Accident | കളർകോട് അപകടം: വാടകയ്‌ക്കെടുത്ത കാറിൽ ഉണ്ടായിരുന്നത് 11 വിദ്യാർഥികൾ

 
Kallarcode Accident: 11 Students in Hired Car; 'Visibility Lost Due to Heavy Rain'
Kallarcode Accident: 11 Students in Hired Car; 'Visibility Lost Due to Heavy Rain'

Representational Image Generated by Meta AI

● വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു
● കാർ ബസിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു.
● പരിക്കേറ്റവർ ചികിത്സയിലാണ്.

ആലപ്പുഴ: (KVARTHA) കളർകോട് വച്ച് കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ ദാരുണമായി മരിച്ചതിന്റെ നടുക്കത്തിൽ നാട്. തിങ്കളാഴ്ച രാത്രി 9.30 ഓടെ സംഭവിച്ച ഈ അപകടത്തിൽ എട്ടു പേർക്ക് മാത്രം യാത്ര ചെയ്യാൻ പാകത്തിനുള്ള ഒരു കാറിൽ പതിനൊന്ന് പേർ സഞ്ചരിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. 

ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയുള്ളതിനാൽ ഡ്രൈവർക്ക് കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാർ ബസിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചു കയറുകയായിരുന്നു. 

അപകടത്തിൽപ്പെട്ടവർ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്‌ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്. നാലു പേർ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

വാടകയ്‌ക്കെടുത്ത ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ടവേര കാറിലായിരുന്നു വിദ്യാർഥികൾ സഞ്ചരിച്ചിരുന്നത്. ബസ് അടുത്തു വരുന്നത് അവസാന നിമിഷം കണ്ട് ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടപ്പോൾ കാർ റോഡിൽ തെന്നി നീങ്ങി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. കാറിന്റെ മധ്യഭാഗം ബസിൽ ഇടിച്ചതിനാൽ അവിടെ ഇരുന്ന വിദ്യാർഥികൾ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. 

ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. മരിച്ച വിദ്യാർഥികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സ ചിലവ് സർവകലാശാല ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥികളുടെ ഭൗതികദേഹങ്ങൾ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെക്കുമെന്ന് ജില്ലാ കലക്ടർ അലക്സ് വർഗീസ് അറിയിച്ചു.

#KallarcodeAccident, #KeralaTragedy, #MedicalStudentDeath, #BusCollision, #HeavyRainAccident, #StudentFatalities

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia