എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 53)
കൂക്കാനം റഹ് മാന്‍
(www.kvartha.com 20.12.2020) ഉണ്ണിക്കൃഷ്ണന്‍ അഞ്ചാം ക്ലാസ് പഠനം നിര്‍ത്താനുളള കാരണം മറ്റുളളവരില്‍ നിന്നും വ്യത്യസ്തമാണ്. പഠനം ഇടയ്ക്കു വെച്ച് നിര്‍ത്തുകയോ തീരെ സ്‌ക്കൂളില്‍ പോവാതിരിക്കുകയോ ചെയ്ത മിക്കവരും ദാരിദ്ര്യം മൂലമോ, അധ്യാപകരുടെ മാനസീക -ശാരീരിക പീഡനം മൂലമോ ആയിരിക്കും. പക്ഷേ ഉണ്ണിക്കൃഷ്ണന്‍ പഠനം നിര്‍ത്തിയത് കാര്‍ഷിക മേഖലയോടുളള താല്‍പര്യം മൂലമാണ്.
തൊണ്ടച്ചന് (അമ്മയുടെ അച്ഛന്‍) ധാരാളം നെല്‍ക്കൃഷി പാടങ്ങളുണ്ടായിരുന്നു. കവുങ്ങ് തെങ്ങ് എന്നിവയുടെ തോട്ടവുമുണ്ട്. കുഞ്ഞു നാളിലേ തോട്ടത്തില്‍ വെളളം നനയ്ക്കല്‍, നെല്‍ക്കൃഷി പാടത്ത് വെളളം തേവല്‍, കൃഷി സ്ഥലമൊരുക്കല്‍ തുടങ്ങിയ പ്രവൃത്തികളില്‍ തൊണ്ടച്ചനോടൊപ്പം ഉണ്ണിയും കൂടും. അതാണ് ഇഷ്ടം. പഠിക്കാന്‍ മടുപ്പ് തോന്നി. വീട്ടുകാരും എതിര്‍ത്തില്ല. ഇന്നത്തെപ്പോലെ നിര്‍ബന്ധിച്ച് സ്‌ക്കൂളിലയക്കുന്ന സ്വഭാവം രക്ഷിതാക്കള്‍ക്കില്ലായിരുന്നു.
പതിനെട്ട് വയസ്സാകുന്നത് വരെ കാര്‍ഷിക മേഖലയില്‍ പിടിച്ച് നിന്നു. പക്ഷേ സ്വന്തം കയ്യില്‍ വരുമാനം ഒന്നും വന്നില്ല. തന്നെ പോലെ പ്രായമുള്ള കൂട്ടുകാര്‍ എന്തെങ്കിലും തൊഴില്‍ ചെയ്തു വരുമാനം ഉണ്ടാക്കുന്നുണ്ട്. അവരൊക്കെ ഇഷ്ടംപോലെ ഡ്രസ്സുവാങ്ങുകയും സിനിമക്ക് പോവുകയും മറ്റും ചെയ്യുന്നു. എനിക്കാവുന്നില്ല അതിനാല്‍ സ്വന്തം കയ്യിലേക്ക് വരുമാനം ഉണ്ടാവുന്ന ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടേ പറ്റൂ.
ഉണ്ണിക്കൃഷ്ണന് ബീഡിപ്പണിക്ക് പോവാന്‍ ഇഷ്ടമില്ലായിരുന്നു. അടുത്ത ചില സുഹൃത്തുക്കള്‍ കല്‍പ്പണിക്കു പോവുന്ന വിവരം ഉണ്ണിക്കൃഷ്ണന്‍ അറിഞ്ഞു. കല്ല് ചെത്തല്‍, കെട്ടല്‍ ഇതൊക്കെ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പഠിച്ചു കഴിഞ്ഞാല്‍ നല്ലൊരു വരുമാനമുണ്ടാക്കാന്‍ പറ്റുന്ന പണിയാണ് ചെങ്കല്‍ പണി എന്ന് മനസ്സിലാക്കിയ ഉണ്ണി സഹൃത്തുക്കളോടൊപ്പം കല്‍പ്പണി പഠിക്കാന്‍ പോയി. കുനിഞ്ഞ് നിന്നും ഇരുന്നും മറ്റുമാണ് ചെങ്കല്ല് ചെത്തേണ്ടത്. ഒന്നു രണ്ടു മാസത്തിനകം പ്രസ്തുത പണിയില്‍ ഉണ്ണിക്കൃഷ്ണന്‍ പ്രാവീണ്യം നേടി.
കാടങ്കോടാണ് ഉണ്ണിക്കൃഷ്ണന്‍ അക്കാലത്ത് താമസിച്ചിരുന്നത്. തുരുത്തി, കാരി, കിഴക്കേമുറി തുടങ്ങിയ പടിഞ്ഞാറന്‍ മേഖലയിലാണ് ഉണ്ണി പണിക്കു ചെല്ലുന്നത്. ആ പ്രദേശത്തിലെ ചില യുവാക്കള്‍ വൈകുന്നേരമാവുമ്പോള്‍ പുസ്തകങ്ങളുമായി നടന്നു പോവുന്നത് ഉണ്ണിക്കൃഷ്ണന്റെ ശ്രദ്ധയില്‍പെട്ടു. അവരോട് കാര്യം അന്വേഷിച്ചു അപ്പോഴാണറിഞ്ഞത് സ്‌ക്കൂള്‍ സമയത്തിന് ശേഷം ചെറുവത്തൂര്‍ ഗവ. ഫിഷറീസ് ഹൈസ്‌ക്കൂളില്‍ അനൗപചാരികമായി പഠിപ്പിക്കുന്ന ക്ലാസുണ്ടെന്നും പ്രസ്തുത ക്ലാസ് കൂക്കാനം റഹ് മാൻ മാഷും എ നാരായണന്‍ മാഷും മറ്റുമാണ് കൈകാര്യം ചെയ്യുന്നതെന്നും.
തന്റെ പ്രായത്തിലുളളവരൊക്കെ കോളേജുകളിലും, പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും ചേര്‍ന്നു പഠിക്കാന്‍ പോകുന്നത് ഉണ്ണിയുടെ ശ്രദ്ധയില്‍ പെട്ടു. അതൊക്കെ കാണുമ്പോള്‍ തനിക്കു പറ്റിയ അമളിയില്‍ മനസ്സ് വേദനിച്ചു. അന്ന് ക്ലാസില്‍ നിന്ന് മാറിനില്‍ക്കാതെ പഠനത്തില്‍ താല്‍പര്യമെടുത്തിരുന്നുവെങ്കില്‍ തനിക്കും ഇവരെപോലെ നടക്കാമായിരുന്നു എന്ന ആഗ്രഹം ജനിച്ചു.
ഫിഷറീസ് ഗവ. ഹൈസ്‌ക്കൂളില്‍ നടക്കുന്ന ക്ലാസിനെ കുറിച്ചറിയാന്‍ താല്‍പര്യമുണ്ടായി. അപ്പോഴേക്കും വയസ്സ് ഇരുപത്തിയൊന്നിലെത്തി. പ്രസ്തുത സ്‌ക്കൂളിലാണ് ക്ലാസ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വീണ്ടും ഒരു ചമ്മല്‍. അവിടെ നിന്നാണ് 5-ാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയത്. പല അധ്യാപകരും വീട്ടില്‍ വന്ന് നിര്‍ബന്ധിച്ചതാണ് സ്‌ക്കൂളില്‍ പോകാനും പഠിക്കാനും മറ്റും. പക്ഷേ ഉണ്ണി അവരോട് മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്തത്.
ഏതായാലും സ്‌ക്കൂളില്‍ ചെന്ന് റഹ് മാൻ മാഷിനെ കാണാമെന്നു തീരുമാനിച്ചു. എന്നെ വന്നു കണ്ടു. ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കുന്ന ക്ലാസ് നടക്കുന്നതെന്നും ഈ മാര്‍ച്ചില്‍ ഇവിടുത്തെ ഏഴാം ക്ലാസ് കുട്ടികളോടൊപ്പം പരീക്ഷ എഴുതാമെന്നും ഞാന്‍ വിശദീകരിച്ചു കൊടുത്തു. ഉണ്ണി പഠനം നിര്‍ത്തിയ കാര്യവും, പഠനം തുടരാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചതുമൊക്കെ എന്നോട് പറഞ്ഞു. 'അതൊന്നും കാര്യമാക്കേണ്ട പഠിക്കാന്‍ ഇപ്പോഴെങ്കിലും താല്‍പര്യം തോന്നിയല്ലോ? ക്ലാസില്‍ വന്നോളൂ... പഠിക്കാന്‍ എളുപ്പമാണ്.' എന്നൊക്കെ പറഞ്ഞ് ഞാന്‍ പ്രോല്‍സാഹിപ്പിച്ചു.
അടുത്ത ദിവസം മുതല്‍ മറ്റ് തൊഴിലാളി സുഹൃത്തുക്കളൊപ്പം ഉണ്ണിക്കൃഷ്ണന്‍ ക്ലാസില്‍ വരാന്‍ തുടങ്ങി. പഠനത്തില്‍ വളരെ താല്‍പര്യം കാണിച്ചു. ആറ് മാസത്തോളം ക്ലാസില്‍ വന്നു. ഏഴാം ക്ലാസിലെ പാഠഭാഗങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാണെന്നും, നേരിട്ട് എസ് എസ് എല്‍ സി പരീക്ഷക്ക് എഴുതാന്‍ പറ്റുമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് അടുത്ത വര്‍ഷം കരിവെളളൂരില്‍ കാന്‍ഫെഡ് നടത്തുന്ന എസ് എസ് എല്‍ സി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ചേര്‍ന്നു. ക്ലാസ് രാത്രിയിലാണെങ്കിലും കോളേജില്‍ പഠിക്കാന്‍ പോകുന്ന മാനസീകാവസ്ഥയിലായിരുന്നു ഉണ്ണിക്കെന്ന് അവന്‍ സൂചിപ്പിച്ചു.
വൈകുന്നേരം വരെ കല്‍പ്പണി, കുളിച്ച് നല്ല വസ്ത്രമണിഞ്ഞ് പുസ്തകങ്ങള്‍ എടുത്ത് കാടങ്കോട് നിന്ന് കരിവെളളൂരിലേക്കുളള യാത്ര സന്തോഷകരമായിരുന്നു. സമപ്രായക്കാരായ പുതിയ കൂട്ടുകാരെ കിട്ടി. സുഹൃത്തുക്കളെ പോലെ കാര്യങ്ങള്‍ പറഞ്ഞു തരുന്ന അധ്യാപകരുണ്ടായി. ഇതൊക്കെ പഠനത്തില്‍ ഏറെ സഹായകമായെന്ന് ഉണ്ണി പറഞ്ഞു. ആ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതി. മുന്നൂറ്റിയൊന്ന് മാര്‍ക്കോടെ എസ് എസ് എല്‍ സി കടന്നു കിട്ടി. വീണ്ടും പഠനാവേശം ഉളളില്‍ ഇരച്ചു കയറി. പ്രിഡിഗ്രിക്ക് നളന്ദ കോളേജില്‍ ചേര്‍ന്നു. പ്രിഡിഗ്രിയും ജയിച്ചപ്പോള്‍ ഡിഗ്രിയും നോക്കാമെന്ന മോഹമുണ്ടായി. ഡിഗ്രി സര്‍ട്ടിഫിക്കേറ്റും കരസ്ഥമാക്കി.
