Infanticide | 'കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി; കാരണം സ്നേഹം കുറയുമെന്ന പേടി'!


● പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി.
● പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
● മാതാപിതാക്കൾ ഇല്ലാത്ത അനാഥയാണ് 12 വയസുകാരി
കണ്ണൂർ: (KVARTHA) പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കുഞ്ഞിൻ്റെ കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12 വയസുകാരിയാണെന്ന് കണ്ടെത്തി.
വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവിന്റെ മകളാണ് 12 കാരിയായ പെൺകുട്ടി. മാതാപിതാക്കൾ ഇല്ലാത്ത ഈ 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിൽ, അവരുടെ ജീവിതത്തിലേക്ക് പുതിയൊരു കുഞ്ഞ് വന്നതോടെ തനിക്ക് ലഭിച്ചിരുന്ന സ്നേഹവും പരിഗണനയും കുറഞ്ഞുപോകുമോ എന്ന ഭയമാണ് പെൺകുട്ടിയെ ഈ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ സംശയം തോന്നിയ പൊലീസ് കുഞ്ഞിൻ്റെ മാതാപിതാക്കളെയും ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് 12 വയസുകാരിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഉറപ്പിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയായ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
A 4-month-old baby found dead in a well in Pappinisseri, Kannur, was murdered by a 12-year-old relative. Police investigation revealed the child, living with the baby's parents, committed the act out of fear of losing affection after the newborn's arrival. The juvenile will be presented before the Juvenile Justice Board.
#Kannur #Infanticide #JuvenileCrime #Tragedy #KeralaPolice #ChildSafety