നായര്‍ സമുദായവും, എന്‍ എസ് എസ് അഥവാ നായര്‍ സര്‍വീസ് സൊസൈറ്റിയും

 


ബി ശ്രീകുമാര്‍ 

(www.kvartha.com 03/11/2015)

എന്‍ എസ് എസ് നൂറ്റിരണ്ടാം വയസിലേക്ക് കടക്കുന്ന ഈ വേളയില്‍ സംഘടനയുടെ പ്രവര്‍ത്തനത്തെപറ്റി ഒരു വിചിന്തനം

സമൂഹത്തില്‍ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും ശക്തമായ സമയത്തായിരുന്നു 'നായര്‍ സമുദായ ഭൃത്യജന സംഘത്തിന്റെ' (ഇന്നത്തെ എന്‍ എസ് എസ് അഥവാ നായര്‍ സര്‍വീസ് സൊസൈറ്റി) രൂപീകരണം. സമുദായാംഗങ്ങളില്‍നിന്നു പിരിച്ച പിടിയരികൊണ്ട് മന്നത്ത്പദ്മനാഭന്‍ എന്ന   മഹാരഥന്‍ രൂപം കൊടുത്ത പ്രസ്ഥാനം നൂറ്റിരണ്ടാം വയസിലേക്ക് കടക്കുമ്പോള്‍ കോടികളുടെ ആസ്തിയുള്ള ഒന്നായി മാറിക്കഴിഞ്ഞു.

കൊല്ലവര്‍ഷം 1090 തുലാം 15. ചങ്ങനാശ്ശേരി താലൂക്കുകാരായ 13 പേര്‍ പെരുന്നയിലെ മന്നത്ത് വീട്ടില് വൈകീട്ട് ഒത്തുകൂടി. വീടിന്റെ പൂമുഖം വൃത്തിയാക്കി ചുറ്റും പായവിരിച്ചു. പദ്മനാഭപിള്ളയുടെ അമ്മ പാര്‍വതിയമ്മ  കൊളുത്തിവെച്ച നിലവിളക്കിനെ സാക്ഷിനിര്‍ത്തി 14 പേരും ഈശ്വരപ്രാര്‍ഥന ചൊല്ലി. ''സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കും, അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതരസമുദായാഗംങ്ങള്‍ക്ക്  ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല'' എന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അങ്ങനെ ഒരു സംഘടന പിറന്നു.

കേളപ്പന്നായരായിരുന്നു പ്രസിഡന്റ്. മന്നത്ത് പദ്മനാഭപിള്ള ജനറല്‍ സെക്രട്ടറിയായി. പനങ്ങോട് കേശവപ്പണിക്കരായിരുന്നു ഖജാന്‍ജി. അന്ന് മന്നത്തു വീട്ടില്‍ പിറവികൊണ്ട 'നായര്‍ സമുദായ ഭൃത്യജനസംഘ'മാണ് പില്‍ക്കാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയായി മാറിയത്. 'നായര്‍ സമുദായ ഭൃത്യജനസംഘം' എന്ന പേരിന് എവിടെയോ ഒരന്തസ്സ് കുറവുണ്ടെന്ന തോന്നലിനാലാണ് സംഘടനയുടെ പേര് മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നത്. പണ്ഡിതനായ പരമുപിള്ള  നിര്‍ദേശിച്ച 'നായര് സര്‍വീസ് സൊസൈറ്റി' എന്ന പേര് സംഘം സ്വീകരിച്ചു.  സ്വര്‍ണവര്‍ണത്തിലുള്ള കൊടിയില്‍ വാളും കലപ്പയുമാണ് എന്‍ എസ് എസ്സിന്റെ അടയാളം. വാള്‍ പട്ടാളത്തെയും കലപ്പ കൃഷിയെയും സൂചിപ്പിക്കുന്നു. സൈനികസേവനവും കൃഷിയും ആയിരുന്നു നായന്മാരുടെ കുലത്തൊഴില്‍.

വാകത്താനത്ത് നീലവനഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും പെരുന്നചിറമറ്റത്ത് പാര്‍വതിയമ്മയുടെയും മൂത്തമകനായി 1878 ജനവരി രണ്ടിന് മൂലംനക്ഷത്രത്തില് ജനിച്ച പദ്മനാഭപിള്ളയാണ് പില്‍ക്കാലത്ത് ചരിത്രപുരുഷനായി മാറിയ മന്നത്ത് പദ്മനാഭന്‍. അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായി സവര്‍ണര്‍ ജാഥ നയിക്കുക. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് ശ്രീ. മന്നത്താചാര്യന്‍. എത്ര ഉദാത്തമായ മാതൃക. 'തന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയാണെ'ന്ന് വിശ്വസിച്ചിരുന്ന സമുദായാചാര്യന് 1970 ഫിബ്രവരി 25ന് 93ാം വയസിലാണ് കഥാവശേഷനായത്.

പത്തുവര്‍ഷത്തോളം അധ്യാപകനായും പിന്നെ മിടുക്കനായ വിക്കീലായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ കര്‍മ മണ്ജലം അവയില്‍ ഒതുങ്ങിനിന്നില്ല. കേരളത്തിലെ പ്രബലമായ നായര്‍ സമുദായത്തിന്റെ അധഃപതനം പദ്മനാഭപിള്ളയെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെഭാഷയില്‍ പറഞ്ഞാല്‍ 'ഓരോ നായര്‍ ഭവനവും കൃഷ്ണപക്ഷ ചന്ദ്രികപോലെ ദിവസംതോറും ക്ഷയിച്ചു' കൊണ്ടിരുന്ന കാലത്താണ് സമുദായസ്‌നേഹിയായ ആ മഹാരഥന്‍ സമുദായ സേവനം ആരംഭിച്ചത്. ആ ക്രാന്തദര്‍ശിയുടെ ശ്രമങ്ങള്‍ വൃഥാവിലായില്ല. സംഘടന നൂറ്റിരണ്ടാം വയസിലേക്ക് കടക്കുന്ന ഈ വേളയില്‍ സംഘടനക്ക് കരയോഗങ്ങള്‍, താലൂക്ക് യൂണിയനുകള്‍, വനിതാ സമാജങ്ങള്‍, ബാലസമാജങ്ങള്‍. നൂറിലേറെ സ്‌കൂളുകളും, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും ഒരു എന്‍ജിനീയറിങ് കോളജും ഒരു ഹോമിയോ മെഡിക്കല്‍ കോളജും ഒരു ലോകോളജും ഒരു പോളിടെക്‌നിക്കും മൂന്ന് ട്രെയിനിങ് കോളജുകളും നാല് ടി ടി സികള്‍, ഒരു സിവില്‍ സര്‍വിസ് അക്കാദമി, നാലുവീതം അലോപ്പതി, ആയുര്‍വേദ ആശുപത്രികള്‍, നഴ്‌സിങ് കോളജുകള്‍, എസ്‌റ്റേറ്റുകള്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, കോഓപ്പറേറ്റീവ് ട്രെയിനിങ് കോളജ്, മൂന്ന് ഗസ്റ്റ് ഹൗസുകള്‍ വ്യവസായയൂണിറ്റ്, എച്ചആര്‍ കൂടാതെ ഒരു അനാഥാലയവും സ്വന്തം. (സ്ഥാപനങ്ങളിലും താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും സിംഹഭാഗവും സ്ഥാപിച്ചത് സമുദായാചാര്യന്റെ കാലത്താണ് എന്നത് എടുത്തു പറയേണ്ടതാണ്). എന്‍ എസ് എസ് സാമൂഹിക  രാഷ്ടീയരംഗത്തും നിര്‍ണ്ണായക ശക്തിയായി മാറിയിട്ടുണ്ട് എന്നത് തികച്ചും യാഥാര്‍ഥ്യമാണ്.

ഇതു സംഘടനയുടെകാര്യം എന്നാല്‍ നായന്മാരിലേയ്ക്ക് വന്നാലോ കഷ്ടതയനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഓട്ടകലങ്ങളായ നായന്മാര്‍ക്ക് സ്വന്തമായുള്ളത് പേരിനുപിന്നാലെ 'നായര്‍' എന്നൊരു വാല്‍ മാത്രം ഈ ഒരു കാരണത്താല്‍ തന്നെ അവര്‍ ഒരുതരത്തിലുള്ള സംവരണങ്ങള്‍ക്കും അര്‍ഹരുമല്ല.

'തന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയും സമുദായവും' ആണെന്ന് വിശ്വസിച്ചിരുന്ന സമുദായാചാര്യന്റെ സമുദായത്തില്‍ പിറക്കാന്‍ കഴിഞ്ഞതില്‍ ആത്മാഭിമാനം കൊള്ളുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട്തന്നെ ഞാന്‍ ഇതുവരെ ഒരു വര്‍ഗീയവാദിയോ, ഇതര സമുദായ വിരോധിയോ ആയിട്ടുമില്ല. ഞാന്‍ എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഇഷ്ടപ്പെടുന്നു. ഒപ്പം എന്റെ സമുദായത്തെയും. പക്ഷേ, ഇപ്പോള്‍ അപമാനം കൊണ്ടെന്റെ ശിരസ്സുകുനിയുന്നു സമുദായത്തെ സ്വന്തം ജീവനെക്കാളേറെ സ്‌നേഹിച്ച സമുദായാചാര്യന്റെ പിന്മുറനേതൃത്വം പ്രത്യേകിച്ച് ഇന്നത്തെ സമുദായനേതൃത്വം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നായന്മാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

തന്നെയുമല്ല അവര്‍ക്കൊരിക്കലും താങ്ങും തണലുമായിട്ടുമില്ല. അതിനാല്‍തന്നെ നായന്മാരെ മുഴുവനായി എന്‍ എസ് എസിന്റെ കൊടിക്കീഴിലെത്തിക്കാന്‍ പെരുന്നയിലെ ഇന്നത്തെ മാടമ്പിനേതൃത്വത്തിനു ആയിട്ടുമില്ല. അതുകൊണ്ടുതന്നെ നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒരിക്കലും ഒരു വോട്ട് ബാങ്ക് ആവുന്നുമില്ല. മതേതരത്വമെന്നാല്‍ ജാതിമത ചിന്തകള്‍ക്കതീതമായി സകലജനത്തിനും ഒരുപോലെ ലഭ്യമാക്കേണ്ട നീതിയാണ് എന്നാല്‍ ആള്‍ബലമുള്ള മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഭരണരംഗത്ത് ഇന്ന് ലഭിക്കുന്ന പ്രാധാന്യം മതേതരത്വതിനു തന്നെ അപമാനകരമായ കാര്യമാണ്.

നിര്‍ധനനായര്‍ ജീവിക്കാന്‍ പെടാപ്പാടുപെടുമ്പോള്‍ സമുദായത്തെ ഒരു കൊടിക്കീഴില്‍ അണിനിരത്തി രാഷ്ട്രീയ ഇഛാശക്തിയായി മാറേണ്ടതിനു പകരം സമദൂരത്തിലൂടെ സ്വന്തം കാര്യം നേടിയെടുക്കുന്ന മാടമ്പിനേതൃത്വത്തിന്റെ കള്ളക്കളി അവസാനിക്കുന്നതുവരെ സമുദാ യംഗങ്ങള്‍ മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല. സര്‍ക്കാരിന്റെ കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ പെരുന്നയിലെ കാര്യമോ ഇന്നത്തെ സമുദായനേതൃത്വം സമുദായത്തിനായി എന്ത്‌ചെയ്യുന്നുണ്ട്? 10% സാമ്പത്തിക സംവരണം സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളില്‍ പോലും നടപ്പാക്കാന്‍ മുതിരാതെ പെരുന്നയിലെ ഓഫീസിലിരുന്ന് ഗതികെട്ട നായന്മാരുടെ പക്കല്‍ നിന്നും ജോലിയ്ക്കും സ്‌കൂള്‍കോളജ്  പ്രവേശനത്തിനുമൊക്കെ സംഭാവനപിരിക്കുമ്പോള്‍ അത് നല്‍കുന്നവരുടെ മുഖത്തൊന്ന് തല ഉയര്‍ത്തി നോക്കാനുള്ള സന്മനസ്സുപോലും നമ്മുടെ ഇന്നത്തെ നേതാക്കള്‍ കാണിക്കാറില്ല എന്നത് അതീവ ദുഃഖകരമായ സത്യമാണ്!

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കകാര്‍ക്ക് 10% സാമ്പത്തിക സംവരണതിനായി വാദിച്ചതിനു ഏറെ പഴി കേള്‍ക്കേണ്ടിവന്ന ആളാണ് ശ്രീ. ഇ എം എസ് എന്നത് മറക്കുന്നില്ല ആ ഒരു ആര്‍ജവം പോലും ഇന്നത്തെ സമുദായനേതൃത്വം കാണിക്കുന്നില്ല എന്നതും ദുഖകരംതന്നെ. ആചാര്യന്റെ കാലത്ത് പെരുന്നയിലേക്ക് സമുദായാംഗങ്ങളില്‍ നിന്നും പരാതികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരുന്നു, തന്നെയുമല്ല ഏതു നായര്‍ക്കും ഏതു സമയത്തും കയറി ചെന്ന് പരാതി ബോധിപ്പിക്കാനുള്ള അവസരം അന്നുണ്ടായിരുന്നു എന്നാല്‍ ഇന്നോ അതില്ലന്നു മാത്രമല്ല ദരിദ്രനായരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിനുപകരം പീഡനക്കാര്‍ക്ക് സാക്ഷി പറയാനും, സ്വയം പോപ്പ് പ്രഖ്യാപനം നടത്തി ഇളിഭ്യനാകാനും, പാലായിലെ മാണിക്യത്തിനായി ഒസ്സാനപാടാനും, ഉള്ള തൊഴിലവസരം നായര്‍ക്കു കൊടുക്കാതെ മാണിക്യത്തിന്റെ ശുപാര്‍ശയുമായി വരുന്നവര്‍ക്ക് കൊടുക്കാനും തിടുക്കം കാണിക്കുന്ന ഇന്നത്തെ ജനറല്‍ സെക്രട്ടരിയെകൊണ്ട് സാധാരണ നായര്‍ക്കു എന്ത് പ്രയോചനമുണ്ട് എന്നാണ് ഇന്ന് സമുദായാംഗങ്ങള്‍ പരസ്പരം ചോദിക്കുന്നത്! (മാണിക്യത്തിന്റെ ഫോണ്‍ വന്നാല്‍ ജനറല്‍ സെക്രട്ടറി ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റു നിന്നാണ് സംസാരിക്കുന്നത് എന്നാണ് ചില ദോഷൈകദൃക്കുകള്‍ പറയുന്നത്)

എന്തായാലും സമുദായത്തിന്റെയും സമദൂരത്തിന്റെയും പേരില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അദ്ദേഹം ബഹുമിടുക്കനാണന്നതില്‍ രണ്ടഭിപ്രായമില്ല. സാധാരണ നായര്‍ക്കു ഏതുസമയത്തും കയറി ചെല്ലാനുള്ള ഒരിടമായിരിക്കണം പെരുന്നയിലെ ഓഫീസും അവിടുത്തെ സെക്രട്ടറിയും, അല്ലാതെ മാടമ്പിപ്രഭുക്കളെയല്ല അവിടെ വേണ്ടത്.... ഒരു മതേതര ജനാധിപത്യരാജ്യത്ത് ഏറെ വിവേചനം നേരിടുന്ന ഒരു     സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു നേതൃത്വം സമുദായത്തില്‍ നിന്നും വൈകാതെ തന്നെ ഉയര്‍ന്നു വരുമെന്ന് പ്രത്യാശിക്കാം.....   ആചാര്യന്റെ ആത്മാവ് സ്വര്‍ഗത്തിലിരുന്നു കൊണ്ട് ആഗ്രഹിക്കുന്നതും അത് തന്നെയാവാം.....!
സമുദായാചര്യന് പ്രണാമം.....

നായര്‍ സമുദായവും, എന്‍ എസ് എസ് അഥവാ നായര്‍ സര്‍വീസ് സൊസൈറ്റിയും


Keywords:  Nair Community and Nair Service Society, B. Srikumar, NSS, Article

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia