E - Waybill | ഇ-വേബിൽ: സ്വർണ വ്യാപാര സംഘടനകളുമായി ധനമന്ത്രി ചർച്ച നടത്തി

 
E - Waybill: Finance Minister held discussions with gold trade associations
E - Waybill: Finance Minister held discussions with gold trade associations


'വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന സ്വർണത്തിന് മാത്രമേ ഇ- വേബിൽ ഏർപ്പെടുത്തുകയുള്ളൂ'

തിരുവനന്തപുരം: (KVARTHA) ഇ-വേബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ വ്യാപാര മേഖലയിലുള്ള സംഘടനകളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ ചർച്ച നടത്തി. ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, വൈസ് പ്രസിഡൻറ് രത്നകലാ രത്നാകരൻ, സംസ്ഥാന കൗൺസിൽ അംഗം എസ് വേണുഗോപാൽ, കെജിഎസ്ഡിഎ പ്രസിഡൻറ് ഷാജു ചിറയത്ത്, ട്രഷറർ സുനിൽദേവസ്യ എന്നിവർ പങ്കെടുത്തു. 

'പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ൦ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേബിൽ ഏർപ്പെടുത്തുമെന്നതാണ്. ഇത് അംഗീകരിക്കാൻ ആവില്ല. 30 ഗ്രാം സ്വർണം സ്വർണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ തൂക്കം മാത്രമാണ്. കുറഞ്ഞപരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഈ വേബിൽ ഏർപ്പെടുത്തുക വഴി ഇപ്പോൾ ചെയ്തുവരുന്ന പേപ്പർ വർക്കുകൾക്ക് പുറമേ പുതിയ കുറെ ഇൻവോയ്സുകളും ചെലവുകളും വ്യാപാരികൾക്ക് വരുത്തിവെക്കും. സ്വർണം കടകളിൽ എത്താൻ കൂടുതൽ താമസമുണ്ടാകും. മോഷണത്തിനു൦ മറ്റും സാധ്യത കാണുന്നു', വ്യാപാരികൾ പറയുന്നു.

ഇ-വേബിൽ ഏർപ്പെടുത്തേണ്ടത് വ്യാപാര ആവശ്യത്തിന് കൊണ്ടുപോകുന്നതിനു മാത്രമായിരിക്കണ൦. 100 കിലോമീറ്റർ ചുറ്റളവിൽ നോൺ സപ്ലൈ വിഭാഗത്തിലുള്ള ഇടപാടുകൾക്ക് ഇളവ് അനുവദിക്കണം. ഹാൾമാർക്കിങ്ങ്, റിപ്പയറിങ്, പോളിഷിംഗ്, റിഫൈനിംഗ് ആൻഡ് മേക്കിങ് ഇങ്ങനെ കൊണ്ടുപോകുന്നതിന് എസ് ജി എസ് ടി നിശ്ചയിച്ചിട്ടുള്ള എല്ലാ ഡോക്യുമെന്റുകളും കരുതുന്നുണ്ട്. ഈ വേബിൽ ജനറേറ്റ് ചെയ്തില്ലെങ്കിൽ 200 ശതമാനം വരെ പിഴയടിക്കും എന്നുള്ളത് ഒഴിവാക്കണം. ഡെലിവറി ചെല്ലാൻ, ട്രാവൽ സ്റ്റോക്ക് രജിസ്റ്റർ, യഥാർത്ഥ വില്പനക്കുള്ള ഈ ഇൻവോയ്സ് എന്നിവയുമായി പോകുന്ന സാധനങ്ങൾക്ക് ഈ വേബിൽ ജനറേറ്റ് ചെയ്തില്ല എന്നുള്ളതിന്റെ പേരിൽ 200 ശതമാനം വരെ പിഴ അടക്കുന്നത് ഒഴിവാക്കണം. 

ഇൻകം ടാക്സിന്റെ നിയമ പ്രകാരം യാതൊരുവിധ പിന്തുണ രേഖകളും ഇല്ലെങ്കിലും ഒരു വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമു൦, പെൺകുട്ടികൾ 250 ഗ്രാം, പുരുഷന്മാർക്ക് 100 ഗ്രാ൦ കസ്റ്റഡിയിൽ വെക്കാം. 500 ഗ്രാം വരെ പണ്ടുമുതലേ യാതൊരു പരിശോധനയും  ഇല്ലാതെ അനുവദിച്ചിട്ടുള്ള സ്ഥിതിക്ക്  500 ഗ്രാമിന് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ യും പരിശോധിക്കാൻ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിയമം ദുരുപയോഗം ചെയ്യാൻ കഴിയും.

വ്യാപാര ഇതര ആവശ്യങ്ങൾക്കായി സ്വർണം കൈമാറുന്നതിനുള്ള വിശദമായ നിയമങ്ങൾ നിർമ്മിക്കണം. വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന ആഭരണങ്ങൾ ഇ-വേബില്ലിന്റെ പരിധിയിൽ നിന്ന്  ഒഴിവാക്കണം. ഒരാൾ തന്നെ മുതലാളിയും തൊഴിലാളിയുമായി പണിയെടുക്കുന്ന 5000 ത്തോളം ജ്വല്ലറികൾ കേരളത്തിലുണ്ട്. സംസ്ഥാനത്തെ സ്വർണ വ്യാപാരം 100 ശതമാനം നികുതി അനുസരിച്ച് ഉള്ളതാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. അഞ്ച് ലക്ഷം കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അവരെ ഇല്ലാതാക്കുന്നു ഒരു നിയമവും സൃഷ്ടിക്കരുതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വഎസ് അബ്ദുൽ നാസർ ചർച്ചയിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.

വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന സ്വർണത്തിന് മാത്രമേ ഇ- വേബിൽ ഏർപ്പെടുത്തുകയുള്ളൂ എന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഉപഭോക്താക്കൾ ഒരുതരത്തിലും ഇതിൻറെ പരിധിയിൽ വരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഉന്നയിച്ച പ്രശ്നങ്ങളും ആവശ്യങ്ങളും അനുഭവപൂർവം പരിഗണിച്ചു മാത്രമേ ഇ-വേബിൽ നടപ്പാക്കുകയുള്ളൂ എന്നും മന്ത്രി അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia