'വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ചു'; നടി അലംകൃതയുടെ വീട്ടില്‍ നിന്നും ആറര ലക്ഷം രൂപ കവര്‍ന്നതായി പരാതി
Sep 9, 2021, 15:14 IST
റായ്പുര്‍: (www.kvartha.com 09.09.2021) 2014ലെ മിസ് എര്ത് ആയി തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി. നടി അലംകൃത സാഹെയാണ് ചണ്ഡിഗഡിലെ വീട്ടില്‍ വെച്ച് കവര്‍ചയ്ക്ക് ഇരയായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവമെന്ന് നടി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അപാര്ട്മെന്റില് നടി ഒറ്റക്കായിരുന്ന സമയത്ത് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് നടി പറഞ്ഞു. നടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ 10 ദിവസമായി ദൂരയാത്ര പോയിരിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കടന്നെത്തിയ മൂന്നംഗ മോഷണസംഘം കത്തി ചൂണ്ടി നടിയെ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തുവെന്ന് നടി പൊലീസിന് മൊഴി നല്കി.
സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ; കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ ആദ്യം നടി മുറിയില്‍ കയറി വാതിലടച്ചു. ഉടനെ സംഘത്തിലെ രണ്ടുപേര്‍ ബാല്കണിയിലൂടെ മുറിയിലേക്ക് പ്രവേശിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന 6 ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്കി. തുടര്‍ന്ന് എ ടി എം കാര്‍ഡ് കൈക്കലാക്കിയ മോഷ്ടാക്കള്‍ പിന് നമ്പര്‍ ചോദിച്ചു മനസ്സിലാക്കി. ഒരാള്‍ നടിയുടെ എ ടി എം കാര്‍ഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിന്‍വലിച്ചു. ഇയാള്‍ തിരിച്ചുവരുന്നതുവരെ കത്തിമുനയിലായിരുന്നുവെന്ന് താരം വ്യക്തമാക്കി.
മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഫര്‍ണിചര്‍ നല്‍കാനായി നേരത്തേ വീട്ടിലെത്തിയ ആളാണിതെന്ന് നടി മൊഴി നല്കി. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു. പ്രതികള്‍ ഉടന്‍തന്നെ പിടിയിലാകുമെന്നാണ് സൂചന. അര്ജുന് കപൂറും പരിണീതി ചോപ്രയുമാണ് പ്രധാന അഭിനേതാക്കളായ 'നമസ്തേ ഇന്‍ഗ്ലന്‍ഡ്' ടെലിവിഷന്‍ സീരീസ് താരമാണ് അലംകൃത സാഹെ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.