Violence | നാഗ്പൂർ സംഘർഷം: 50 ലധികം പേർ കസ്റ്റഡിയിൽ; 5 കേസുകൾ രജിസ്റ്റർ ചെയ്തു; കർഫ്യൂ തുടരുന്നു; ആരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും


● ഔറംഗസേബിന്റെ ഖബർ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം.
● 33 പോലീസുകാർക്ക് പരിക്കേറ്റു.
● നിലവിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ്.
നാഗ്പൂർ: (KVARTHA) മഹാരാഷ്ട്രയിലെ നാഗ്പൂരിൽ തിങ്കളാഴ്ച വൈകുന്നേരം പൊട്ടിപ്പുറപ്പെട്ട സംഘർഷവുമായി ബന്ധപ്പെട്ട് 50-ൽ അധികം ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
നഗരത്തിൽ നിലവിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മതിയായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിൽ പങ്കാളികളായ മറ്റുള്ളവരെ സിസിടിവി ദൃശ്യങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ വഴി തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമം തടയാൻ പൊലീസ് വേണ്ടത്ര ഇടപെട്ടില്ലെന്ന ആരോപണങ്ങളെ സിംഗാൾ തള്ളി. ഉദ്യോഗസ്ഥർ ആദ്യം മുതൽ സ്ഥലത്തുണ്ടായിരുന്നതിനാലാണ് 33 പൊലീസുകാർക്ക് പരിക്കേറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ഖബര്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് നാഗ്‌പൂരിൽ സംഘർഷമുണ്ടായത്. നാഗ്‌പൂർ സെൻ്ററിലെ മഹൽ പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഔറംഗസേബിൻ്റെ ഖബര്‍ പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊളിച്ചില്ലെങ്കിൽ കർസേവയെന്ന ഭീഷണി ഉയർത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്.
ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
നാഗ്പൂരിലെ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും അക്രമികൾ പ്രത്യേക വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അക്രമത്തിൽ മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെ 33 പൊലീസുകാർക്ക് പരിക്കേറ്റെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മഴു കൊണ്ട് ആക്രമിച്ചെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്തെന്നും രാഷ്ട്രീയ പാർട്ടികൾ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും നാഗ്പൂരിന്റെ ചുമതലയുള്ള മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ അഭ്യർത്ഥിച്ചു. പൊലീസ് കമ്മീഷണറുമായും ജില്ലാ കലക്ടറുമായും നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും സമാധാനമുണ്ട്. സ്ഥിതി കൂടുതൽ വഷളാക്കുന്ന പ്രസ്താവനകൾ ആരും നടത്തരുതെന്നും ഭരണപക്ഷവും പ്രതിപക്ഷവും സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നാഗ്പൂരിലെ അക്രമം പൂർണമായും ആസൂത്രിതമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അക്രമികൾ വീടുകൾ ആക്രമിക്കുകയും തീയിടുകയും സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. നാഗ്പൂർ സമാധാനപ്രിയമായ നഗരമാണെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Rioters can be identified by their cloth and slogans.#Nagpur pic.twitter.com/BdRGIkelnk
— §umaiya khan (@pathan_sumaya) March 17, 2025
അതേസമയം പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി. അക്രമം ആസൂത്രിതമായ ഗൂഢാലോചനയാണെന്നും മഹാരാഷ്ട്രയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുതൽ മന്ത്രിമാർ വരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നും നിക്ഷേപം നടത്താൻ ആളുകൾ ഭയക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും അവർ വിമർശിച്ചു. സമാധാനത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് എംപി പ്രമോദ് തിവാരി ബിജെപിയും സംസ്ഥാന സർക്കാരുമാണ് ഈ അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചു.
അതിനിടെ, നാഗ്പൂർ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ ഭാരതീയ നാഗരിക സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) യിലെ സെക്ഷൻ 163 പ്രകാരം കർഫ്യൂ ഏർപ്പെടുത്തി. കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലക്കാഡ്‌ഗഞ്ച്, പച്ച്‌പൗളി, ശാന്തിനഗർ, സക്കാർദര, നന്ദൻവൻ, ഇമാംവാഡ, യശോധരാനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കർഫ്യൂ ബാധകം.
ഖുൽദാബാദിൽ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ഖബറിടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) സംരക്ഷിത കെട്ടിടമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1951 ഡിസംബർ 11-ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ശവകുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. പിന്നീട്, 1958-ൽ ഈ നിയമം ഭേദഗതി ചെയ്തു, അതനുസരിച്ച് ഈ ഖബറിടം ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും നിയമത്തിലെ (AMASR) സെക്ഷൻ 19 അനുസരിച്ച്, ഏതെങ്കിലും സംരക്ഷിത കെട്ടിടം പൊളിക്കുന്നതും നീക്കം ചെയ്യുന്നതും കേടുവരുത്തുന്നതും നിയമവിരുദ്ധമാണ്. ഈ കേസിൽ ശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. എ.എസ്.ഐയുടെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നിടത്തോളം കാലം സംസ്ഥാന സർക്കാരിന് ഈ ഖബറിടം നീക്കം ചെയ്യാൻ കഴിയില്ല.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Over 50 people arrested in Nagpur clash related to Aurangzeb's tomb. Curfew continues, 5 cases registered. Political parties trade accusations. Police deny negligence, citing injuries to officers.
#NagpurClash #Curfew #AurangzebTomb #Maharashtra #Arrests #Police