Died | യുപിയില്‍ കുടിയൊഴിപ്പിക്കുന്നതിനിടെയുണ്ടായ തീപ്പിടിത്തത്തില്‍ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; കൊലപാതകത്തിന് കേസെടുത്തു; തീയിട്ടത് പൊലീസെന്ന് ആരോപണം
Feb 14, 2023, 12:04 IST
കാന്‍പുര്‍: (www.kvartha.com) കാന്‍പുരില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപ്പിടിത്തത്തില്‍ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു. പ്രമീള ദീക്ഷിത്(45), ഇവരുടെ മകള്‍ നേഹ ദീക്ഷിത് (20) എന്നിവരാണ് മരിച്ചത്.
ഇരുവരും വീടിനകത്തു നില്‍ക്കെ, കുടിയൊഴിപ്പിക്കാനെത്തിയ പൊലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം, കുടിയൊഴിപ്പിക്കുന്നതിനിടെ ഇരുവരും സ്വയം തീകൊളുത്തി മരിച്ചെന്നാണ് പൊലീസിന്റെ ഭാഷ്യം.
'ഒരു സ്ത്രീയും അവരുടെ മകളും വീടിനുള്ളില്‍ കയറി സ്വയം തീകൊളുത്തിയെന്നാണ് നമുക്ക് ലഭിക്കുന്ന വിവരം. വീടിന് തീപ്പിടിച്ചതിനൊപ്പം അവരും വെന്തുമരിച്ചു. ഞങ്ങള്‍ സ്ഥലത്തുണ്ട്. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പിടികൂടുകയും ചെയ്യും. സാധാരണ ഗതിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ വീഡിയോ പകര്‍ത്തുന്ന പതിവുണ്ട്. ഇവിടെയും വീഡിയോ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്'- ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കാന്‍പുരിലെ റൂറ പ്രദേശത്തുള്ള ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഇവിടെ സര്‍കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, മുന്‍കൂട്ടി അറിയിക്കാതെയാണ് അധികൃതര്‍ ഒരു സുപ്രഭാതത്തില്‍ ബുള്‍ഡോസറുമായി എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവത്തില്‍ 13 പേര്‍ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, സ്റ്റേഷന് ഹൗസ് ഓഫിസര്‍ (എസ്എച്ഒ), ബുള്‍ഡോസര്‍ ഓപറേറ്റര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഇരുവരുടെയും മരണത്തിന് പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി.
Keywords: News,National,India,Uttar Pradesh,Crime,Fire,Police,Case, UP Mother-Daughter Die In Fire During Demolition Drive, Murder Case Filed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.