍ മൂന്നാം ലൈന്‍, കാസിപെറ്റ്-വിജയവാഡ മൂന്നാം ലൈന്‍, ഭദ്രക്-നര്‍ഗുണ്ടി മൂന്നാം ലൈന്‍, ഭുജ്-നാലിയ ഗേജ് മാറ്റം തുടങ്ങിയവയ്ക്ക് ബിഒടി പദ്ധതിയാണ് നിര്‍ദ്ദേശിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 100 ഡെമുകളില്‍ സിഎന്‍ജി, ഡീസല്‍ എന്നിവ ഉള്‍പ്പെട്ട ഇരട്ട ഇന്ധന സംവിധാനം നടപ്പാക്കും. എല്‍എന്‍ജിയിലോടുന്ന ട്രെയിനുകളും വികസിപ്പിച്ചു വരുന്നു. കോച്ചുകളുടെ ശബ്ദ തലം രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കുറയ്ക്കുകയും വനം, വന്യജീവി സംബന്ധമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യും.

റെയില്‍വേ സ്റ്റേഷനുകളും പരിശീലന കേന്ദ്രങ്ങളും നൈപുണ്യ വികസന പരിപാടികള്‍ക്കായി വിട്ടു നല്‍കും. ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്കു വേണ്ടി ഇന്‍ക്രെഡിബിള്‍ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കൊങ്കണ്‍ റെയില്‍വേ മാതൃകയില്‍ ഓട്ടോ റിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ടൂറിസ്റ്റ് ഗൈഡ് പരിശീലനം നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഐആര്‍സിടിസി ഗാന്ധി സര്‍ക്യൂട്ട് പ്രോത്സാഹിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കും. കര്‍ഷകര്‍ക്കു വേണ്ടിയുള്ള കിസാന്‍ യാത്രയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബജറ്റ് കണക്കുകള്‍ പ്രകാരം 2015-16 കാലഘട്ടത്തിലെ പദ്ധതി അടങ്കല്‍ 1,00,011 കോടി രൂപയാകുമെന്ന് കരുതുന്നു. 2014-15ലെ പദ്ധതി വിഹിതത്തെ അപേക്ഷിച്ച് 52 ശതമാനം അധികമാണിത്. ഇതില്‍ 41.6 ശതമാനം കേന്ദ്ര ഗവണ്‍മെന്റ് സഹായമായി ലഭിക്കും. 17.8 ശതമാനം ആഭ്യന്തര വിഭവങ്ങളില്‍ നിന്ന് കണ്ടെത്തണം.

പദ്ധതി അടങ്കലില്‍ 52 ശതമാനം വര്‍ദ്ധന

2015-16 വര്‍ഷത്തെ റെയില്‍വേ പദ്ധതി അടങ്കല്‍ 52 ശതമാനം വര്‍ദ്ധിച്ച് 1,00,011 കോടി രൂപയായെന്ന് കേന്ദ്ര റെയില്‍വേ ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു പറഞ്ഞു. 2014-15 വര്‍ഷത്തില്‍ 65,798 കോടി രൂപയായിരുന്നു. പദ്ധതി അടങ്കലിന്റെ 41.6 ശതമാനം കേന്ദ്ര ഗവണ്‍മെന്റ് സഹായമാണ്. 17.8 ശതമാനം ആഭ്യന്തര വിഭവങ്ങളില്‍ നിന്ന് കണ്ടെത്തണം. ബജറ്റിതര വിഭവങ്ങളില്‍ നിന്നുള്ള വിഭവസമാഹരണം വെല്ലുവിളിയായതിനാല്‍ റെയില്‍വേ ബോര്‍ഡില്‍ ഒരു സാമ്പത്തിക സെല്‍ സ്ഥാപിച്ച് ഈ മേഖലയിലെ വിദഗ്ധരുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടണമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

