ജാഗ്രത! അമീബിക് മസ്തിഷ്ക ജ്വരം: വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


● കുളങ്ങളിലും ജലാശയങ്ങളിലും കുളിക്കുന്നവർ ശ്രദ്ധിക്കണം.
● വാട്ടർ ടാങ്കുകൾ പതിവായി വൃത്തിയാക്കണം.
● സ്വിമ്മിംഗ് പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
● രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം.
● ചെളിയിലുള്ള അമീബയുമായി സമ്പർക്കം ഒഴിവാക്കുക.
തിരുവനന്തപുരം: (KVARTHA) വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ (പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജലസ്രോതസ്സുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ പതിവായി വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യ സഹായം തേടണം.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2024-ൽ 38 കേസുകളും എട്ട് മരണവും ഉണ്ടായി. 2025-ൽ 12 കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഈ രോഗത്തിന് ആഗോളതലത്തിൽ 97 ശതമാനം വരെ മരണനിരക്ക് കാണുന്നു. ലോകത്ത് തന്നെ വളരെ കുറഞ്ഞ ആളുകൾക്കാണ് ഈ രോഗം ഭേദമായിട്ടുള്ളത്. എന്നാൽ കേരളത്തിൽ മികച്ച ചികിത്സയിലൂടെ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക് മസ്തിഷ്ക ജ്വരം നിർണയിക്കാനുള്ള പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
● പായൽ പിടിച്ചതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ, മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
● വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ടാങ്കുകളിൽ ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ ഉണ്ടാകാൻ സാധ്യതയുണ്ട്.
● മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
● ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല.
● കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും, വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
● വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
● മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ, ഒരു തരത്തിലും ബലമായി ശ്വാസമെടുത്ത് കയറ്റാതിരിക്കുകയോ ചെയ്യരുത്.
● മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക. ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
Article Summary: The Health Minister urges vigilance against amoebic meningitis during the summer. Avoid contaminated water, clean water tanks, and seek immediate treatment for symptoms. Kerala has successfully treated 37 cases.
#AmoebicMeningitis, #KeralaHealth, #SummerPrecautions, #BrainInfection, #WaterSafety, #HealthAlert