പേരില്ലാത്ത പെണ്‍കിടാവിന്റെ നേരും നോവും

 


16 വര്‍ഷമായി സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും നീറിപ്പുകഞ്ഞാണു ജീവിക്കുന്നത്

രിയായി ജീവിക്കാന്‍ തീരുമാനിച്ചതിനു രണ്ടു പെണ്‍കുട്ടികളുടെ അച്ഛന്‍ കൊടുക്കേണ്ടിവന്ന വില കൂടിയാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ജീവിതകഥ. വേണമെങ്കില്‍, സംഭവിച്ചതൊന്നും പുറത്തുപറയാതെ സഹിക്കുകയും ക്ഷമിക്കുകയും മറച്ചുവയ്ക്കുകയും ചെയ്ത് ജീവിക്കാമായിരുന്നുവല്ലോ എന്ന് പറയുന്നു, ഈ അച്ഛന്‍. എങ്കില്‍ രണ്ടു മക്കള്‍ക്കും വിവാഹം, സ്വസ്ഥ ദാമ്പത്യം, തനിക്കും ഭാര്യക്കും അലച്ചിലുകളും അപമാനഭാരവുമില്ലാത്ത റിട്ടയര്‍മെന്റ് ജീവിതം തുടങ്ങിയതൊക്കെ ഉണ്ടാവുമായിരുന്നു. പിന്നെയും പിന്നെയും വേട്ടയാടലിന്റെ ചൂടില്‍ മകള്‍ ഉരുകുന്നത് കണ്ട് നെഞ്ചു കലങ്ങുകയില്ലായിരുന്നു, എനിക്കൊരു വിവാഹം വേണ്ട പപ്പാ എന്ന് ഉറച്ച തീരുമാനം പറഞ്ഞ മൂത്ത മകളുടെ കണ്ണുകളിലെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പകച്ചുപോവുകയുമില്ലായിരുന്നു.

പക്ഷേ, മറച്ചുവയ്ക്കാനല്ല, പലരെയും വെളിച്ചത്തു കൊണ്ടുവരാനാണ് അദ്ദേഹവും കുടുംബവും തീരുമാനമെടുത്തത്. 'അല്ലെങ്കില്‍ ജീവിതം നായയുടേതുപോലെയായിപ്പോകുമായിരുന്നു. ' 16 വയസില്‍ നിന്ന് 32 വയസിലേക്ക് ജീവിതവും ദുരിതങ്ങളും ഒരേപോലെ വളര്‍ന്ന, അന്നത്തെ സൂര്യനെല്ലി പെണ്‍കുട്ടി ( ഇപ്പോള്‍ യുവതി)യുടെ അഛന്‍ പറഞ്ഞു. പീഢനക്കേസിലെ ഇരയും മുഖ്യസാക്ഷിയുമായിട്ടും ഈ അച്ഛന്റെ മകളോട് പ്രതിയെപ്പോലെ സമൂഹവും പോലീസും പലപ്പോഴും പെരുമാറി, നീതി ഇപ്പോഴും നില്‍ക്കുന്നത് അകലെത്തന്നെ. വേദനകള്‍ക്ക് ഇടവേളയായി സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ ക്ലാസ് ഫോര്‍ ജീവനക്കാരിയുടെ വേഷത്തിലും ജീവിക്കാന്‍ അനുവദിക്കാതെ കള്ളക്കേസ്, അറസ്റ്റ്, ജയില്‍..

ഇപ്പോള്‍ രാജ്യം മുഴുവന്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് മരണാന്തരമെങ്കിലും നീതി ലഭിക്കണം എന്ന് വാദിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കേസില്‍ കുറ്റപത്രം, വിചാരണ. മകളെ നഷ്ടപ്പെട്ടതിന് ഇതൊന്നും പകരമാകില്ല. എങ്കിലും രാജ്യം ഒന്നടങ്കം കൂടെ നില്‍ക്കുന്നതിന്റെയൊരു കരുത്തുണ്ടല്ലോ. അതാകട്ടെ ചെറുതല്ലതാനും.

പേരില്ലാത്ത പെണ്‍കിടാവിന്റെ നേരും നോവുംഡല്‍ഹി പെണ്‍കുട്ടിക്കുവേണ്ടിയും അതിനു മുമ്പേ അഫ്ഗാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ മലാലയ്ക്കു വേണ്ടിയും വീറോടെയാണ് കേരളമാകെ നിലകൊള്ളുന്നത്. നീതിയില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തിപ്പെടാന്‍ തയ്യാറുമല്ല. ഫെയ്‌സ്ബുക്കിലും പുറത്തും വിട്ടുവീഴ്ചയേയില്ല. അതൊക്കെ നമ്മില്‍ നിന്ന് ഒരുപാട് അകലെയായതുകൊണ്ടാണെന്നും സ്വന്തം നിലയെയും നിലനില്‍പിനെയും ബാധിക്കാത്തതുകൊണ്ടുമാണെന്നും അനുഭവങ്ങളുടെ തീച്ചൂടേറ്റ രോഷത്തോടെ സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും പറയും. അടുത്ത്, സന്തം കണ്‍മുന്നില്‍ കേരളമാകെ ഈ നീതിബോധം മറന്നാണ് പെരുമാറുകയെന്നുമുണ്ട് അവര്‍ക്കു പരാതി. മുയലിനൊപ്പമാണെന്ന് തോന്നിപ്പിക്കുകയും തരംപോലെ വേട്ടക്കാരനൊപ്പം ചേരുകയും ചെയ്യുന്ന ഈ നീതികേടിനേക്കുറിച്ച് ഈ കുടുംബത്തേക്കാള്‍ തിരിച്ചറിവോടെ മറ്റാര്‍ക്കാണ് പറയാന്‍ കഴിയുക?

ഇടവേളയ്ക്കു ശേഷം വീണ്ടും

സമീപകാലത്തെങ്ങും അവര്‍ മാധ്യമങ്ങളോട് ഇത്ര മനസ്തുറന്നിട്ടില്ല. അച്ഛന്‍, അമ്മ, മകള്‍. മൂത്ത മകളിപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളോളം പുറത്തേക്കിറങ്ങുക പോലും ചെയ്യാത്ത ജീവിതമായിരുന്നു. ആറുമാസം മുമ്പാണ് അമ്മയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോലിയില്‍ പ്രവേശിച്ചത്. അനിയത്തിക്കുണ്ടായ ദുരന്തത്തിന്റെ പ്രത്യാഘാതം ചേച്ചിയെയും ബാധിച്ചതു സ്വാഭാവികം.

നേരത്തേ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. വാണിജ്യ നികുതി വകുപ്പില്‍ കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന യുവതി ഇപ്പോഴും സമൂഹത്തിന് സൂര്യനെല്ലി പെണ്‍കുട്ടിയാണ്. പേരില്ലാത്ത, മുഖമില്ലാത്ത പെണ്‍കുട്ടി. പക്ഷേ, അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളിലുള്ളവര്‍ക്കറിയാം, ഇതാണ് ആ കുട്ടി. അറിഞ്ഞവര്‍ അറിയാത്തവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കും. ഇടുക്കി ജില്ലയിലെ ഒരു കുഗ്രാമത്തിന്റെ പേര് പാതി പറയുമ്പോഴേ കേള്‍വിക്കാര്‍ തല കുലുക്കും. ബസ് സ്റ്റോപ്പില്‍, യാത്ര ചെയ്യുന്ന ബസില്‍, ജോലി ചെയ്യുന്ന ഓഫീസില്‍, സര്‍വ വിഷമങ്ങളും ദൈവത്തിനു മുന്നില്‍ അര്‍പിച്ച് പുറത്തുകാണിക്കാതെ ഒന്നു വിതുമ്പാന്‍ പോകുന്ന പള്ളിയില്‍, എല്ലായിടത്തുമുണ്ട് ഈ കുശുകുശുപ്പുകാര്‍.

പള്ളിയില്‍ ഇപ്പോള്‍ പോകാറില്ല. പ്രാര്‍ത്ഥനകളൊക്കെ ഉള്ളിലുണ്ട്. നടക്കുമ്പോഴും ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ മനസ് പ്രാര്‍ത്ഥിക്കുന്നുണ്ട്: ദൈവമേ, ഈ ദുരിതങ്ങള്‍ക്ക് അറുതിവരുത്തി സമാധാനം നിറഞ്ഞൊരു ജീവിതം തരേണമേ. പക്ഷേ, സ്റ്റോപ്പില്‍ പോകണം, ബസില്‍ കയറണം, ജോലിക്കു പോകണം, മടങ്ങണം ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍. സഹനം, പിന്നെയും സഹനം. വേറെ വഴിയില്ല. കാഴ്ച വസ്തുവാകുന്ന ഇരയുടെ മന:ശാസ്ത്രത്തെക്കുറിച്ചൊന്നും സിദ്ധാന്തം പറയാന്‍ അറിയില്ല, ഇവരിലാര്‍ക്കും. അനുഭവിച്ചുതീര്‍ക്കുന്നത് ഇതൊക്കെയാണെന്ന് പറഞ്ഞുതരാനേ അറിയുകയുള്ളു.

സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും വാര്‍ത്തകളില്‍ വന്നത് മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. നേരത്തേ ജോലി ചെയ്തിരുന്ന ഓഫീസില്‍ നിന്ന് പണം അപഹരിച്ചു എന്ന കേസില്‍ പെണ്‍കുട്ടി പ്രതിയാക്കപ്പെട്ടു. ലൈംഗിക പീഢനക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച 35 പേരില്‍ 34 പേരെയും ഹൈക്കോടതി വെറുതേവിട്ടതിനെതിരായ എട്ടുവര്‍ഷം പഴക്കമുള്ള അപ്പീലില്‍ വേഗം തുടര്‍ നടപടികള്‍ക്ക് സുപ്രീംകോടതി തീരുമാനിച്ചു. മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ മേലുദ്യോഗസ്ഥന്‍ രണ്ടു വര്‍ഷം മുമ്പ് ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചു എന്ന് അച്ഛന്‍ മാധ്യമങ്ങളോടു പറഞ്ഞത് പുതിയ പീഢനക്കേസായി മാധ്യമങ്ങള്‍ പെരുപ്പിച്ചു.

ഈ മൂന്നു സംഭവങ്ങളും ചെറിയ പ്രതികരണങ്ങളല്ല ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കായിരിക്കുന്നത്. സ്വന്തം നാടുവിട്ട് , വീടുവിറ്റ് മറ്റൊരിടത്ത് വന്നു ജീവിക്കുമ്പോള്‍ ഏറ്റവുമധികം ആഗ്രഹിച്ചത് സമാധാനവും സ്വാസ്ഥ്യവുമാണ് എന്നോര്‍ക്കാന്‍ തന്നെ വയ്യ ഇവര്‍ക്ക്. കാരണം അതു രണ്ടുമാണ് തീരെയില്ലാത്തത്.

സൂര്യനെല്ലി പെണ്‍വാണിഭക്കേസ്

16 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ 40 പേര്‍ ലൈംഗികമായി പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസ്. 1996ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. 2000 സെപ്റ്റംബര്‍ ആറിനാണ് 35 പ്രതികള്‍ക്ക് പ്രത്യേക വിചാരണ കോടതി ജീവപര്യന്തം കഠിന തടവുവിധിച്ചത്. പിന്നീട് ഹൈക്കോടതി ഇതില്‍ ഒരാളെ മാത്രം ശിക്ഷിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരേ എട്ടു വര്‍ഷം മുമ്പ് നല്‍കിയ ഹര്‍ജിയാണ് ഉടന്‍ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിനു നിര്‍ദേശിക്കേണ്ടിവന്നത്. അക്കാര്യത്തില്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ രക്തസാക്ഷ്യത്തോടാണു കടപ്പെട്ടിരിക്കേണ്ടത്. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യനെല്ലി കേസിനേക്കുറിച്ചു പുറത്തുവന്ന വിവരമാണ് ചീഫ് ജസ്റ്റിസിന്റ ശ്രദ്ധയില്‍പെട്ടത്.

പണാപഹരണക്കേസ്

ചങ്ങനാശേരിയിലെ വാണിജ്യനികുതി ഓഫീസില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട 2,26,000 രൂപ ബാങ്കില്‍ അടയ്ക്കാതെ കൈക്കലാക്കി എന്ന് ആ ഓഫീസിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയായ പെണ്‍കുട്ടിക്കെതിരേ ഉയര്‍ന്ന ആരോപണമാണ് പിന്നീട് പണാപഹരണക്കേസായി മാറിയത്. രണ്ടു വര്‍ഷം മുമ്പാണ് സംഭവം. താന്‍ നിരപരാധിയാണെന്നും ബാങ്കില്‍ തുക അടച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി കരഞ്ഞുപറഞ്ഞിട്ടും സഹപ്രവര്‍ത്തകരിലെ ചില പ്രമുഖ ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്്‌ക്കെടുത്തില്ല. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പണയംവെപ്പിച്ച് ലഭിച്ച പണവും ചേര്‍ത്ത് തിരിച്ചടപ്പിച്ചിട്ടേ അവര്‍ അടങ്ങിയുള്ളു.

ദുരിതകഥകളില്‍ സഹതാപം തോന്നി ജര്‍മന്‍ മലയാളി അസോസിയേഷന്‍ നേരത്തേ കൊടുത്ത പണമാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ് വീട്ടിലെത്തിയാണ് ആ തുകയുടെ ചെക്ക് കൊടുത്തത്. രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ അച്ഛനും അമ്മയും പലപ്പോഴായി കരുതിവച്ച സ്വര്‍ണാഭരണങ്ങളില്‍ ബാക്കിയുണ്ടായിരുന്നതാണ് ധരിച്ചിരുന്നത്. എന്നാല്‍ ആ പണം ഓഫീസിലെ കാണാതായ പണമാണെന്നും സ്വര്‍ണം അതിന്റെ ബാക്കി കൊണ്ട് വാങ്ങിയതാണെന്നുമായി വ്യാഖ്യാനം. എല്ലാ തെളിവുകളും രേഖകളുമുണ്ടായിട്ടും അത് പരിശോധിക്കാന്‍ സഹപ്രവര്‍ത്തകരും പോലീസും തയ്യാറായില്ല.

പണയംവെച്ച സ്വര്‍ണത്തിന്റെ പലിശ നാള്‍ക്കുനാള്‍ കൂടിവന്നപ്പോള്‍ പണം കടംവാങ്ങി ആ സ്വര്‍ണം എടുത്ത് വിറ്റതും ആ കടം വീട്ടിയിട്ട് ബാക്കിയുണ്ടായിരുന്ന ഏതാനും നോട്ടുകള്‍ കൈയില്‍വച്ച് അമ്മയും മകളും പൊട്ടിക്കരഞ്ഞുപോയതും പിന്നത്തെ കഥ.
പണം തിരിച്ചടച്ചത് കുറ്റസമ്മതത്തിനു തുല്യമാണെന്നും അതുകൊണ്ടു തീരില്ലെന്നും വന്നതോടെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് നിവേദനം നല്‍കി. എന്നാല്‍ പണാപഹരണത്തിന് കേസോ മറ്റു വകുപ്പുതല നടപടികളോ ഉണ്ടാകാതിരുന്നതിന്റെ ആശ്വാസം ഏതാനും മാസങ്ങളേ നീണ്ടുള്ളു. കേസും അറസ്റ്റും റിമാന്‍ഡും സസ്‌പെന്‍ഷനുമാണ് കാത്തിരുന്നത്. അപ്പോഴേയ്ക്കും സംസ്ഥാനത്തു ഭരണ മാറ്റം ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റും സസ്‌പെന്‍ഷനും ഉണ്ടായത്. പെട്ടെന്ന് ഉണ്ടായ സംഭവം പോലെ പെണ്‍കുട്ടിയെ പ്രതിയാക്കി കേസെടുക്കുകയും ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ക്രൈംബ്രാഞ്ച് സി.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസ് രാവിലെ പെണ്‍കുട്ടി ജോലിക്കു പോകുമ്പോള്‍ ബസ് സ്‌റ്റോപ്പില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. അമ്പരന്നുപോയ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ വനിതാ പൊലീസുമുണ്ടായിരുന്നു കൂടെ. വഴിയില്‍ നിന്ന രണ്ടുപേരെ സാക്ഷികളാക്കി ഒപ്പും വാങ്ങി. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയില്‍ സി.ഐ. പെണ്‍കുട്ടിയുടെ വീട്ടില്‍ വളിച്ചു പറഞ്ഞു, നിങ്ങളുടെ മകളെ ഞങ്ങള്‍ പണാപഹരണക്കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കേട്ടോ.

അച്ഛന്റെയും അമ്മയുടെയും നടുക്കത്തിനു സമാനതകളുണ്ടായിരുന്നില്ല. കാരാപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയ അച്ഛനോട് പൊലീസ് പറഞ്ഞത് നാലു മണിക്ക് കോടതിയില്‍ ഹാജരാക്കും എന്നായിരുന്നു. എന്നാല്‍ അഞ്ചുമണിവരെ അഭിഭാഷകനെയും കൂട്ടി കാത്തിരുന്നിട്ടും പോലീസും 'പ്രതിയും'വന്നില്ല. കാത്തുനില്‍ക്കാന്‍ അച്ഛന്‍ മാത്രമായെന്നും ജാമ്യത്തിലെടുക്കാന്‍ നിന്ന് വക്കീല്‍ മടങ്ങിയെന്നും ഉറപ്പായതുപോലെ, അല്‍പം കഴിഞ്ഞ് അവരെത്തി. കോടതി റിമാന്‍ഡ് ചെയ്ത് കോട്ടയം സബ് ജയിലിലേയ്ക്ക്. അവിടെ ഒരാഴ്ച കഴിഞ്ഞു. അതിനിടയില്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൃത്യമായി ജയിലില്‍ എത്തിച്ചുകൊടുത്തു. എട്ടുമാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞു.

കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലായ അതേ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ രണ്ടുമാസം കഴിഞ്ഞു തിരിച്ചെടുത്ത സംഭവം പുറത്തുവന്നതോടെയാണ് പെണ്‍കുട്ടിക്കും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്. കേസ് തീര്‍ന്നിട്ടില്ല. മോഷ്ടിക്കാതെയാണ് താന്‍ മോഷ്ടാവായത് എന്നും അതിനു പിന്നില്‍ എന്തൊക്കെയോ ഗൂഢാലോചനകള്‍ ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നു. പക്ഷേ, നിസഹായയായ ഒരു പാവത്തിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവര്‍ വലിയ വലിയ ആളുകളാണോ എന്നാണു സംശയം. കേസ് വീണ്ടും സുപ്രീംകോടതിയില്‍ എന്നെങ്കിലും സൂര്യനെല്ലി പെണ്‍വാണിഭക്കേസിന്റെ അപ്പീല്‍ ഹര്‍ജി പരിഗണനയ്ക്കു വരുമെന്ന് അറിയാവുന്നവര്‍ മുന്‍കൂട്ടി നടത്തിയ നാടകത്തിലെ പാവം വേഷക്കാരിയായിരുന്നോ തന്റെ മകളെന്ന് അച്ഛനും അറിയില്ല. സ്വന്തം ഓഫീസിലെ പണവും മോഷ്ടിക്കുന്നവളാണ് പെണ്‍കുട്ടി എന്നു വരുത്തിയാല്‍ സുപ്രീംകോടതിക്കു മുന്നില്‍ അവളുടെ വാക്കുകള്‍ക്ക് വില ലഭിക്കില്ലല്ലോ. കള്ളിയാണെന്നു വരുത്തിയാല്‍, പറയുന്നതും മുമ്പേ പറഞ്ഞതുമെല്ലാം കള്ളമാണെന്നു വരുത്താനും എളുപ്പമാണുതാനും. ഏതായാലും പുറം ലോകം ഇത്തരം ചില ഉള്ളുകള്ളികള്‍ അറിഞ്ഞുതുടങ്ങി എന്ന നേരിയ ആശ്വാസമാണ് ഇപ്പോള്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗൂഢാലോചനക്കാര്‍ക്ക് അത്ര വേഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നാണ് പ്രതീക്ഷ.

മറ്റൊരു സംശയം

ചില സാധനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ വാണിജ്യ വകുപ്പിന്റെ കൊച്ചി ഫെസിലിറ്റേഷന്‍ സെന്ററില്‍ മുന്‍കൂറായി നികുതി അടയ്ക്കണം. ഈ തുക ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ നേരിട്ട് നികുതി അടച്ച് ഇറക്കുമതി ചെയ്യാന്‍ ചങ്ങനാശേരിയിലെ രണ്ട് കച്ചവടക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ സൗകര്യം ചെയ്തുകൊടുത്തു വരികയായിരുന്നു. തുക അടച്ചതായി ഈ ഓഫീസില്‍ നിന്ന് അഡ്വാന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് ഇതിന് കൈക്കൂലി പറ്റുന്നുമുണ്ടായിരുന്നു. ഇത് തുടര്‍ന്നുവരുന്നതിനിടെ, രണ്ടര ലക്ഷത്തോളം രൂപ കുടിശിക വന്നു. ഇത് ഇന്റേണല്‍ ഓഡിറ്റില്‍ പുറത്തുവന്നതോടെയാണ് ക്ലാസ് ഫോര്‍ ജീവനക്കാരിയെ കുടുക്കിയ നാടകങ്ങളുടെ തുടക്കം.

അഡ്വാന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ഉദ്യോഗസ്ഥരും വാങ്ങിയ കച്ചവടക്കാരും പണം അടയ്ക്കുന്നതില്‍ താല്‍പര്യം കാണിക്കാതിരുന്നതാണു പ്രശ്‌നമായത്. ഉദ്യോഗസ്ഥരുടെ ജോലി തെറിക്കുമെന്ന ഘട്ടം വന്നു. മാത്രമല്ല, കച്ചവടക്കാര്‍ക്കെതിരേ കേസുമുണ്ടാകുമെന്നു വ്യക്തമായി. തട്ടിപ്പു മുഴുവനും പുറത്തു വരുമെന്ന ഘട്ടത്തില്‍ ഇരയെന്ന നിലയിലാണ്, മുമ്പേ ഇരയായ പെണ്‍കുട്ടിയെ കുടുക്കിയതത്രേ.

സൂര്യനെല്ലിക്കേസ് പുനരന്വേഷണ ഹര്‍ജി സുപ്രീംകോടതിയില്‍ വരുമ്പോള്‍, പെണ്‍കുട്ടി പണത്തോട് ആര്‍ത്തിയുള്ളവളാണന്നു വരുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണ് കേസിനു പിന്നിലെന്ന വാദവും സജീവമായി നിലനില്‍ക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. എല്ലാ കാര്യങ്ങളും അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിട്ടുണ്ട്.

തുക തിരിച്ചടപ്പിച്ചപ്പോള്‍ പ്രശ്‌നം പരിഹരിച്ചെന്നാണ് കരുതിയത്. എന്നാല്‍ സ്വര്‍ണം പണയംവച്ചും തുക തിരിച്ചടയ്ക്കാന്‍ തയ്യാറായത് കുറ്റം സമ്മതിക്കലായി വ്യാഖ്യാനിക്കപ്പെട്ടു. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനു മുന്നില്‍ അവര്‍ നീതിതേടിപ്പോയത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ കുടുങ്ങുകയും അതിനു തുടര്‍ച്ചയായി വ്യാപാരികള്‍ വെട്ടിലാവുകയും ചെയ്യുമെന്നുറപ്പായി. അങ്ങനെയാണ് മോഷ്ടിക്കാത്ത പണം സ്വര്‍ണം വിറ്റ് തിരിച്ചടച്ച പെണ്‍കുട്ടി ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും പ്രതിയായതും പെരുവഴിയില്‍വച്ച് അറസ്റ്റിലായതും. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ശ്രമിച്ച ചില സ്ത്രീ സംഘടനാ പ്രവര്‍ത്തകരുടെ അന്വേഷണ ഫലമായാണ് വ്യാപാരികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.

ഒരുവെടിക്കു രണ്ടുപക്ഷിയെ വീഴ്ത്താന്‍ സൂര്യനെല്ലിക്കേസിലെ തല്‍പര കക്ഷികളും വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ഒത്തുകളിച്ചോ എന്നും ഗൂഢാലോചന നടത്തിയോ എന്നും വ്യക്തമാകാന്‍ വേറെ സമഗ്ര അന്വേഷണം വേണ്ടിവരും. പക്ഷേ, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രതിയുള്ളപ്പോള്‍ വേറെന്ത് അന്വേഷണം എന്നതാണ് പൊലീസ് ലൈന്‍. കേസില്‍ തന്റെ മകളെ കുടുക്കിയതാണോ എന്ന സംശയം ഉന്നയിച്ച് അച്ഛന്‍ അയച്ച പരാതി ആഭ്യന്തര വകുപ്പില്‍ നിന്നു താഴെ എത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് സി.ഐ. വിരട്ടിയത് അവര്‍ മറന്നിട്ടില്ല.

കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എന്ന പേരില്‍ ഒരു പകല്‍ മുഴുവന്‍ അച്ഛനെയും അമ്മയെയും മകളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ നിര്‍ത്തി. ഒരു രസീത് കാണിച്ചിട്ട്, ഇത് സ്വന്തം കൈയക്ഷരമാണോ എന്ന് പെണ്‍കുട്ടിയോടു ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോള്‍, അതിന്റെ എണ്‍പത് കോപ്പി അവിടെ ഇരുത്തി എഴുതിച്ചു. കൈകഴയ്ക്കുന്നതിനേക്കാളപ്പുറം മനസ് തളര്‍ത്തുന്ന 'ഇംപോസിഷന്‍'. ഇനിയും ആരോടെങ്കിലും പരാതി പറയാനോ മറ്റോ പോകുന്നുണ്ടെങ്കില്‍, ഞങ്ങള്‍ ഇതുപോലെ വിളിപ്പിക്കാം കേട്ടോ എന്ന് പറഞ്ഞാണ് മടക്കി അയച്ചത്. പണാപഹരണക്കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ കുടുക്കിയതാണോ എന്ന് അന്വേഷിച്ച് സത്യം കണ്ടെത്തും എന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതിലാണ് ഈ കുടുംബം ഇപ്പോള്‍ പ്രതീക്ഷ വച്ചിരിക്കുന്നത്. 

- പി.എസ്. റംഷാദ്

(കടപ്പാട്:  സമകാലിക മലയാളം വാരിക)


Part 2:
പുതിയ 'പീഢന വിവാദ പീഢനം'


Keywords:  Article, P.S. Ramshad, Suryanelli Case, Police, Arrest, Supreme Court, Cash, Family, Story, Accuse, Marriage, Father, Jail, Inquiry, Minister, Delhi Gang Rape, Job, Suspension, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia