Tiger Attack |ചീരാലില്‍ വീണ്ടും കടുവ ഭീഷണി; പശുവിനെ കൊന്നു; ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 9 വളര്‍ത്തുമൃഗങ്ങള്‍; പ്രതിഷേധവുമായി നാട്ടുകാര്‍
Oct 25, 2022, 12:00 IST
വയനാട്: (www.kvartha.com) ചീരാലില്‍ തിങ്കളാഴ്ച രാത്രി കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. തിങ്കളാഴ്ച മാത്രം മൂന്ന് പശുക്കള്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനെയും ഐലക്കാട് രാജന് എന്നയാളുടെ പശുവിനെയുമാണ് കടുവ ആക്രമിച്ചത്.
ഒരുമാസത്തിനിടെ ചീരാലില്‍ 13 പശുക്കളെ ആക്രമിച്ചതായും ഒന്‍പത് പശുക്കള്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് പശുക്കളെ ആക്രമിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
രാത്രിയിലാണ് കടുവ പ്രധാനമായും ജനവാസമേഖലകളില്‍ ഇറങ്ങുന്നത്. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും കടുവയെ കുടുക്കാന്‍ കഴിഞ്ഞില്ല. 60 ഓളം വരുന്ന വനപാലകര്‍ക്കൊപ്പം ജനകീയസമര സമിതി നേതാക്കളും നാട്ടുകാരും തിങ്കളാഴ്ച കടുവയെ തിരയാന്‍ രംഗത്തിറങ്ങിയിരുന്നു.
പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കാട്ടിലും കടുവയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കടുവയുടെ കാല്പാടുകള് തിങ്കളാഴ്ചയും കണ്ടെത്തി. കടുവ പ്രദേശം വിട്ടിട്ടില്ലെന്നാണ് അനുമാനം. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മൂന്നു പശുക്കളെ തിങ്കളാഴ്ച രാത്രി കടുവ ആക്രമിച്ചത്. ഒന്നില്‍ കൂടുതല്‍ കടുവകള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ അനിശ്ചിതകാല രാപകല്‍ സമരം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചിരിക്കുകയാണ്.
നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉള്‍പെടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ട്. ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡാണ് തിങ്കളാഴ്ച നാട്ടുകാര്‍ ഉപരോധിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.