Virus Spread | എച്ച്‌എംപിവി വൈറസ്: കർണാടകയിൽ സ്ഥിരീകരിച്ചത് 2 കേസുകൾ; ഇരുവരും കുട്ടികൾ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
![HMPV virus in Karnataka, Health Ministry updates](https://www.kvartha.com/static/c1e/client/115656/uploaded/b4bc6035c71cc9b73a30c33a2a3e1b68.webp?width=730&height=420&resizemode=4)
![HMPV virus in Karnataka, Health Ministry updates](https://www.kvartha.com/static/c1e/client/115656/uploaded/b4bc6035c71cc9b73a30c33a2a3e1b68.webp?width=730&height=420&resizemode=4)
● എച്ച്‌എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
● രോഗം ബാധിച്ച രണ്ട് കുട്ടികൾക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല എന്നത് ശ്രദ്ധേയമാണ്.
● ഐസിഎംആർ വർഷം മുഴുവനും സ്ഥിഗതികൾ നിരീക്ഷിക്കുന്നത് തുടരും.
ന്യൂഡൽഹി: (KVARTHA) ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസിന്റെ (HMPV) രണ്ട് കേസുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഐസിഎംആറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, വിവിധ ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് ഈ രണ്ട് കേസുകളും കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു.
എച്ച്‌എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങൾ (ILI) അല്ലെങ്കിൽ ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ്സ് (SARI) കേസുകളിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ബ്രോങ്കോ ന്യുമോണിയ ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട മൂന്ന് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിലാണ് ആദ്യ കേസ് കണ്ടെത്തിയത്. കുട്ടി പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ കേസ് എട്ട് മാസം പ്രായമുള്ള ഒരു ആൺകുട്ടിയിലാണ്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക് 2025 ജനുവരി മൂന്നിന് നടത്തിയ പരിശോധനയിൽ എച്ച്‌എംപിവി പോസിറ്റീവ് ആയി കണ്ടെത്തുകയായിരുന്നു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. രോഗം ബാധിച്ച രണ്ട് കുട്ടികൾക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല എന്നത് ശ്രദ്ധേയമാണ്.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐസിഎംആർ വർഷം മുഴുവനും സ്ഥിഗതികൾ നിരീക്ഷിക്കുന്നത് തുടരും. നിലവിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) കൃത്യ സമയത്ത് വിവരങ്ങൾ നൽകുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർദ്ധനവ് കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും വ്യക്തിഗത ശുചിത്വം പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടാനും നിർദേശമുണ്ട്. എച്ച്‌എംപിവിയുടെ കൂടുതൽ വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നു.
#HMPVVirus, #KarnatakaNews, #ChildHealth, #VirusSpread, #HealthAlert, #IndiaNews