ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു; 40 പേര്‍ക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

 


മസ്‌കത്ത്: (www.kvartha.com 08.01.2019) ഒമാനില്‍ ഡെങ്കിപ്പനി പടരുന്നതായി റിപോര്‍ട്ട്. രാജ്യത്ത് ഇതിനോടകം 40 പേര്‍ക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്‌റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2018 ഡിസംബര്‍ രണ്ടാം വാരത്തിലാണ് ഒമാനില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ സര്‍വേയിലും പരിശോധനയിലും ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയെ സീബില്‍ കണ്ടെത്തിയിരുന്നു. രോഗം പ്രാദേശികമായി പകര്‍ന്നതാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്.
ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു; 40 പേര്‍ക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു

തുടര്‍ന്ന് ഫോഗിങ് ഉള്‍പ്പെടെയുള്ള കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നഗരസഭയും ആരോഗ്യ മന്ത്രാലയവും സംഘടിപ്പിച്ചുവരികയാണ്. കൊതുകുകളെ തുരത്താനും കൊതുകുകടി ഏല്‍ക്കാതിരിക്കാനും നിരവധി നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്.

നീന്തല്‍ക്കുളങ്ങള്‍, ഫൗണ്ടനുകള്‍, കാര്‍ഷികാവശ്യത്തിനുള്ള കുടങ്ങള്‍ എന്നിവയിലെ വെള്ളം അഞ്ചു ദിവസം കൂടുമ്പോള്‍ മാറ്റണം. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളില്‍ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തില്‍ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകള്‍ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.

റെക്കോര്‍ഡ് സമയം കൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഡോ. അഹ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ നിര്‍മാര്‍ജനത്തിന് മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു. വടക്കന്‍ അല്‍ ഹെയ്‌ലിലെ അല്‍ സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദ് മജ്‌ലിസില്‍ ക്യാമ്പയിന്‍ ഉദ്ഘാടനം നടന്നു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അല്‍ സഈദി അധ്യക്ഷത വഹിച്ചു. ക്യാമ്പയിനില്‍ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വിപുലമായ രീതിയില്‍ ക്യാമ്പയിന്‍ നടത്താനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിച്ച് ജനുവരി 21 വരെ നീണ്ടുനില്‍ക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ 4000ത്തോളം വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 1000ത്തോളം സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇതിനായി പരിശീലനം നല്‍കി തയാറാക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dengue fever, Gulf, Oman, Dengue fever spread in Oman, Treatment, Hospital 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia