കോഴവിവാദത്തില്‍ വിശദീകരണവുമായി എം ടി രമേശ് രംഗത്ത്; മെഡിക്കല്‍ കോളജ് പോയിട്ട് നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് രമേശ്, കോളജ് ഉടമയുമായി യാതൊരുപരിചയവുമില്ല

 


കൊച്ചി: (www.kvartha.com 20.07.2017) കോഴവിവാദത്തില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്ത്. മെഡിക്കല്‍ കോളജ് അനുമതിക്ക് വേണ്ടി താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ഏത് അന്വേഷണത്തെ നേരിടാനും താന്‍ തയാറാണെന്നും രമേശ് വ്യക്തമാക്കി. മെഡിക്കല്‍ കോളജ് പോയിട്ട് നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തും പാലക്കാട് ജില്ലയിലും മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ താന്‍ കൈക്കൂലി വാങ്ങി എന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതില്‍ തിരുവനന്തപുരത്തെ കോളജ് ഉടമയുമായി തനിക്ക് പരിചയം പോലുമില്ല. വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്.

കോഴവിവാദത്തില്‍ വിശദീകരണവുമായി എം ടി രമേശ് രംഗത്ത്; മെഡിക്കല്‍ കോളജ് പോയിട്ട് നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് രമേശ്, കോളജ് ഉടമയുമായി യാതൊരുപരിചയവുമില്ല

പാലക്കാട് ജില്ലയിലെ ഒരു മെഡിക്കല്‍ കോളജിന്റെ ഉടമ ഈ ആവശ്യവുമായി തന്നെ ഒന്നര മാസം മുന്‍പ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ താന്‍ തിരിച്ചയക്കുകയായിരുന്നു. അതിനുശേഷം അയാള്‍ തന്നെ നേരിട്ട് കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എം.ടി രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പത്രവാര്‍ത്തകളില്‍ തന്റെ പേര് വലിച്ചിഴക്കപ്പെടുന്നത് ബോധപൂര്‍വമാണ്. തനിക്കെതിരെ ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ സത്യവിരുദ്ധമാണ്. 25 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് താന്‍. ഈ ഭൂമി മലയാളത്തിലെ ഏത് അന്വേഷണവും നടക്കട്ടെ. തനിക്ക് ആരോപണവുമായി വിദൂരബന്ധം പോലുമുണ്ടെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്നും എം.ടി രമേശ് പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ കരിവാരി തേക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെ ആലപ്പുഴയില്‍ വെള്ളിയാഴ്ച   ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെ കണ്ടിരുന്നതായി ചെര്‍പ്പുളശേരി മെഡിക്കല്‍ കോളജ് ഉടമയുടെ വെളിപ്പെടുത്തലാണ് കോഴവിവാദം പുറത്താവാന്‍ കാരണമായത്. ചെര്‍പ്പുളശേരി മെഡിക്കല്‍ കോളജ് ഉടമ ഡോ.നാസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍ നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിലപാടായിരിക്കും നിര്‍ണായകം. കുമ്മനത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളെ പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം. മാത്രമല്ല ചെര്‍പ്പുളശേരി മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടിയ കാര്യത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകാം.

നേരത്തെ, മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്നും ആറ് കോടിയോളം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ എം.ടി രമേശിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടിയത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ സഹായത്താലാണെന്ന് അറിഞ്ഞതിനാലാണ് ഇത്രയധികം പണം നല്‍കിയതെന്ന് വര്‍ക്കല മെഡിക്കല്‍ കോളജ് ഉടമ ആര്‍.ഷാജി അന്വേഷണ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം എം.ടി. രമേശ് കമ്മിഷന് മുന്‍പാകെ നിഷേധിച്ചിരുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് എന്ന ലക്ഷ്യവുമായി നീങ്ങുന്നതിനിടെ അഴിമതിയാരോപണം പാര്‍ട്ടിയെ പിടിച്ചുകുലുക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിയിലുയരും. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടാകുമെന്നാണ് സൂചന. കോഴ സംബന്ധിച്ച പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സി.പി.എമ്മും കോണ്‍ഗ്രസും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ അത് ശക്തമാകും.

പാര്‍ട്ടിയുടെ പ്രതിച്ഛായയെ അത് ബാധിക്കുമെന്നതുകൊണ്ടുതന്നെ നടപടി ഇല്ലാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് പാര്‍ട്ടിയുടെ ഒരു വിഭാഗം പറയുന്നത്. മറ്റന്നാള്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീധരന്‍, സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം പുറത്തായത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഒരു വ്യവസായിയില്‍ നിന്നും ആറുകോടിയോളം രൂപ വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ ആര്‍ എസ് എസ് നേതൃത്വത്തേയും കേന്ദ്രനേതൃത്വത്തേയും വ്യവസായി സമീപിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ബി ജെ പി കേന്ദ്രഘടകത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാനതല കമ്മിറ്റിയുടെ അന്വേഷണത്തിന് പുറമെ കേന്ദ്രഘടകവും സംഭവത്തെ കുറിച്ച് സമാന്തരമായി അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Also Read:
ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും; റെയില്‍ പാളത്തിന് സമീപം വയര്‍ലെസ് ക്യാമറകള്‍ വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M T Ramesh react about corruption case, Kochi, News, BJP, Controversy, Allegation, Medical College, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia