Attacked | പിന്നെയും ഞെട്ടിപ്പിച്ച് മധ്യപ്രദേശ്; ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി; ആരോപണവിധേയരായ 6 പേരുടെ വീടുകള്‍ ബുള്‍ഡോസര്‍വെച്ച് ഇടിച്ചുനിരത്തി സര്‍കാര്‍
Jul 10, 2023, 18:29 IST
ഭോപാല്‍: (www.kvartha.com) ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ വലിയ രോഷമുയര്‍ത്തിയിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടവെ ഓടുന്ന കാറിനുള്ളില്‍ യുവാവിനെ മര്‍ദിച്ചും നിര്‍ബന്ധിപ്പിച്ച് കാലുനക്കിച്ചും ഒരു സംഘത്തിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. പിന്നാലെ പുതിയ അതിക്രമ സംഭവം കൂടി റിപോര്‍ട് ചെയ്തിരിക്കുകയാണ്.
മധ്യപ്രദേശില്‍ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തില്‍ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക വിഭാഗമായ കേവാത് വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു വ്യക്തിയുമാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്ക് ഇരകളായത്.
പൊലീസ് പറയുന്നത്: ജൂണ്‍ 30ന് മധ്യപ്രദേശ് ശിവ്പുരിക്ക് സമീപമുള്ള വര്‍ഘഡിയിലാണ് സംഭവം. അജ്മത് ഖാന്‍, വകീല്‍ ഖാന്‍, ആരിഫ് ഖാന്‍, ശാഹിദ് ഖാന്‍, ഇസ്ലാം ഖാന്‍, രഹിശ ബാനോ, സൈന ബാനോ എന്നിവര്‍ രണ്ട് യുവാക്കളേയും ക്രൂരമായി തല്ലിചതച്ച് മുഖത്ത് കരി വാരി തേച്ച ശേഷം മലം തീറ്റിക്കുകയായിരുന്നു. പിന്നാലെ റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തുകയും ചെയ്തു.
യുവാക്കളില്‍ ഒരാളുടെ സഹോദരനാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുന്നത്. ഇരുവര്‍ക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ചുകൊണ്ടാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
23, 24 വയസുള്ള യുവാക്കള്‍ അക്രമണം നടത്തിയ വ്യക്തികളുടെ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ കുടുംബം പെണ്‍കുട്ടിയെ കൊണ്ട് യുവാക്കളെ വിളിച്ചു വരുത്തുകയും വീട്ടിലെത്തിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നു.
ഐപിസി സെക്ഷന്‍ 323, 294, 506, 328, 342, 147, 355, 270 എന്നീ വകുപ്പുകള്‍ പ്രകാരം കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അക്രമികളായ അജ്മത് ഖാന്‍, വകീല്‍ ഖാന്‍, ആരിഫ് ഖാന്‍, ശാഹിദ് ഖാന്‍, ഇസ്ലാം ഖാന്‍, രഹിശ ബാനോ, സൈന ബാനോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു.
ഇതിന് പിന്നാലെ, വ്യാഴാഴ്ച രാവിലെ വനംവകുപ്പ് അധികൃതരും പൊലീസും ജില്ലാ ഭരണകൂടവുമെത്തി ഇവരുടെ മൂന്ന് വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വനംവകുപ്പിന്റെ ഭൂമിയില്‍ അനധികൃതമായി വീടുകള്‍ പണിതു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ തകര്‍ത്തത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച് പരസ്യമായി അപമാനിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ബിജെപി നേതാവ് പ്രവേശ് ശുക്ലയാണ് തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ച് അപമാനിച്ചത്.
പിന്നാലെ കടുത്ത നടപടിയുമായി മധ്യപ്രദേശ് സര്‍കാര്‍ രംഗത്തെത്തുകയും ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുത്തതായും അധികൃതര്‍ അറിയിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് പിന്നാലെ സമാനമായ മറ്റൊരു അതിക്രമം കൂടി മധ്യപ്രദേശില്‍നിന്നുതന്നെ റിപോര്‍ട് ചെയ്തിരുന്നു. ഗ്വാളിയറില്‍ ഓടുന്ന കാറിനുള്ളില്‍ യുവാവിനെ മര്‍ദിച്ചും നിര്‍ബന്ധിപ്പിച്ചു കാലുനക്കിച്ചും ഒരു സംഘം രസിക്കുന്നതാണ് പുറത്തുവന്നത്. പ്രതികള്‍, ഉള്ളം കാല്‍ നക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും യുവാവിന്റെ മുഖത്തടിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന മറ്റൊരു വിഡിയോ ക്ലിപില്‍ ചെരിപ്പുകൊണ്ട് യുവാവിന്റെ മുഖത്തടിക്കുകയും ചെയ്യുന്നത് കാണാം.
സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിനുപിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.
സിദ്ധിയില്‍ ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചതിന് ബിജെപി നേതാവ് പ്രവേശ് ശുക്ലയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് അലയടിച്ചത്. ശുക്ലയുടെ പ്രവര്‍ത്തിക്കെതിരെ കോണ്‍ഗ്രസും ആഞ്ഞടിച്ചിരുന്നു. എന്നാല്‍ വര്‍ഘടിയില്‍ ദളിത് യുവാക്കളെ മലം തീറ്റിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് മൗനത്തിലാണെന്ന് ബിജെപി തിരിച്ചടിച്ചു. സിദ്ദിയിലെ കേസില്‍ കോണ്‍ഗ്രസ് കാണിച്ച ആവേശം എന്തുകൊണ്ടാണ് നിലവിലെ വിഷയത്തില്‍ ഇല്ലാത്തതെന്നും ബിജെപി ചോദിച്ചു. കോണ്‍ഗ്രസിന് വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് സ്വദേശ് ശര്‍മ മറുപടിയായി പറഞ്ഞു.
Keywords: News, National, National-News, Crime,Crime-News, Accused, POlice, Government, Eat, Faeces, Men, Attacked, Madhya Pradesh, Madhya Pradesh Men Forced Attacked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.