Postmortem | ഷിബിലയുടെ ജീവനെടുത്തത് കഴുത്തിലെ ആഴത്തിലുള്ള മുറിവുകൾ; ശരീരത്തിൽ 11 വെട്ടുകൾ; പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്


● 'സംഭവ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ല'.
● പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് മൊഴി.
● കൃത്യം ആസൂത്രിതമെന്ന് പൊലീസ്.
കോഴിക്കോട്: (KVARTHA) ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഷിബിലയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിൽ രണ്ട് ആഴത്തിലുള്ള മുറിവുകളുണ്ടെന്നും, ശരീരത്തിൽ ആകെ 11 വെട്ടുകൾ ഏറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം താമരശ്ശേരി ഈങ്ങാപ്പുഴയിലായിരുന്നു ഈ അരുംകൊല നടന്നത്. ഭർത്താവ് യാസിർ ഭാര്യ ഷിബിലയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ സമയം ഷിബിലയെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് അബ്ദുർ റഹ്‌മാനും മാതാവ് ഹസീനയും യാസിറിൻ്റെ ആക്രമണത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ പിതാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. യാസിർ ഷിബിലയുടെ വീട്ടിലെത്തിയത് പിതാവിനെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. ഷിബിലയെ തൻ്റെ കൂടെ കൊണ്ടുപോകുന്നതിൽ പിതാവ് എതിർപ്പ് പ്രകടിപ്പിച്ചതാണ് യാസിറിനെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
ഷിബിലയെ കൊലപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും, പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും യാസിർ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപോർട്ടുണ്ട്. എന്നാൽ, ഷിബിലയെ യാസിർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. യാസിറും ഷിബിലയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.
എന്നാൽ, വിവാഹശേഷം യാസിർ ഷിബിലയെ നിരന്തരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിനെത്തുടർന്ന്, മൂന്ന് വയസ്സുള്ള മകളുമായി ഷിബില സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മാസം 28-ന് യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബില താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്ക് ഫലമുണ്ടായില്ല.
ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയ യാസിർ, വൈകീട്ട് വീണ്ടും കത്തിയുമായി എത്തി ഷിബിലയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
The postmortem report of Shibila, who was murdered in Eengapuzha, reveals that deep wounds caused her death. Yasir, is the accused. The incident occurred on Tuesday evening.
#Murder, #Postmortem, #Kozhikode, #Crime, #Kerala, #DomesticViolence