Settled | പരാതിയില്ലെന്ന് കച്ചവടക്കാരന്; പൊലീസുകാരന് പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീര്‍ന്നു; തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു
Oct 20, 2022, 17:32 IST
കോട്ടയം: (www.kvartha.com) കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന് പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീര്‍പായി. കേസ് ഒത്തുതീര്‍പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഈ കേസില്‍ തനിക്ക് പരാതിയില്ലെന്ന് കാണിച്ചാണ് കാഞ്ഞിരപ്പളിയിലെ വ്യാപാരി നാസര്‍ കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇത് പ്രകാരം റിപോര്‍ട് പൊലീസ് ബുധനാഴ്ച കോടതിയില്‍ സമര്‍പിച്ചു. റിപോര്‍ട് പ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്ക് പരിഗണിച്ചത്. കേസ് റദ്ദാക്കാനുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതൊരു സ്വാഭാവിക നടപടിയാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
പരാതിക്കാരന് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയാല്‍ കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ റദ്ദാക്കാനുള്ള അവകാശം കോടതിക്ക് ഉണ്ട്. ഐപിസി 379 വകുപ്പ് പ്രകാരമായിരുന്നു പൊലീസുകാരനായ പി വി ശിഹാബിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. പ്രതിയുമായി ബന്ധപ്പെട്ട് മറ്റു പരാതികള്‍ ഉണ്ടെങ്കില്‍ അതുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു.
ഇക്കഴിഞ്ഞ മാസം 30 നാണ് ഇടുക്കി എആര്‍ ക്യാംപിലെ പൊലീസുകാരനായ പി വി ശിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചതെന്നാണ് കേസ്. വില്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് 600 രൂപ വരുന്ന 10 കിലോ മാങ്ങയാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ശിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ശിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.