Online Scam | ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ മുഖ്യപ്രതി റിമാൻഡിൽ
● ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചൽ വില്ലയിൽ എഡ്ഗാർ വിൻസെന്റിനാണ് (56) പണം നഷ്ടപ്പെട്ടത്.
● ഉഡുപ്പിയിൽ ഇൻകം ടാക്സ് ഇൻസ്പെക്ടറാണ് എഡ്ഗാർ വിൻസെന്റ്.
● സംഭവത്തിൽ 2024 ജൂലൈ 14 നാണ് പരിയാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പയ്യന്നൂർ: (KVARTHA) ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ഇൻകം ടാക്സ് ഓഫീസറെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതിയായ കോഴിക്കോട് സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചൽ വില്ലയിൽ എഡ്ഗാർ വിൻസെന്റിനാണ് (56) പണം നഷ്ടപ്പെട്ടത്. ഓൺലൈൻ ട്രേഡിംഗ് നടത്താമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി 76,000 രൂപയാണ് തട്ടിയെടുത്തത്.
ഈ കേസിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷരീഫിനെ (26) യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തിബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 23 പ്രതികളുള്ള കേസിൽ 10 പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലായ ഷെരീഫിന്റെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയാണ് എഡ്ഗാർ വിൻസെന്റ് അയച്ചുകൊടുത്തത്. ഉഡുപ്പിയിൽ ഇൻകം ടാക്സ് ഇൻസ്പെക്ടറാണ് എഡ്ഗാർ വിൻസെന്റ്. മഹാരാഷ്ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്‌മെന്റ് കോർപറേഷൻ ടീം ലീഡറായ ഉദയൻ കേജ്രിവാളിന്റെ പേരിലാണ് പരിയാരം പൊലീസ് കേസെടുത്തത്.
2024 മെയ് 29 മുതൽ ജൂലൈ ഒന്നു വരെയുള്ള കാലത്താണ് ഓൺലൈൻ ട്രേഡിങ്ങിനായി ഉദയൻ കേജ്രിവാൾ അഡ്മിനായ ഡബ്ല്യു.ബി-12 ഏരീസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് 1,00,76,000 രൂപ എഡ്ഗാർ വിൻസെന്റ് അയച്ചുകൊടുത്തത്. എന്നാൽ പിന്നീട് വിവിധ നിർദ്ദേശങ്ങൾ വെച്ച് പണം പിൻവലിക്കാൻ സമ്മതിക്കാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ചതി ചെയ്തുവെന്നാണ് പരാതി.
ഓൺലൈൻ ട്രേഡിങ്ങിനെക്കുറിച്ച് പഠിക്കാനായി യൂട്യൂബിൽ സെർച്ച് ചെയ്യവെ ലഭിച്ച ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിൽ കുടുങ്ങിയതെന്നാണ് എഡ്ഗാർ വിൻസെന്റ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ 2024 ജൂലൈ 14 നാണ് പരിയാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
#OnlineScam, #KeralaFraud, #TradingScam, #PoliceArrest, #CrimeInvestigation, #FraudCase