Investigation | രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച കേസിൽ വഴിത്തിരിവ്; പ്രതി സന്തോഷും രാധാകൃഷ്ണൻ്റെ ഭാര്യയും അടുത്തത് സോഷ്യൽ മീഡിയയിലൂടെയെന്ന് പൊലീസ്; 'പൂർവ വിദ്യാർഥികളാണെന്ന് കെട്ടിച്ചമച്ച കഥ'


● വീട് നിർമ്മാണത്തിൻ്റെ മേൽനോട്ടത്തിനായി പ്രതിയെ ക്ഷണിച്ചത് ഭാര്യ.
● ഫോൺ സംഭാഷണത്തിൻ്റെയും വാട്സ്ആപ്പ് ചാറ്റുകളുടെയും വിവരങ്ങൾ ശേഖരിച്ചു.
● സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി
കണ്ണൂർ: (KVARTHA) ബിജെപി പ്രവർത്തകനും ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുമായ കൈതപ്രം കുനിയങ്കോട്ടെ കെ.കെ രാധാകൃഷ്ണനെ (49) കൈതപ്രം പൊതുജന വായനശാലയ്ക്കു സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുൻപിൽ വെച്ചു വെടിവെച്ചു കൊന്ന കേസിലെ പ്രതി എൻ കെ സന്തോഷിനെ (39) തെളിവെടുപ്പ് പൂർത്തിയാക്കി പയ്യന്നൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിലെ പ്രതി എൻ.കെ സന്തോഷും രാധാകൃഷ്ണൻ്റെ ഭാര്യ മിനി നമ്പ്യാരുമായി ഒരുമിച്ചു പഠിച്ചതാണെന്ന പ്രതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹ്യദം തുടരുന്നതിനായി കെട്ടിച്ചമച്ചതാണ് പൂർവ വിദ്യാർത്ഥികളാണെന്ന കഥയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. സന്തോഷ് ഏഴാം ക്ലാസ് വരെ പഠിച്ചത് സ്വന്തം നാടായ കരിപ്പാലിലായിരുന്നു. അതിനു ശേഷം പത്താം ക്ലാസ് വരെ പഠിച്ചത് അടുത്ത പ്രദേശമായ പെരുമ്പടവിലാണ്. അതേസമയം രാധാകൃഷ്ണൻ്റെ ഭാര്യ മിനി നമ്പ്യാർ പഠിച്ചത് മാതമംഗലത്താണ്.
പൊലീസ് വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ: 'ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് അടുക്കുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പൂർവ വിദ്യാർത്ഥികളാണെന്ന കഥ കെട്ടിചമച്ചത്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെന്ന പേരിൽ മിനി നമ്പ്യാർ കണ്ണുരിൽ വിനോദയാത്രയ്ക്ക് പോയത് സന്തോഷുമായി ചില സ്ഥലങ്ങളിലാണ്. അങ്ങനെയുള്ള ഫോട്ടോകളിലൊന്ന് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതാണ് മിനി നമ്പ്യാരുടെ ഭർത്താവ് കെ.കെ രാധാകൃഷ്ണനെ പ്രകോപിപ്പിച്ചത്.
പൂർവ്വ വിദ്യാർത്ഥിയാണെന്ന് പരിചയപ്പെടുത്തിയാണ് മിനി നമ്പ്യാരുടെ അമ്മയ്ക്കു വേണ്ടി കൈതപ്രത്ത് നിർമ്മിക്കുന്ന വീടിൻ്റെ മേൽനോട്ടത്തിനായി സന്തോഷിനെ ക്ഷണിച്ചു കൊണ്ടുവരുന്നത്. യഥാർത്ഥത്തിൽ പെരുമ്പടവിലെ ഒരു ബിൽഡേഴ്സിനായിരുന്നു വീട് നിർമ്മാണത്തിൻ്റെ കരാർ നൽകിയത്. എന്നാൽ മിനി നമ്പ്യാരെ കാണുന്നതിനായി സന്തോഷ് ഇവിടെയെത്തുക പതിവായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാധാകൃഷ്ണൻ പല തവണ ഭാര്യയെ താക്കീതു ചെയ്തിരുന്നു.
പെരുമ്പടവിലെ ഒരു ടെക്സ്റ്റെൽ ഷോപ്പിൽ മിനി നമ്പ്യാർ ഇടക്കാലത്ത് ജോലി ചെയ്തിരുന്നു. എന്നാൽ ബസിൽ വെച്ചു സന്തോഷുമായി കണ്ടുമുട്ടാറുണ്ടെന്ന വിവരത്തെ തുടർന്ന് രാധാകൃഷ്ണൻ ഈ ജോലി രാജിവയ്പ്പിച്ചു. പിന്നീട് ബി.ജെ.പി നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയെങ്കിലും ഇതേ കാരണത്താൽ തന്നെ രാധാകൃഷ്ണൻ വിലക്കി. സന്തോഷും മിനി നമ്പ്യാരും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇവർ തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെയും വാട്സ്ആപ്പ് ചാറ്റുകളുടെയും വിശദ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ രാധാകൃഷ്ണൻ്റെ കൊലപാതകവുമായി മിനി നമ്പ്യാർക്ക് ബന്ധമില്ലെന്നു തന്നെയാണ് ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. അതിനാൽ മിനി നമ്പ്യാരെ തൽക്കാലം കേസിൽ പ്രതി ചേർക്കില്ല. കൊലപാതകത്തിന് മുൻപ് എൻ്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന് താൻ പറഞ്ഞതല്ലേയെന്ന് സന്തോഷ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതാണെങ്കിലും മിനി നമ്പ്യാർക്ക് ഈ കാര്യത്തിൽ യാതൊരു അറിവുമില്ലെന്നാണ് പൊലിസ് കരുതുന്നത്.
കൊലപാതകത്തിനു ശേഷം സന്തോഷുമായി ഇവർ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. അതേസമയം നേരത്തെ മിനി നമ്പ്യാരെയും മകനെയും സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
The investigation into the Kaithapram murder case has revealed a significant twist. The accused, Santhosh, and the victim's wife, Mini Nambiar, were close friends who connected through social media. Police have determined that Santhosh's claim that they were classmates is false.
#KaithapramMurder, #KeralaCrime, #SocialMedia, #PoliceInvestigation, #MurderCase, #Kannur