Arrested | അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്ന സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍ നിന്നും പിടിയിലായി
വിജയവാഡ സ്വദേശിയാണ് അറസ്റ്റിലായ ബല്ലം കൊണ്ട രാമപ്രസാദ്
ഇയാളില്‍ നിന്നും അവയവക്കടത്തിനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന് വൈഭവ് സക്സേന
കൊച്ചി: (KVARTHA) അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്ന സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍നിന്നും പിടിയിലായി. കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം ഹൈദരാബാദില്‍ എത്തിയാണ് ബല്ലംകൊണ്ട രാമപ്രസാദ് എന്ന മുഖ്യ സൂത്രധാരനെ പിടികൂടിയതെന്ന് ആലുവ റൂറല്‍ എസ് പി വൈഭവ് സക്സേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജയവാഡ സ്വദേശിയാണ് അറസ്റ്റിലായ ബല്ലം കൊണ്ട രാമപ്രസാദ്. പ്രതാപന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അന്വേഷണത്തില്‍ ഏറെ പ്രാധാന്യമുള്ള അറസ്റ്റാണിതെന്നും ഇയാളില്‍നിന്നും അവയവക്കടത്തിനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നും വൈഭവ് സക്സേന പറഞ്ഞു.
അവയവക്കടത്തിനിരയായവരില്‍ കൂടുതലും ഹൈദരാബാദില്‍ നിന്നുള്ളവരാണ്. തമിഴ് നാട്ടില്‍ നിന്നും ഇരകളുണ്ട്. കേരളത്തില്‍നിന്ന് ഇതുവരെ ഒരാള്‍ മാത്രമേ അവയവക്കടത്തിന് ഇരയായതായുള്ള വിവരം ലഭിച്ചിട്ടുള്ളൂ എന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു.
കേസില്‍ നേരത്തേ പിടിയിലായ സാബിത് നാസറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ പ്രധാന കണ്ണിയിലേക്ക് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തേ സാബിത്ത് മൊഴി നല്‍കിയിരുന്നു.
ഹൈദരാബാദിലെ വ്യക്തിയാണ് അവയവ മാഫിയയുമായി ബന്ധിപ്പിച്ചതെന്നും കടത്ത് സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളാണെന്നും 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞതെന്നും, ഇതിന് പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് നേരത്തെ മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ആലുവ ഡി വൈ എസ് പിക്കായിരുന്നു അന്വേഷണച്ചുമതല. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബംഗ്ലൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കച്ചവടത്തിന് ഇറാനിലേക്ക് സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ശ്രീലങ്കയിലും കുവൈതിലും ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് സാബിത്ത് എന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്‌പോര്‍ടും ആധാര്‍ കാര്‍ഡും ഉള്‍പെടെ സംഘടിപ്പിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവം നല്‍കുന്നവര്‍ക്ക് പരമാവധി ലഭിച്ചിരുന്നത് ആറുലക്ഷം രൂപയാണ്. സംഘത്തിന് പത്തുലക്ഷം രൂപയില്‍ അധികം ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചിരുന്നത്.