മുസ്ലിം വിരുദ്ധ അജണ്ടകളുടെ 'അഛാ ദിന്‍' ; മമ്മൂട്ടിയും കൂട്ടരും ലക്ഷ്യമിടുന്നതെന്ത് ?

 


ഫിദ ഫാത്വിമ

(www.kvartha.com 24.07.2015) മുസ്ലിം വിരുദ്ധതയിലൂടെ ഹിന്ദുത്വ സ്വീകാര്യതാ പശ്ചാത്തലമൊരുക്കാന്‍ വീണ്ടുമൊരു മമ്മൂട്ടി ചിത്രം. അച്ഛാ ദിന്‍ എന്ന് പേരിട്ട് വടക്കന്‍ മലബാറില്‍ നിന്നും കളക്ഷന്‍ വാരാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ പെരുന്നാള്‍ ചിത്രം ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കുന്നു. മമ്മൂട്ടിയെ നായകനാക്കി വിജീഷിന്റെ കഥക്ക് ജി മാര്‍ത്താണ്ഡന്‍ സംവിധാനമൊരുക്കിയിരിക്കുന്ന 'അഛാ ദിന്‍' എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

ഭാര്യയുടെ പ്രസവ ചിലവിന് കാശില്ലാതെ നടക്കുന്ന നായകന്‍ (മമ്മൂട്ടി). താര്‍ഖണ്ഡ് സ്വദേശിയായ ഈ മാന്യദേഹം കൊച്ചി കടവന്ത്രയില്‍ താമസിക്കുന്നു... പണം തേടി നടക്കുന്നതിനിടെ പലരെയും കണ്ടുമുട്ടി. ഇതിനിടെയില്‍ അവിചാരിതമായി കണ്ടുമുട്ടിയ   മുനീര്‍, ഹുസൈന്‍, അന്‍വര്‍ എന്നീ ജിഹാദീ ചെറുപ്പക്കാരെ. ഇവരാകട്ടെ പോലിസിന്റെ വാണ്ടഡ് ലിസ്റ്റില്‍ പെട്ട വ്യക്തിയും. പോലിസ് അന്വേഷിക്കുന്ന ക്രമിനലുകളെ പിടിച്ച് നല്‍കിയാല്‍ നായകന് പണം കിട്ടും. എന്നാല്‍ നായകന്‍ ക്രമിനുകളുടെ പാശ്ചാത്തലം മനസിലാക്കുന്നു. അവരുടെ ബോംബ് പദ്ധതികള്‍ അറിയുന്നു. നായകനില്‍ രാജ്യസ്‌നേഹം ഉണരുന്നു. പിന്നീടല്ലേ സിനിമയുടെ യഥാര്‍ത്ഥ ഉദ്ദേശം പുറത്താകുന്നത്.

എപ്പോഴും ജയ് ജിഹാദ് (ജയ്ശ്രീറാം എന്ന് വിളിക്കും പോലെ) എന്ന് വിളിച്ച് നടക്കുന്ന ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത് കൊച്ചി നഗരത്തില്‍ നടക്കുന്ന  ഗണേശോത്സവം, ലുലുമാള്‍, ലക്ഷ്മി ഹോസ്പിറ്റല്‍, തിരക്കേറിയ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ബോംബ് വയ്ക്കാനാണ്. എന്നാല്‍ ബുദ്ധി തീരെയില്ലാത്ത ജിഹാദികള്‍ക്ക് അവരുടെ പദ്ധതികള്‍ തകര്‍ന്നുപോകുന്നു. അവരെ സംരക്ഷിക്കുന്നത് ബ്രോഡ്വേയിലെ ഒരു വയസനായ കച്ചവടക്കാരനാണ്. അയാളാണെങ്കിലോ ജോലിക്കാരെ കട്ടി ത്രാസെടുത്ത് എറിയുകയും സദാ സമയം തെറിവിളിക്കുകയും ചെയ്യുന്ന ഒരു താടിക്കാരനും. മലയാളികളെ രക്ഷിക്കാനൊരുങ്ങുന്ന നായകനൊപ്പം പോലിസും കൂട്ടിനുണ്ട്.

പക്ഷെ നായകനെ പോലിസ് കണ്ടുമുട്ടുന്നേയില്ല. തീവ്രവാദികള്‍ മനുഷ്യബോംബായും റിമോട്ടുമായി വടക്ക് കിഴക്ക് നടക്കുന്നുണ്ടെങ്കിലും ഒന്നുമങ്ങ് റെഡിയാകുന്നില്ല. നായകന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്ന ലക്ഷ്മി ആശുപത്രിയും അവര്‍ ബോംബിട്ട് തകര്‍ക്കാന്‍ നോക്കി. നായകന്‍ അതും മുടക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹത്തെ നായകന്‍ കല്ലെടുത്തെറിഞ്ഞ് അന്ന് പ്രദേശത്ത് ഹര്‍ത്താലുമാക്കി. അതോടെ ജിഹാദികള്‍ വഴിയില്‍ ഒറ്റപെട്ടു. ബോബുപൊട്ടിക്കാന്‍ ഇരകളെ കിട്ടാതെ വിഷമിക്കുന്നു.

ഗണേഷോത്സവത്തിന് ബോംബ് വെക്കാനൊരുങ്ങുന്നത്  ഗണേഷന്റെ വിഗ്രഹത്തിന് മുകളില്‍ തന്നെയാണ്. ഗണേഷ വിഗ്രഹത്തിന്റെ തലയില്‍ വച്ച ബോംബാകട്ടെ വിഗ്രഹം വെള്ളത്തില്‍ നിമന്‍ജ്ഞനം ചെയ്തപ്പോള്‍ ഭഗവാന്‍ കൃപയാല്‍ നിര്‍വീര്യമായി. ഹര്‍ത്താല്‍ മാര്‍ക്കറ്റില്‍ ബോംബ് വയ്ക്കാന്‍ കാത്തിരിക്കുന്നതിനിടെ മുനീര്‍ കാണുന്നത് അത് വഴി വരുന്ന മദ്രസ്സാ കുട്ടികളെയാണ്. മുസ്ലിം കുട്ടികളെ കാണുമ്പോള്‍ മുനീറിന് മനം മാറ്റം. കാരണം മുസ്ലിംങ്ങളെ കൊല്ലരുതല്ലോ. ജിഹാദികള്‍ അസ്വസ്ഥരായി. അവിടെ പൊട്ടിച്ചില്ല... ബാക്കി ബോംബു സ്‌ഫോടന ശ്രമങ്ങള്‍ നായകന്‍ പൊളിച്ചു.

ഇതിനിടെ മുരിങ്ങൂരില്‍ ധ്യാനത്തിന് പോകുന്ന പോലിസ് കമ്മിഷണറാണ് മതമൈത്രി ഉറപ്പിക്കാനുള്ള ക്രിസ്ത്യന്‍ കഥാപാത്രം. ധ്യാനം കൂടി നന്നായ കമിഷണര്‍ കുരുശുമാലയുമായി പ്രാര്‍ത്ഥിക്കുകയാണ് ബോംബ് പൊട്ടാതിരിക്കാന്‍. എല്ലാം കൂടി ഒരു അടിപൊളി മതമൈത്രി. അവസാനം നായകന്‍ ജിഹാദികളോട് ചോദിക്കുന്നതാണ് ചോദ്യം. നിന്റെ ദൈവം നിന്നെ രക്ഷിച്ചോന്ന്, ദൈവത്തിന് സ്‌നേഹമാണ് ഇഷ്ടമെന്നും പറയുന്നതോടെ ശുഭം.....

മുസ്ലിം വിരുദ്ധ അജണ്ടകളുടെ 'അഛാ ദിന്‍' ; മമ്മൂട്ടിയും കൂട്ടരും ലക്ഷ്യമിടുന്നതെന്ത് ?

Keywords:  Mammootty to act in Acha Din, Police, Bomb Blast, Criminal Case, Article.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia