Smuggling | കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
● 2018 ഫെബ്രുവരിയിലാണ് എക്സൈസ് അധികൃതർ ഈ വൻ മയക്കുമരുന്ന് വേട്ട നടത്തിയത്.
● തുണികൾ നിറച്ച ട്രോളി ബാഗിൽ അതിവിദഗ്‌ധമായി രഹസ്യ അറകൾ നിർമ്മിച്ച് മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് ഇവരെ പിടികൂടിയത്.
കൊച്ചി: (KVARTHA) കേരള ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കൊച്ചിയിൽ നിന്നും വിദേശത്തേക്ക് 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോക്ലോറൈഡ് കടത്താൻ ശ്രമിച്ച കേസിൽ പാലക്കാട് സ്വദേശികളായ ഫൈസൽ (40), അബ്‌ദുൽ സലാം (40) എന്നിവർക്ക് 11 വർഷം വീതം കഠിന തടവും 1,25,000 രൂപ വീതം പിഴയുമാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ് വിപിഎം സുരേഷ് ബാബു ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരിയിലാണ് എക്സൈസ് അധികൃതർ ഈ വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്തവാളത്തിന് സമീപത്ത് നിന്നും കാറിൽ തുണികൾ നിറച്ച ട്രോളി ബാഗിൽ അതിവിദഗ്‌ധമായി രഹസ്യ അറകൾ നിർമ്മിച്ച് മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് ഇവരെ പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുലേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു കേസ് അന്വേഷണം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.
#KeralaDrugCase, #DrugSmuggling, #CourtVerdict, #Methamphetamine, #DrugTrafficking, #KeralaCrime