വിപണിയില്‍ നിന്നുള്ള കടമെടുപ്പിലൂടെ ലാഭകരമായ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകള്‍ മുതലായവയില്‍ നിന്നുള്ള  ചെലവ് കുറഞ്ഞ ദീര്‍ഘ കാല ഫണ്ടുകളെയും ബഹുതല, ഉഭയകക്ഷി ഏജന്‍സികളെയും ആശ്രയിക്കാമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്, ഹോള്‍ഡിങ് കമ്പനി, പങ്കാളിത്ത പദ്ധതി തുടങ്ങിയവയിലൂടെ ദീര്‍ഘകാല നിക്ഷേപകരില്‍ നിന്നും പങ്കാളികളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

സ്വച്ഛ റെയില്‍, സ്വച്ഛ ഭാരത് പദ്ധതി

ഉന്നതനിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ മുന്തിയ പരിഗണന നല്‍കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭു പറഞ്ഞു. സ്വച്ഛ റെയിലിനെ ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയായ സ്വച്ഛ ഭാരത് ദൗത്യത്തിന്റെ ചാലകശക്തിയാക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു. സ്റ്റേഷനുകളും ട്രെയിനുകളും ശുചിയായി സൂക്ഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പ്രഫഷണല്‍ ഏജന്‍സികളെയും പ്രത്യേക പരിശീലനം സിദ്ധിച്ച ജീവിനക്കാരെയും ഇതിനായി നിയോഗിക്കും. മാലിന്യം പരിസ്ഥിതി സൗഹൃദമായി കൈകാര്യം ചെയ്യുന്നതിന് പ്രധാന കോച്ചിങ് ടെര്‍മിനലുകള്‍ക്ക് സമീപം മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജമുണ്ടാക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ശുചിമുറികളുടെ സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സ്റ്റേഷനുകളില്‍ 120 പുതിയ ശുചിമുറികള്‍ അനുവദിച്ചെങ്കില്‍ ഇത്തവണ പുതിയ ശുചിമുറികളുടെ എണ്ണം 650 ആയി വര്‍ദ്ധിപ്പിച്ചു. നിലവിലെ 17,388 ശുചിമുറികള്‍ക്ക് പകരം ബയോ ശുചിമുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം 17,000 ശുചിമുറികള്‍ കൂടി ബയോ ശുചിമുറിയായി മാറ്റും. ആറു മാസത്തിനകം വാക്വം ടോയ്‌ലറ്റുകളുടെ മാതൃക നിര്‍മ്മിച്ചു നല്‍കാന്‍ ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 500 ജോടി ട്രെയിനുകളില്‍ ലഭ്യമായ റെയില്‍വേ ഓണ്‍ ബോര്‍ഡ് ഹൗസ്‌കീപ്പിങ് സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി റെയില്‍ ബജറ്റിനെ അഭിനന്ദിച്ചു

കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വ്യക്തമായ ദിശാബോധവും നിശ്ചിത ആസൂത്രണവുമുള്ള ഭാവിയിലേക്ക് നോക്കുന്ന യാത്രീ കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോച്ച്, ട്രെയിന്‍ ഇവയെ പറ്റി ചര്‍ച്ച ചെയ്യുന്ന ഇടത്തു നിന്നും സമഗ്രമായ റെയില്‍വേ പരിഷ്‌ക്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ബജറ്റ് എന്ന നിലയില്‍ ഇത് റെയില്‍വേയ്ക്ക് ഒരു ചരിത്ര മുഹൂര്‍ത്തമാണ്. ഇതാദ്യമായി റെയില്‍വേയുടെ സാങ്കേതിക ഉദ്ഗ്രഥനത്തിനും ആധുനീകരണത്തിനും ഉറച്ച ഒരു വീക്ഷണം അവതരിപ്പക്കപ്പെട്ടു.

സമ്പദ് രംഗത്തെ പ്രധാന ചലനയന്ത്രമായി റെയില്‍വേയെ മാറ്റാനുള്ള വ്യക്തമായ ഒരു രൂപരേഖയാണ് റെയില്‍വേ ബജറ്റ് മുന്നോട്ടു വയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരനെ ലക്ഷ്യമാക്കി, വേഗതയും സേവനവും, സുരക്ഷയുമെല്ലാം ഒരേ ട്രാക്കിലേക്ക് എത്തിക്കുന്നതാണ് റെയില്‍ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.


  • റെയില്‍വേ ഭൂമി കയ്യേറ്റം തടയാന്‍ ഡിജിറ്റല്‍ മാപ്പിങ്

റെയില്‍വേ ഭൂമിയുടെ കൈയ്യേറ്റം ഗുരുതരമായ വിഷയമാണെന്നും ഇത് തടയുന്നതിന് റെയില്‍വേ ഭൂമിരേഖകളുടെ ഡിജിറ്റല്‍ മാപ്പിങ് ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭു പറഞ്ഞു. അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കായിരിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

റെയില്‍വേയുടെ പരസ്യസാധ്യതകള്‍ ഉപയോഗിക്കുന്നതിന് ഒരു സമഗ്ര നയം ആവിഷ്‌ക്കരിച്ചു നടപ്പാക്കും. സ്റ്റേഷനുകളും ട്രെയിനുകളും കോര്‍പ്പറേറ്റ് ബ്രാന്‍ഡിങ്ങിന് പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലാകും പുതിയ നയം. റെയില്‍വേയുടെ പാഴ്‌വസ്തുക്കള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിന് പാഴ്‌വസ്തു നീക്കം ചെയ്യല്‍ നയം പുനരവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

  • ട്രെയിനിലെ സ്ത്രീ സുരക്ഷയ്ക്ക് നിര്‍ഭയ നിധി ഉപയോഗപ്പെടുത്തും

ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക് നിര്‍ഭയ നിധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭു പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട മെയിന്‍ലൈന്‍ കോച്ചുകളിലും സബര്‍ബന്‍ ട്രെയിനുകളിലെ വനിതാ കംപാര്‍ട്ട്‌മെന്റിലും പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.


  • അഞ്ച് മിനിട്ടില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ ഓപ്പറേഷന്‍ ഫൈവ് മിനിട്ട്‌സ്

യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ അഞ്ചുമിനിട്ടിനുള്ളില്‍ ലഭ്യമാക്കുന്നതിന് ഓപ്പറേഷന്‍ ഫൈവ് മിനിട്ട്‌സ് നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭു പറഞ്ഞു. ഹോട്ട് ബട്ടണുകള്‍, കോയിന്‍ വെന്‍ഡിങ് യന്ത്രങ്ങള്‍, സിംഗിള്‍ ഡെസ്റ്റിനേഷന്‍ ടെല്ലര്‍ വിന്‍ഡോകള്‍ തുടങ്ങിയവ വിനിമയ സമയം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ നിരക്കിളവില്‍ ഇ-ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ബഹു ഭാഷ ഇ-ടിക്കറ്റിങ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ബാങ്കിങ് സംവിധാനത്തിലൂടെ റിഫണ്ടുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഫോണുകളിലൂടെ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍ നല്‍കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ മധ്യ, പശ്ചിമ, ദക്ഷിണ റെയില്‍വേകളുടെ സബര്‍ബന്‍ വിഭാഗത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനം എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടാളക്കാര്‍ക്കു വേണ്ടിയുള്ള പ്രതിരോധ യാത്രാ സംവിധാനം 600 ഇടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


  • വിദേശ റെയില്‍ സാങ്കേതിക സഹകരണ പദ്ധതി ആരംഭിക്കും

ഉന്നത നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനായി വിദേശ റെയില്‍ സാങ്കേതിക സഹകരണ പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വേഗ വര്‍ദ്ധന, സ്റ്റേഷന്‍ വികസനം മുതലായ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യമുള്ളതും, സങ്കീര്‍ണ്ണവുമായ പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ വിദഗഗ്ധ ഏജന്‍സികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


  • റെയില്‍വേ ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന മേഖലകള്‍

2015-16 ലെ റെയില്‍വേ ബജറ്റില്‍ ഒന്‍പത് മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന്  കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നമ്പദ്‌വ്യവസ്ഥയിലെ പ്രാധാന ചാലകശക്തിയാക്കി ഇന്ത്യന്‍ റെയല്‍വേയെ വീണ്ടും മാറ്റുക, വന്‍കിട നിക്ഷേപങ്ങള്‍ക്കായി വിഭവ സമാഹരണം നടത്തുക, തിരക്കേറിയ പാതയിലെ ഞെരുക്കം ഇല്ലാതാക്കുന്നതിനും ട്രെയിനുകളുടെ വേഗം വര്ദ്ധിപ്പിക്കാനും ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍, മൂന്നിരട്ടിയാക്കല്‍, വൈദ്യുതീകരണം എന്നിവന നടത്തുക, പദ്ധതി നടപ്പാക്കല്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍, സുരക്ഷ, സുതാര്യതയും മെച്ചപ്പെട്ട സംവിധാനങ്ങളും, ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന യാത്രാസംവിധാനമായി റെയില്‍വേയെ മാറ്റല്‍, സുസ്ഥിരത എന്നിവയാണ് ഈ മേഖലകള്‍.


  • അടുത്ത അഞ്ചു വര്‍ഷത്തിനിടെ  കൈവരിക്കേണ്ട നേട്ടങ്ങള്‍ 

അടുത്ത  അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേ  കൈവരിക്കേണ്ട നാല് ലക്ഷ്യങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സുഖയാത്രക്കായി ശുചിത്വം, സൗകര്യം, ലഭ്യത, സേവന നിലവാരം, വേഗത എന്നിവ മെച്ചപ്പെടുത്തുക, റെയില്‍വേയെ സുരക്ഷിത യാത്രാമാര്‍ഗ്ഗമാക്കുക, ശേഷി വര്‍ദ്ധിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുകയും ചെയ്യുക, സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. യാത്രാശേഷി 2.1 കോടി യാത്രക്കാരില്‍ നിന്നും, 3 കോടിയായി ഉയര്‍ത്താനും, ട്രാക്കിന്റെ നീളം 20 ശതമാനം വര്‍ദ്ധിപ്പിക്കാനും, ചരക്ക് ശേഷി 1 ബില്യണ്‍ ടണ്ണില്‍ നിന്നും 1.5  ബില്യണ്‍ ടണ്ണായി ഇയര്‍ത്താനുമാണ് ശേഷി വര്‍ദ്ധിപ്പിക്കുകയെന്നതിലൂടെ ലക്ഷ്യമിടുന്നത്.


  • സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ 

ട്രെയിന്‍ യാത്രയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി  മുന്നറിയിപ്പ് സംവിധാനവും, കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനവും തിരഞ്ഞെടുത്ത പാതകളില്‍ ഉടന്‍ നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തീപിടിത്തം തടയുന്നതിനും, കോച്ചുകള്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി ഇടിച്ചു കയറുന്നത്  ഒഴിവാക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ആര്‍ഡിഎസ്ഒ (റിസര്‍ച്ച് ഡിസൈന്‍സ് & സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍) യോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പാളം തെറ്റുന്നത് ഒഴിവാക്കുന്നതിനായി ആധുനിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു.


  • 96,187 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് അനുമതി 

പാത ഇരട്ടിപ്പിക്കല്‍/ മൂന്നാം പാത / നാലാംപാത എന്നിവയുമായി ബന്ധപ്പെട്ട് മുന്‍പ് അനുവദിച്ച 7000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പദ്ധതികള്‍ ത്വരിതപ്പെടുത്താനും 2015-16 കാലയളവില്‍ 8.686 കോടി രൂപ ചെലവില്‍ 1200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാനും റെയില്‍വേ പദ്ധതിയിടുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2014-15 കാലയളവിനേക്കാള്‍ 84 ശതമാനം വര്‍ദ്ധനയാണ് ബഡ്ജറ്റ് വിഹിതത്തില്‍ വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 800 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഗേജ് മാറ്റത്തിനുള്ള പദ്ധതി കമ്മീഷന്‍ ചെയ്യും. ഇത് കൂടാതെ 96,182 കോടി രൂപ വരുന്ന 77 പദ്ധതികള്‍ പാത ഇരട്ടിപ്പിക്കല്‍/ മൂന്നിരട്ടിയാക്കല്‍/ നാലിരട്ടിയാക്കല്‍, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ട് 9,400 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് 2013-14,14-15 വര്‍ഷങ്ങളിലെ പ്രഖ്യാപനത്തേക്കാള്‍ 2700 ശതമാനം അധികമാണ്.


  • എസ് എം എസ് മുന്നറിയിപ്പ് സംവിധാനം 

യാത്ര ആരംഭിക്കുകയും, അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവ സംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കാനുള്ള എസ്എംഎസ് മുന്നറിയിപ്പ് സംവിധാനം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് 15/30 മിനുട്ടുകള്‍ക്ക് മുന്‍പ് എസ്എംഎസ് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.

കേന്ദ്രീകൃത നിയന്തണ സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിസ്‌പ്ലേ ശൃംഖല 2,000 റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടു വര്‍ഷത്തിനിടെ സ്ഥാപിക്കും. ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം, റിസര്‍വേഷന്‍, പൊതു-അടിയന്തിര സന്ദേശങ്ങള്‍ എന്നിവ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കും. ഇത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് പ്രോത്സാഹനം നല്‍കുകയും, പരസ്യ വരുമാനം വര്‍ദ്ധിക്കുന്നതിനിടയാക്കുകയും ചെയ്യും.


  • മികച്ച ഭക്ഷ്യ ശൃംഖലകളെ ഇ-കാറ്ററിംഗിന് ചുമതലപ്പെടുത്തും

യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം ഭക്ഷണം തിരഞ്ഞെടുക്കുന്നതിനായി 108 ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ-കാറ്ററിംഗ് സംവിധാനം ജനുവരി മുതല്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയുന്നതിനോടൊപ്പം ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഈ പദ്ധതിയ്ക്കായി  രാജ്യത്തെ മികച്ച ഭക്ഷ്യ ശൃംഖലകളെ ഏര്‍പ്പെടുത്താന്‍ റെയില്‍വേ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം കൂടുതലല്‍ ട്രെയിനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നതിനായി തിരഞ്ഞെടുത്ത  ഡിവിഷനുകളില്‍ ബേസ് കിച്ചനുകള്‍ തയ്യാറാക്കും. വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ സംവിധാനം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.യ കുറഞ്ഞ ചെലവില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


  • യാത്രാശേഷിയും ചരക്കുശേഷിയും വര്‍ദ്ധിപ്പിക്കും

റെയില്‍വേ യാത്രാശേഷി 2.1 കോടി യാത്രക്കാരില്‍ നിന്നും, 3 കോടിയായി ഉയര്‍ത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ട്രാക്കിന്റെ നീളം 20 ശതമാനം വര്‍ദ്ധിപ്പിച്ച് 1,14,000 കിലോമീറ്ററാക്കി മാറ്റുക, വാര്‍ഷിക ചരക്ക് ശേഷി 1 ബില്യണ്‍ ടണ്ണില്‍ നിന്നും 1.5  ബില്യണ്‍ ടണ്ണായി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.


  • ജനറല്‍ കോച്ചുകളില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ് സംവിധാനം തിരഞ്ഞെടുത്ത ശതാബ്ദി ട്രെയിനുകളില്‍ വിനോദോപാധികള്‍

തിരഞ്ഞെടുത്ത ശതാബ്ദി ട്രെയിനുകളില്‍ ലൈസന്‍സ് ഫീസ് അടിസ്ഥാനത്തില്‍ വിനോദോപാധികള്‍ ലഭ്യമാക്കുമെന്ന്് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രതികരണം വിലയിരുത്തിയ ശേഷം ഈ സംവിധാനം മറ്റ് ശതാബ്ദി ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

ജനറല്‍ ക്ലാസ്സ് കോച്ചുകളില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും. സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകളില്‍ ചാര്‍ജിങ് സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


  • ജനറല്‍ മാനേജര്‍മാരുടെ അധികാരമുയര്‍ത്തും 

വേഗത്തില്‍ തീരുമാനമെടുക്കുന്നതിനായി, ജനറല്‍ മാനേജര്‍മാരുടെ അധികാരങ്ങള്‍ വികേന്ദ്രീകരിക്കുകയും നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്യുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ചരക്കുനീക്കവുമായി ബന്ധപ്പെട്ട നിയമങ്ങളും, നിയന്ത്രണങ്ങളും ലളിതവത്കരിക്കുകയും, ഉപഭോക്തൃസൗഹൃദമാക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു


  • ഹാന്‍ഡ്-ഹെല്‍ഡ് ടെര്‍മിനല്‍ സംവിധാനം ഏര്‍പ്പെടുത്തും 

ട്രെയിനുകളിലെ ടിക്കറ്റ് പരിശോധകര്‍ക്ക് യാത്രക്കാരെക്കുറിച്ചുള്ള വെരിഫിക്കേഷന്‍ നടത്തുന്നതിനും., ചാര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഹാന്‍ഡ്-ഹെല്‍ഡ് ടെര്‍മിനല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇത് ടിക്കറ്റ് നല്‍കല്‍, ചാര്‍ട്ട് തയ്യാറാക്കല്‍ എന്നിവ പേപ്പര്‍രഹിതമാക്കുന്നതിനും റീഫണ്ട് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും സഹായിക്കും.  റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്യാനുള്ള മതിയായ രേഖയായി എസ്എംഎസ് സംവിധാനം മാറ്റുന്ന കാര്യവും റെയില്‍വേയുടെ പരിഗണനയിലിണ്ടെന്ന് മന്ത്രി അറിയിച്ചു.


  • വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസ്റ്റ് സര്‍ക്യൂട്ട്

വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി  ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കൊങ്കണ്‍ റെയില്‍വേ ടൂറിസ്റ്റ് ഗൈഡുകളായി പരിശീലനം നല്‍കുന്ന പദ്ധതി മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ട്രെയിനുകളില്‍ ട്രാവല്‍ ഏജന്‍സികള്‍ക്കായി ചില കോച്ചുകള്‍ വരുമാനം പങ്കു വയ്ക്കപ്പെടുന്ന വിധത്തില്‍ നല്‍കുന്ന സംവിധാനവും പരീക്ഷിക്കും.

ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തി 100 വര്‍ഷം തികയുന്നതിന്റെ സ്മരണയ്ക്കായി ഗാന്ധി സര്‍ക്യൂട്ട് രൂപീകരിക്കും.പുതിയ കൃഷിരീതികളെക്കുറിച്ചും, വിപണന രീതികളെക്കുറിച്ചുമുള്ള വിവരം പകരുന്നതിനായി പ്രത്യേക കിസാന്‍യാത്ര പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


  •  24x7 ഹെല്‍പ്പ്‌ലൈന്‍ സംവിധാനം

യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ തത്‌സമയം പരിഹരിക്കുന്ന ഇന്ത്യയൊട്ടാകെ ബാധകമായ 24ത7 ഹെല്‍പ്പ്‌ലൈന്‍ സംവിധാനം 138 എന്ന നമ്പരില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ സുരേഷ് പ്രഭാകര്‍ പ്രഭു റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ട്രെയിന്‍ യാത്രക്കിടയിലും ഈ സൗകര്യം ലഭ്യമാകും. പരാതി പരിഹരിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കുന്നുണ്ട്. 2015 മാര്‍ച്ച് 1 ന് നോര്‍ത്തേണ്‍ റെയില്‍വേയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി പ്രതികരണമറിഞ്ഞ ശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. സുരക്ഷാസംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി 182 എന്ന ടോള്‍ഫ്രീനമ്പര്‍ സേവനവും നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Keywords : National, Railway, Budget, BJP, Government, 2015-16. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia