തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാന കൊല; അന്യസമുദായത്തില്‍ നിന്നുള്ള യുവതിയെ പ്രണയിച്ച യുവാവിനെ കാമുകിയുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 31.03.2020) തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം. അന്യസമുദായത്തില്‍ നിന്നുള്ള യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ കാമുകിയുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ തിരുവണ്ണാമല ആരണി താലൂക്കില്‍ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊറോണയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോഴാണ് കാമുകിയുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

മൊറപ്പന്‍ തങ്ങള്‍ ഗ്രാമത്തില്‍ താമസിക്കുന്ന എം സുധാകര്‍ (25) ആണ് മരിച്ചത്. അയല്‍ഗ്രാമത്തില്‍ നിന്നുള്ള ശര്‍മിള (19) എന്ന യുവതിയുമായി സുധാകര്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളായിരുന്നതിനാല്‍ ശര്‍മിളയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ആറുമാസം മുമ്പ് ഇരുവരും ഒളിച്ചോടി വാലജാപ്പെട്ടിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്യുകയും പത്തുദിവസത്തോളം ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാന കൊല; അന്യസമുദായത്തില്‍ നിന്നുള്ള യുവതിയെ പ്രണയിച്ച യുവാവിനെ കാമുകിയുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

ഇതിനിടെ ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയ ശര്‍മിളയുടെ ബന്ധുക്കള്‍ യുവതിയെ അവിടെയെത്തി തിരിച്ചുകൊണ്ടുപോയി. പിന്നീട് നാട്ടുകൂട്ടം വിളിച്ചുചേര്‍ത്ത് ഇരുവരുടെയും ബന്ധം പിരിക്കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് നാട്ടില്‍ നില്‍ക്കാനാകാതെ യുവാവ് ജോലിതേടി ചെന്നൈയിലേക്ക് പോയത്. ഇതിനിടെ കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ അവധി ലഭിച്ച ഇയാള്‍ കഴിഞ്ഞയാഴ്ച വീട്ടില്‍ തിരിച്ചെത്തി.

അതിനുശേഷം അയല്‍ ഗ്രാമത്തിലെത്തി കാമുകിയെ കണ്ടിരുന്നു. ഇതു ചോദ്യം ചെയ്യാനായി യുവതിയുടെ അച്ഛനായ മൂര്‍ത്തിയും (45) ബന്ധു കതിരവനും (25) കഴിഞ്ഞദിവസം സുധാകറിനെത്തേടി മൊറപ്പന്‍ തങ്ങളിലെത്തി. തുടര്‍ന്നു നടന്ന വാക്കേറ്റം കൈയാങ്കളിയിലെത്തുകയും കൈയില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രതികള്‍ സുധാകറിനെ കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവം കണ്ട നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി സുധാകറിനെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ജാതിസംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Keywords:  Youth murdered in Tamil Nadu by girlfriend's kin, Chennai, Local-News, News, Killed, Crime, Criminal Case, Police, Arrested, Temple, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia