യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തിയെന്ന് ആരോപണം; 32 കാരന്‍ അറസ്റ്റില്‍, കംപ്യൂടറും പിടിച്ചെടുത്തു
Mar 18, 2022, 08:29 IST
നെയ്യാറ്റിന്‍കര: (www.kvartha.com 18.03.2022) മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ചെന്ന് ആരോപിച്ച് അവതാരകനെ അറസ്റ്റ് ചെയ്തു. ബാദുശ ജമാല്‍ (32) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കംപ്യൂടറും പൊലീസ് പിടിച്ചെടുത്തു.
മതസ്പര്‍ധ വളര്‍ത്തിയതിനും ഇലക്ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്തതിനുമാണ് പൊലീസ് കേസ് എടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ എസ് പി എസ് ശ്രീകാന്ത്, സി ഐ വി എന്‍ സാഗര്‍, എസ് ഐ ടി പി സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് വഴിമുക്ക്, പച്ചിക്കോട്, നിസാം മന്‍സിലില്‍ നിസാം, ഭാര്യ ആന്‍സില, രണ്ടു വയസുള്ള ഇവരുടെ മകന്‍ എന്നിവരെ സമീപവാസികള്‍ ആക്രമിച്ച സംഭവമുണ്ടായി. ഇതില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ ആരോപിച്ചിരുന്നുവെന്ും ഈ സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുശ ജമാല്‍ പ്രചരിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ പ്രതി നേരത്തെ തന്റെ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. 2017-ല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിന് ബാദുശയുടെ പേരില്‍ മറ്റൊരു കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ബാദുശ നേരത്തേ ചില മാധ്യമങ്ങളിലെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.