തൃത്താല മണ്ഡലത്തില്‍ എംബി രാജേഷ്, കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന് ഏറ്റുമാനൂരില്‍, പി ജയരാജന് സീറ്റില്ല; അരൂര്‍ പിടിക്കാന്‍ ഗായിക ദലീമ
Mar 5, 2021, 15:35 IST
തിരുവനന്തപുരം : (www.kvartha.com 05.03.2021) സിപിഎം സ്ഥാനാര്‍ഥിപട്ടിക അന്തിമരൂപത്തിലേക്ക്. മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നല്‍കേണ്ടതില്ലെന്നു സംസ്ഥാന കമിറ്റി തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തൃത്താല മണ്ഡലത്തില്‍ എംബി രാജേഷ് സിപിഎം സ്ഥാനാര്‍ത്ഥിയാകും. എംബി രാജേഷിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ടി സംസ്ഥാന സമിതി അംഗീകരിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു പേര്‍ക്ക് ഇളവ് നല്‍കാനാണ് സിപിഎം നേതൃയോഗത്തിന്റെ തീരുമാനം.
സംസ്ഥാന സമിതി അംഗം എംബി രാജേഷ്, സംസ്ഥാന സെക്രടേറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന് എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണയായത്. കൊട്ടാരക്കരയിലാകും കെ എന്‍ ബാലഗോപാല്‍ മത്സരിക്കുക. നിലവിലെ എംഎല്‍എ ഐഷ പോറ്റി മൂന്നു തവണ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ചതാണ്. തൃത്താലയില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വി ടി ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശമാണ് എംബി രാജേഷിന് ഇളവ് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. വി എന്‍ വാസവന് ഏറ്റുമാനൂരും മത്സരിക്കും.
അതേസമയം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രടെറി പി ജയരാജന് സീറ്റില്ല. പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടിരുന്നു. രണ്ടു തവണ മത്സരിച്ച എ പ്രദീപ് കുമാര്‍, സ്പീകര്‍ പി ശ്രീരാമകൃഷ്ണന് എന്നിവര്‍ മത്സരിക്കില്ല. കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറിനു പകരം തോട്ടത്തില്‍ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്.
അരുവിക്കരയില്‍ ജില്ലാ കമ്മിറ്റി നല്കിയ വി കെ മധുവിന്റെ പേര് സംസ്ഥാന കമിറ്റി വെട്ടി. പകരം കാട്ടാക്കട ഏരിയാ സെക്രടെറി ജി സ്റ്റീഫന്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാകും. സാമുദായിക പരിഗണന കൂടി പരിഗണിച്ചാണ് സ്റ്റീഫന്‍ നറുക്ക് വീണത്.
മന്ത്രി എ കെ ബാലന് മത്സരിച്ചിരുന്ന തരൂരില്‍ ഭാര്യ പി കെ ജമീല സ്ഥാനാര്‍ഥിയാകും. ജമീല സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു ബാലന് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നത്. രാജു എബ്രഹാം ഏറെക്കാലം എംഎല്‍എയായിരുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനും സിപിഎം തീരുമാനിച്ചു.
ആലപ്പുഴയില്‍ സിപിഎം പട്ടികയില്‍ പുതുമുഖങ്ങള്‍ ഇടംപിടിക്കും. അരൂരില്‍ ഗായിക ദലീമ ജോജോയെ സിപിഎം പരിഗണിക്കുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ. നിലവിലെ എംഎല്‍എ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി. തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ പി പി ചിത്തരഞ്ജനെയും ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച് സലാമിനെയുമാണ് പരിഗണിക്കുന്നത്.
Keywords: CPM to field MB Rajesh, KN Balagopal, V N Vasavan, Thiruvananthapuram, News, Assembly Election, Politics, CPM, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.