Infanticide | കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്


● തമിഴ്നാട് സ്വദേശികളുടെ മകളാണ് മരിച്ചത്.
● മാതാപിതാക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്തു വരികയാണ്.
● കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് നിഗമനം. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവർ.
പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ വളപട്ടണം പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇവരെ വളപട്ടണം എസ്ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിനെ ആരോ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്ന സംശയത്തിലാണ് പൊലീസ്.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Four-month-old baby was found dead in a well in Kannur. Police suspect it to be a case of infanticide. The parents and other residents are under police custody for interrogation.
#Kannur #Infanticide #Crime #Kerala #PoliceInvestigation #Tragedy