Afternoon Outdoor Work Ban | വേനല്‍ച്ചൂട്: ബഹ്റൈനില്‍ ജൂലായ് ഒന്നു മുതല്‍ ദിവസം 4 മണിക്കൂര്‍ 2 മാസത്തേക്ക് തൊഴില്‍നിയന്ത്രണം
Jun 22, 2022, 07:41 IST
മനാമ: (www.kvartha.com) ബഹ്റൈനില്‍ വേനല്‍ച്ചൂട് കടുത്തതോടെ എല്ലാ വര്‍ഷവും ഏര്‍പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ജൂലായ് ഒന്നു മുതല്‍ നടപ്പിലാക്കും. തൊഴില്‍നിരോധനം ഏര്‍പെടുത്തിയിട്ടുള്ള ജൂലായ്, ആഗസ്ത് മാസങ്ങളിലെ ഉച്ചസമയത്ത് തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി നിരോധിക്കുന്നതാണ് നിയമം. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, നാല് മണിക്കൂര്‍ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. ആഗസ്ത് 31 വരെയാണ് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുള്ളത്.
അമിത ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളില്‍നിന്നും മറ്റ് അപകടങ്ങളില്‍നിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ച വിശ്രമം. ഈ നിരോധനം കന്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്ക് മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.
വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്പാദനക്ഷമത വര്‍ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതിനോട് മികച്ച പ്രതികരണമായിരുന്നു കഴിഞ്ഞവര്‍ഷം തൊഴിലുടമകളില്‍നിന്ന് ലഭിച്ചത്. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നതും ഉചിതമായിരിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു.
നിയന്ത്രണം ഏര്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം സൂചിപ്പിച്ചിരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍വരെ നിയന്ത്രണം സഹായകരമായിട്ടുണ്ട്. 2007 ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പിലാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.