ചെറുപ്പം തൊട്ടേ നല്ല ഉല്‍സാഹിയാണ്. ടി കുഞ്ഞിരാമന്‍ എന്ന ഗുരുവിന്റെ കീഴിലാണ് മൂന്നു വര്‍ഷം ബീഡിതെറുപ്പ് പഠിച്ചത്. ബീഡി തെറുപ്പ് കാരനായി കമ്പനി അംഗീകരിച്ചാല്‍ ഗുരുവിന് പാര്‍ടി കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അന്ന് നല്ലൊരു പാര്‍ടി ഒരുക്കി കാല്‍പവന്റെ മോതിരം ഗുരുവിന് സമര്‍പ്പിച്ചത് ഓര്‍ത്തെടുക്കുകയായരുന്നു സുകുമാരന്‍. അക്കാലത്ത് സാധു ബീഡി കമ്പനിക്ക് കരിവെളളൂരില്‍ നിരവധി ബ്രാഞ്ചുകളുണ്ടായിരുന്നു. സുകുമാരന്‍ പല കമ്പനികളിലും മാറി മാറി പ്രവര്‍ത്തിച്ചു. അവസാനം പാലകുന്നില്‍ ഒ ടി അസിനാറിന്റെ ബ്രാഞ്ചിലെത്തി.
മികച്ച ബീഡി തെറുപ്പുകാന്‍ എന്ന പേരിനു പുറമേ മികച്ച വാനക്കാരനുമായിരുന്നു സുകുമാരന്‍. അക്ഷര സ്ഫുടതയോടെ നല്ല ശബ്ദത്തില്‍ വായിക്കുന്നത് കേള്‍വിക്കാരില്‍ കൗതുകമുണര്‍ത്തും. അമ്പതിനടുത്ത് തൊഴിലാളികളുളള കമ്പനിയില്‍ മുഴുവന്‍ പേര്‍ക്കും കേള്‍ക്കത്തക്ക വിധത്തില്‍ പത്ര-വാരിക-മാസിക വായിച്ചു കൊടുക്കാനും സുകുമാരന്‍ തയ്യാറായി. വായനയ്ക്കു വേണ്ടിവന്ന സമയ നഷ്ടം തെറുപ്പിലുളള വേഗത നിമിത്തം പരിഹരിക്കുമായിരുന്നു. ആയിടയ്ക്ക് വെളളച്ചാല്‍ റെഡ്സ്റ്റാര്‍ ക്ലബില്‍ കബടി കളിക്കാന്‍ ചെന്നു.
അവിടെയും മികച്ച കബടി കളിക്കാരനെന്ന പേര് സമ്പാദിക്കാന്‍ കഴിഞ്ഞു. അവിടെ നിന്ന് കിട്ടിയ ആവേശം മൂലം സ്വന്തം നാട്ടില്‍ (ചന്തേര) ഫ്രണ്ട്‌സ് ക്ലബ് എന്ന പേരില്‍ ക്ലബ് രൂപീകരിച്ച് യുവാക്കളെ കബടി രംഗത്തേക്ക് ആകര്‍ഷിക്കാനും സുകുമാരനു കഴിഞ്ഞു. അവിടെ അന്തരിച്ച എം ടി പി ഹമീദ് മാസ്റ്റര്‍ കോച്ച് ആയി സേവനം ചെയ്തു. പ്രഗല്‍ഭരായ കബടി കളിക്കാരെ വാര്‍ത്തെടുക്കാന്‍ ക്ലബ് വഴി സാധ്യമായി.
ഇതറിഞ്ഞ പാലകുന്നിലെ കബടി പ്രേമികളായ യൂവാക്കള്‍ സുകുമാരനെ സമീപിച്ചു. പാലകുന്നിലാണ് സുകുമാരന്‍ ബീഡിപ്പണി എടുത്തുകൊണ്ടിരുന്നത്. സംഘടിച്ചെത്തിയ യുവാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ സുകുമാരന്‍ തയ്യാറായി. അങ്ങിനെ പാലകുന്ന് ഫൈറ്റിംഗ് സ്റ്റാര്‍ ക്ലബിന്റെ കബടി കോച്ചായി സുകുമാരന്‍ സേവനം ചെയ്തു. സുകുമാരന്റെ ശിക്ഷണത്തില്‍ ഒരു പറ്റം യുവാക്കള്‍ കബടികളിയില്‍ പ്രാവീണ്യം നേടി. ഫ്രണ്ട്‌സ് ക്ലബ് ചന്തേരയും, ഫൈറ്റിംഗ് സ്റ്റാര്‍ പാലക്കുന്നും ശ്രദ്ധ പിടിച്ചു പറ്റിയ മികച്ച കബടി ടീമുകളായി പേരെടുത്തു.
സുകുമാരന്‍ കഠിനാധ്വാനം ചെയ്തു വളര്‍ത്തിയ സ്വന്തം നാട്ടിലെ ചന്തേര ഫ്രണ്ട്‌സ് ക്ലബ് കബടി ടീമും, പണിയെടുക്കുന്ന നാടായ പാലകുന്നിലെ ഫൈറ്റിംഗ് സ്റ്റാര്‍ ക്ലബ് ടീമും സംസ്ഥാനതലത്തില്‍ നടന്ന ഒരു കബടി മല്‍സരത്തില്‍ പരസ്പരം ഏറ്റുമുട്ടേണ്ട അവസ്ഥവന്നു. രണ്ടിലും സുകുമാരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. എ കെ ജിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പെരളശ്ശേരിയില്‍ സംഘടിപ്പിച്ചതായിരുന്നു ആള്‍ കേരളാ കബടി മല്‍സരം. ഇപ്പോഴത്തെ സി പി എം ജില്ലാ സെക്രടറിയായ ജയരാജനായിരുന്നു പ്രധാന സംഘാടകന്‍. രണ്ട് ടീമുകാരും ഫൈനല്‍ റൗണ്ടിലെത്തി. ഇരു ടീമുകാരും തങ്ങളുടെ കൂടെ സുകുമാരനും ഗ്രൗണ്ടില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. സുകുമാരന്‍ പരമാവധി മാറിനില്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ സുകുമാരനിലെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് ഉണര്‍ന്നു. നാട്ടുകാരുടെ ടീമില്‍ കളിക്കാമെന്ന് സമ്മതിച്ചു. ഗ്രൗണ്ടിലിറങ്ങി. നിര്‍ഭാഗ്യവശാല്‍ മല്‍സരത്തില്‍ പാലകുന്ന് ഫൈറ്റിംഗ് സ്റ്റാര്‍ ട്രോഫിക്ക് അര്‍ഹത നേടി. സ്വന്തം നാട്ടിലെ ടീം തോറ്റെങ്കിലും താന്‍പഠിപ്പിച്ചെടുത്ത ടിം വിജയിച്ചതില്‍ സുകുമാരന്‍ സ്‌ന്തോഷിച്ചു. 2017ല്‍ ഡല്‍ഹിയില്‍ വെച്ച് മികച്ച കബടി കളിക്കാരന്‍ കോച്ച് എന്നിവ കണക്കിലെടുത്ത് അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡും നേടിയട്ടുണ്ട്.
ബീഡിതെറുപ്പ് രംഗത്തും സ്‌പേര്‍ട്‌സ് രംഗത്തും ശോഭിച്ചുകൊണ്ടു നിലകൊളളുമ്പോള്‍ തന്നെ താന്‍ കൈവിട്ടുപോയ വിദ്യാഭ്യാസം തിരിച്ചു പിടിക്കാനുളള ശ്രമത്തിലായി പിന്നീട്. കാന്‍ഫെഡ് കരിവെളളൂര്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ നടത്തി വന്നിരുന്ന ഏഴാം ക്ലാസ് പരീക്ഷക്ക് തയ്യാറാക്കുന്ന ക്ലാസില്‍ സുകുമാരന്‍ ചേര്‍ന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. പഠിക്കാനുളള പ്രോല്‍സാഹനം നല്‍കി. കൃത്യമായി ക്ലാസില്‍ വന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ക്ലാസിലെ പഠന കര്യത്തിലും സുകുമാരന്‍ പുലര്‍ത്തി, റഹ്മാന്‍ മാഷിന്റെ നേതൃത്വത്തില്‍ എ നാരായണന്‍ മാസ്റ്റര്‍, ഗോപിനാഥന്‍ മാസ്റ്റര്‍, പാക്കത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കെ വി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്തിരുന്ന അധ്യാപകന്മാര്‍. അവരുടെ സ്‌നേഹപൂര്‍ണമായ സമീപനവും കാര്യങ്ങള്‍ മനസ്സിലാക്കിത്തരാനുളള സന്നദ്ധതയും എടുത്തു പറയേണ്ടതാണെന്ന് സുകുമാരന്‍ പറഞ്ഞു. ഏഴാം ക്ലാസ് ഉയര്‍ന്ന മാര്‍ക്ക് നേടി പാസായപ്പോള്‍വീണ്ടും പഠിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം ഉടലെടുത്തു. അങ്ങിനെ അടുത്ത വര്‍ഷം എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറാകുന്ന രാത്രി ക്ലാസിനും പങ്കെടുത്തു. അല്പം ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും എസ് എസ് എല്‍ സി യും കടന്നു കിട്ടി.
ബീഡിതെറുപ്പില്‍ നിന്ന് മറ്റേതെങ്കിലുമൊരു തൊഴില്‍ മേഖല കണ്ടെത്തണമെന്ന മോഹം സുകുമാരനിലുണ്ടായി ബസ് കണ്ടക്ടറാവാനുളള ലൈസന്‍സ് കരസ്ഥമാക്കി. സ്റ്റാര്‍ ബസിന്റെ ഉടമയെ കണ്ട് രണ്ടായിരം രൂപ ഡൊനേഷന്‍ കൊടുത്തു ജോലി ഉറപ്പാക്കി. പക്ഷേ മാസങ്ങളോളം കാത്തു നിന്നിട്ടും ജോലി ലഭിച്ചില്ല, കൊടുത്ത കാശ് തിരിച്ചു കിട്ടാതായപ്പോള്‍ കുറച്ച് തൊഴിലാളി സുഹൃത്തുക്കളെ സംഘടിപ്പിച്ച് ബസ് മുതലാളിയെ ഭീഷണിപെടുത്തി കൊടുത്ത തുക തിരിച്ചുവാങ്ങി.
സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഫര്‍ണീച്ചര്‍ യൂണിറ്റ് തുടങ്ങാന്‍ ഇരുപതിനായിരം രൂപ ലോണ്‍ പാസായി. ബീഡപ്പണി നിര്‍ത്തി. ഫര്‍ണീച്ചര്‍ യൂണിറ്റ് തുടങ്ങി. ആഴ്ചക്കുറി നടത്തി ഫര്‍ണീച്ചര്‍ വിതരണം വിപുലമാക്കി, കൃത്യമായും കണിശമായും ഉപഭോക്താക്കള്‍ക്ക് ഫര്‍ണീച്ചറുകള്‍ നല്‍കിതുടങ്ങി. നാട്ടുകാരുടെ വിശ്വാസം ആര്‍ജിച്ചു. ചന്തേരയില്‍ മുറിയെടുത്ത് ഫര്‍ണിച്ചര്‍ യൂണിറ്റ് വിപൂലീകരിച്ചു. കുറച്ചുകൂടി സാമ്പത്തിക സൗകര്യം വന്നപ്പോള്‍ മരക്കച്ചവടം തുടങ്ങി, നാലഞ്ച് സ്ഥിരം തൊഴിലാളികളുണ്ടായി, രണ്ട് മൂന്ന് വണ്ടി സ്വന്തമായി സംഘടിപ്പിച്ചു. കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന മരക്കച്ചവടക്കാരനായി മാറി സുകുമാരന്‍.
അറിയാതെ ചില അപകടങ്ങളില്‍ ആളുകള്‍ ചാടി വീഴാറുണ്ട്. സുകുമാരനും ഒരു കെണിയില്‍ പെട്ടു. എവിടുന്നോ വന്ന ഒരു ബ്രോക്കര്‍ സുകുമാരനോട് റൂട് ബസ് എടുത്താലുളള ഗുണങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. ഒരു ബസ് വാങ്ങി. അന്ന് ഏഴരലക്ഷം രൂപക്കാണ് ബസ് വാങ്ങിയത്. കണ്ണൂര്‍-കാസര്‍കോട് ഓടുന്ന 'ഗംഗാ' ബസ്സായിരുന്നു അത്. കേവലം ഒരു വര്‍ഷം കൊണ്ട് തന്നെ ബസ് ബിസിനസ്സ് പൊളിഞ്ഞു. അതേവരെ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തൊക്കെ വെളളത്തിലായി.
പക്ഷേ ആത്മവിശ്വാസിയും ശുഭാപ്തി വിശ്വാസിയുമായ സുകുമാരന്‍ തളര്‍ന്നില്ല. പഴയ മരക്കച്ചവടത്തിലേക്കു തന്നെ തിരിച്ചുപോയി. ബിസിനസ്സ് വീണ്ടും പച്ച പിടിച്ചു. പെട്ടെന്ന് വളര്‍ന്നു. പഴയ തൊഴിലാളികളൊക്കെ തിരിച്ചെത്തി. മുമ്പത്തേക്കാള്‍ ശക്തിയായി ബിസിനസ്സ് നടത്താന്‍ പറ്റി. ഇപ്പോള്‍ ചെറുവത്തൂര്‍ സ്റ്റേഷന്‍ റോഡില്‍ 'വുഡ്‌ലാന്റ്‌സ്' എന്ന പേരില്‍ മരമില്ലിന്റെ ഉടമയാണ് സുകുമാരന്‍. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലവും വീടും സ്വന്തമാക്കിയിട്ടുണ്ട്. ബിസിനസ് നാള്‍ക്കുനാള്‍ പുരോഗതിയിലേക്കു കുതിക്കുന്നു. സന്തോഷത്തോടെ ജീവിച്ചു വരുന്നു. 1985 ല്‍ പങ്കാളിയായെത്തിയ മീനാക്ഷിയും സുകുമാരന്റെ ഉയര്‍ച്ച താഴ്ചകളില്‍ കൂട്ടിനുണ്ട്. രണ്ട് മക്കാളാണുളളത്. സുനിഷ എറോനോട്ടിക്ക് എഞ്ചിനിയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മോനിഷ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.