ഇതൊക്കെ പഠിച്ചതും മുന്നേറിയതും, കഠിനമായ ജോലിചെയ്തു കൊണ്ടാണ്. ഏറ്റവും പ്രായസമേറിയ ജോലിയാണ് കല്ല് ചെത്തലും കെട്ടലും. സ്വയം വരുമാനമുണ്ടാക്കി, ആരേയും ആശ്രയിക്കാതെ പഠിക്കാന്‍ കഴിഞ്ഞുയെന്ന് പറയുമ്പോള്‍ ഉണ്ണിക്കൃഷ്ണന്റെ മുഖത്ത് ആത്മാഭിമാനം സ്ഫുരിക്കുന്നുണ്ടായിരുന്നു. സ്വയം വരുത്തി വെച്ച തെറ്റില്‍ പശ്ചാത്തപിച്ചു കൊണ്ടാണ് കഠിനാധ്വാനം ചെയ്തത്. അതിന് വഴിയൊരുക്കിയത് രാത്രി ക്ലാസ് സംവിധാനമാണ്.
കാന്‍ഫെഡും അതിന്റെ പ്രവര്‍ത്തകരും അത്തരമൊരു സംരംഭം ഒരുക്കിയില്ലായിരുന്നുവെങ്കില്‍ ഇന്നും നടുവൊടിയുന്ന കല്‍പ്പണിയെടുത്ത് ജീവിക്കേണ്ടി വരുമായിരുന്നുയെന്ന് വേലേശ്വരം ഗവ.ഹൈസ്‌ക്കൂളില്‍ നിന്ന് വിരമിച്ച ഉണ്ണിക്കൃഷണന്‍ പറയുന്നു.
ഡിഗ്രിക്ക് ശേഷം ബിഎഡ് എടുക്കണമെന്ന മോഹമുദിച്ചു ഒറീസയില്‍ ചെന്നു ബി എഡ് കരസ്ഥമാക്കി. ഒട്ടും വൈകാതെ വേലേശ്വരം സ്‌ക്കൂളില്‍ അധ്യാപകനായി ജോയിന്‍ ചെയ്തു. ഒരിക്കലും ചിന്തിക്കാത്ത ഒരു തസ്തികയില്‍ എത്തിപ്പെട്ടതില്‍ കൃതാര്‍ത്ഥനാണ് ഉണ്ണിക്കൃഷ്ണന്‍ മാഷ്. 1992 ഹൈസ്‌ക്കൂള്‍ അധ്യാപികയായ സരോജിനി ടീച്ചറിനെ ജീവിത പങ്കാളിയാക്കി.
ചെറുവത്തൂര്‍ ഗവ. ഫിഷറീസ് ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്റ്ററായി കഴിഞ്ഞ വര്‍ഷം ടീച്ചര്‍ റിട്ടയര്‍ ചെയ്തു. ഫിഷറീസ് ഹൈസ്‌ക്കൂള്‍ ഉണ്ണിക്കൃഷ്ണന്‍ മാഷിന്റെ മനസ്സില്‍ വിവധങ്ങളായ വികാരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാവാം. അഞ്ചാം ക്ലാസില്‍ ഔപചാരിക പഠനം നിര്‍ത്തിയത് അവിടെ നിന്നാണ്. ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി അനൗപചാരികമായി പഠിക്കാന്‍ ചെന്നത് അവിടെയാണ്. ജീവിത പങ്കാളിയായ സരോജിനി ടീച്ചര്‍ ഹെഡ്മിസ്റ്ററായി സേവനം ചെയ്തതും പിരിഞ്ഞതും അവിടെ വെച്ചാണ്.
Keywords: Article, Kookanam-Rahman, Education, Student, Teacher, Study class, Unnikrishnan Master, Unnikrishnan rising straight from the pit he dug himself.