Initiative | കേരളത്തിൽ അതിദാരിദ്ര്യ നിർമാർജനവും പാലിയേറ്റീവ് കെയറും ശുചിത്വവും ലക്ഷ്യമാക്കി സമഗ്ര പദ്ധതിയുമായി സർക്കാർ
● മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
● തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ട്
● 2025 നവംബർ ഒന്നിനകം അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് ലക്ഷ്യം
തിരുവനന്തപുരം: (KVARTHA) അതിദാരിദ്ര്യ നിർമാർജനം, പാലിയേറ്റീവ് കെയർ എന്നിവ ഊർജിതമാക്കുന്നതിനും മാലിന്യമുക്ത നവകേരളം സാക്ഷാത്കരിക്കുന്നതിനുമായി സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി യോഗവും പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും പ്രത്യേകം വിളിച്ചുചേർക്കും. ഈ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സഹകരിപ്പിക്കും. ഇതിന്‍റെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും.
ഭക്ഷണം കൊടുക്കല്‍ മാത്രമല്ല, ജീവിക്കാനുള്ള വരുമാനവും ഉണ്ടാകലാണ് ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കല്‍ എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രായമുള്ള ജോലി ചെയ്യാന്‍ പറ്റാത്തവര്‍, രോഗം കാരണം ജോലി ചെയ്യാന്‍ പറ്റാത്തവര്‍ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയാല്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകുന്നവര്‍ക്ക് അത്തരത്തില്‍ സഹായം നല്‍കണം.
ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തരക്കാരെ പെടുത്താവുന്നതാണ്. ഓരോ കുടുംബത്തിന്‍റെയും സവിശേഷത മനസിലാക്കിയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. അതിദാരിദ്ര്യ മുക്തമാണോ എന്നതിന്‍റെ പുരോഗതി പ്രാദേശികമായി വിലയിരുത്താന്‍ ജനകീയ സമിതി പ്രവര്‍ത്തിക്കണം.
ഓരോ വകുപ്പിനുമുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തണം. സഹായ ഉപകരണങ്ങൾ ആവശ്യമായവർക്ക് വിതരണം ചെയ്യണം. വീട് നിർമ്മാണത്തിന് സ്പോൺസർഷിപ്പുകൾ സംഘടിപ്പിക്കണം. കെയർഫണ്ട് എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആശയം ഫലപ്രദമായി നടപ്പാക്കണം. മൈക്രോ പ്ലാൻ വഴി എല്ലാ വകുപ്പുകളും പങ്കുചേർന്ന പദ്ധതികൾ നടപ്പാക്കണം. ജില്ലകളിൽ കളക്ടർമാർ മൊത്തം പദ്ധതി അവലോകനം ചെയ്യണം.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവർ ഫലപ്രദമായി ഇടപെടണം. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും അവലോകന സമിതി മാസത്തിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. തദ്ദേശ സ്വയംഭരണ അവലോകനവും മാസത്തിൽ നടത്തണം. നോഡൽ ഓഫീസറെ നിയമിക്കണം. അതിദാരിദ്ര്യമുക്തമായാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2025 നവംബർ ഒന്ന് വരെ കാത്തുനിൽക്കാതെ പ്രഖ്യാപനം നടത്താവുന്നതാണ്.
മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിൻ ഒറ്റക്കെട്ടായി, ജനങ്ങളെ അണിനിരത്തി നടത്തണം. എല്ലാവരിലും ഇതിന്റെ സന്ദേശം എത്തിക്കൽ പ്രധാനമാണ്. നാടാകെ സമ്പൂർണ ശുചിത്വം എന്നതാകണം ലക്ഷ്യം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തണം. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഹരിതമാകണം. ഇതിന് നിർവ്വഹണ സമിതികൾ രൂപീകരിക്കാത്ത വാർഡുകളിൽ ഈ മാസം തന്നെ രൂപീകരിക്കണം.
നീർച്ചാലുകളിലെ ജലസ്രോതസുകളിൽ വീടുകളിലും മറ്റും സ്ഥാപിച്ച മലിനജല കുഴൽ എത്തുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഇ-കോളി സാന്നിധ്യം പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കണം. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തണം. സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കണം. പൊതുമാലിന്യം ശേഖരിക്കാനും സംസ്ക്കരിക്കാനും സംവിധാനം വേണം.
ജൈവമാലിന്യ സംസ്ക്കരണത്തിന് വീടുകളിലും മറ്റും സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ അറ്റകുറ്റപണി നടത്തിക്കണം. ഫ്ലാറ്റ്, റസിഡൻസ് അസോസിയേഷൻ എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാന്‍ രാഷ്ട്രീയ പാർടി പ്രതിനിധികള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും സർക്കാര്‍ വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രധാന പങ്ക് വഹിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗികളുടേത് മാത്രമല്ല, പ്രായമുള്ളവരുടെ പ്രശ്നങ്ങളും ശ്രദ്ധിക്കാനാകണം. ഇതിനായി നിരവധി ഏജന്‍സികള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇവരെയും ഇതിന്‍റെ ഭാഗമാക്കാണം. ഒരുതരത്തിലുള്ള വിവേചനവും ഇല്ലാതെ, തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ഇവരുടെ രജിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നടത്തണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും അവരുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വിശദാംശം ശേഖരിക്കണം.
രോഗികള്‍, വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാത്ത പരിചരണമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ഡൊമിസിലിയറി കെയര്‍ പദ്ധതി വിപുലീകരിക്കും. വ്യക്തിഗത പരിചരണത്തിനുള്ള ആസൂത്രണം പഞ്ചായത്ത് തലത്തില്‍ ഉണ്ടാകണം. തദ്ദേശസ്വയംഭരണ വകുപ്പാണ് നേതൃത്വം നല്‍കേണ്ടതെങ്കിലും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളും ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നിരാലംബരായ വയോജനങ്ങളെ പാര്‍പ്പിക്കുന്ന വൃദ്ധമന്ദിരങ്ങള്‍ നിലവിലുണ്ട്. അത്തരം സ്ഥാപനങ്ങളിലും സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം. വയോമിത്ര പദ്ധതി, ഡൊമിസിലിയറി കെയര്‍ പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പോകണം. ജില്ലാ, ബ്ലോക്ക് തലത്തില്‍ ഏകോപനം ഉണ്ടാകണം. ജില്ലാതലത്തില്‍ ജില്ലാ കളക്ടറും ഇക്കാര്യം ശ്രദ്ധിക്കണം. നാട്ടില്‍ പരിചരണം ലഭിക്കാത്ത ആരും ഉണ്ടാകരുതെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, ആര്‍ ബിന്ദു, ഒ ആര്‍ കേളു, കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുനിസിപ്പല്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#PovertyEradication #PalliativeCare #KeralaDevelopment #KeralaCM #SocialWelfare #LocalGovernance