Arrest | സെപ്റ്റിക് ടാങ്കിലെ മൃതദേഹം: മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ വഴിത്തിരിവ്; മുഖ്യപ്രതി പിടിയിൽ

 
Body Found in Septic Tank: Breakthrough in Murder Case of Journalist
Body Found in Septic Tank: Breakthrough in Murder Case of Journalist

Photo Credit: X/ RASHMI DROLIA, Delhiite

● ജനുവരി ഒന്നിന് രാത്രി മുതൽ കാണാതായ മുകേഷ് ചന്ദ്രക്കറിൻ്റെ മൃതദേഹം പിന്നീട് സെപ്റ്റിക് ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. 
● കേസിൽ മുഖ്യപ്രതിയായ സുരേഷ് ചന്ദ്രക്കറിനെ ഛത്തീസ്ഗഡ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം (SIT) ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. 
● ടാങ്ക് രണ്ടു ദിവസം മുൻപാണ് മൂടി കോൺക്രീറ്റ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. 

റായ്പൂർ: (KVARTHA) മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. കേസിൽ മുഖ്യപ്രതിയായ സുരേഷ് ചന്ദ്രക്കറിനെ ഛത്തീസ്ഗഡ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം (SIT) ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ ഇയാളെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജനുവരി ഒന്നിന് രാത്രി മുതൽ കാണാതായ മുകേഷ് ചന്ദ്രക്കറിൻ്റെ മൃതദേഹം പിന്നീട് സെപ്റ്റിക് ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. ഈ കേസിൽ സുരേഷ് ചന്ദ്രക്കറിൻ്റെ രണ്ട് സഹോദരങ്ങളായ റിതേഷ് ചന്ദ്രകർ, ദിനേഷ് ചന്ദ്രകർ, സൂപ്പർവൈസർ മഹേന്ദ്ര രാംതെകെ എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 

അഴിമതിക്കെതിരായ പോരാട്ടം

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ റോഡ് നിർമാണത്തിലെ അഴിമതിയെക്കുറിച്ച് മുകേഷ് ചന്ദ്രകർ ഡിസംബറിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയെ തുടർന്ന് സംസ്ഥാന സർക്കാർ റോഡ് നിർമാണ കരാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷിനെ കാണാതാവുന്നത്. ജനുവരി ഒന്നിന് വൈകുന്നേരം മുകേഷിനെ അദ്ദേഹത്തിൻ്റെ അകന്ന സഹോദരൻ റിതേഷ് ചന്ദ്രകർ അത്താഴത്തിന് ക്ഷണിച്ചിരുന്നു. 


ജനുവരി നാലിന് അത്താഴം കഴിക്കുന്നതിനിടെ റിതേഷും മുകേഷും തമ്മിൽ തർക്കമുണ്ടായെന്നും അതിന് ശേഷം മുകേഷ് കൊല്ലപ്പെട്ടുവെന്നും ബസ്തർ പൊലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന കൊലപാതകം രാജ്യമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് ബാധിത ബസ്തറിൽ പത്രപ്രവർത്തനത്തിൻ്റെ വെല്ലുവിളികൾക്കിടയിൽ നടന്ന കൊലപാതകത്തിൽ രാജ്യമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. 

ദുരൂഹതകൾ നിറഞ്ഞ മരണം

മുകേഷിൻ്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കവെ, കൊലപാതക സാധ്യതയും രാഷ്ട്രീയ പാർട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങളും വിഷയത്തെ കൂടുതൽ സങ്കീർണമാക്കിയിരുന്നു. എൻഡിടിവിയിലെ ഫ്രീലാൻസ് ജേണലിസ്റ്റും 'ബസ്തർ ജംഗ്ഷൻ' എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനുമായിരുന്നു മുകേഷ്. 

ബസ്തറിലെ ആഭ്യന്തര വാർത്തകൾക്ക് പുറമെ, മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരെയും ഗ്രാമീണരെയും മോചിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പുതുവർഷ ദിനത്തിൽ വൈകുന്നേരം മുകേഷിനെ കണ്ടിരുന്നെന്നും പിറ്റേന്ന് രാവിലെ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചെന്നും സുഹൃത്തുക്കൾ പറയുന്നു. മുകേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. 

സെപ്റ്റിക് ടാങ്കിലെ കണ്ടെത്തൽ, രാഷ്ട്രീയ ആരോപണങ്ങൾ

ചാത്തൻ പാറ ബസ്തിയിലെ കരാറുകാരൻ സുരേഷ് ചന്ദ്രക്കറിൻ്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ മുകേഷിൻ്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നത് കൊലപാതക സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്. സുരേഷ് ചന്ദ്രക്കർ തൊഴിലാളികൾക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൽ പുതിയ കോൺക്രീറ്റ് കാസ്റ്റിങ് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. 

ടാങ്ക് രണ്ടു ദിവസം മുൻപാണ് മൂടി കോൺക്രീറ്റ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. മുകേഷിൻ്റെ മരണത്തെ തുടർന്ന് കോൺഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ചന്ദ്രക്കറിന് കോൺഗ്രസുമായുള്ള ബന്ധമാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. മറുവശത്ത്, സംസ്ഥാനത്തെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി കോൺഗ്രസ് ബിജെപിയെ വിമർശിക്കുന്നു.

മുകേഷിൻ്റെ മൃതദേഹം കണ്ടെത്തിയ സെപ്റ്റിക് ടാങ്കിന്റെ ഉടമ സുരേഷ് ചന്ദ്രക്കർ, ബസ്തറിലെ പ്രധാന കോൺട്രാക്ടർമാരിൽ ഒരാളാണ്. സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളിലും ഖനനത്തിലും അദ്ദേഹം പങ്കാളിയാണ്. ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസിൻ്റെ പട്ടികജാതി സെല്ലിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയാണ് സുരേഷ്. 

ഏതാനും മാസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നവപൂർ നിയമസഭയുടെ നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വളർന്ന് സർക്കാർ കോൺട്രാക്ടുകളിലൂടെ പ്രമുഖ കോൺട്രാക്ടറായി മാറിയ സുരേഷ്, 2021-ൽ ആഢംബര വിവാഹത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സുരേഷിന്റെ അറസ്റ്റോടുകൂടി കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

#MukeshChandrakarMurder, #ChhattisgarhNews, #JournalistMurder, #SureshChandrakar, #CrimeInvestigation, #BastarNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia