Urban Policy | കേരളത്തിന്റെ ഭാവി നഗരവികസനത്തിന് പുതിയ നയം; സുപ്രധാന നിർദേശങ്ങൾ; നഗര നയ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
● കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കും.
● പശ്ചിമഘട്ടത്തിന് കിഴക്കോട്ടും ഉത്തര മലബാറിലേക്ക് വടക്കോട്ടും പുതിയ നഗര ക്ലസ്റ്ററുകൾ രൂപം കൊള്ളുന്ന രീതിയിലാണ് ഈ മാറ്റം.
● നഗരവൽക്കരണത്തെ സമഗ്രമായി സമീപിക്കുന്ന ഒരു നയമാണ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ അതിവേഗ നഗരവൽക്കരണം കണക്കിലെടുത്ത് അടുത്ത 25 വർഷത്തേക്കുള്ള സമഗ്ര കാഴ്ചപ്പാടോടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇത്തരമൊരു റിപ്പോർട്ട് രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ തയ്യാറാക്കുന്നത് എന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബെൽഫാസ്റ്റ്, ക്വീൻസ് സർവ്വകലാശാലയിലെ ഡോ. സതീഷ് കുമാർ അദ്ധ്യക്ഷനായ കമ്മീഷനിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രാഗത്ഭ്യമുള്ള വിദഗ്ദ്ധർ അംഗങ്ങളാണ്. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കും. കേരളത്തിന്റെ നഗരവൽക്കരണത്തിന്റെ പ്രത്യേകത കമ്മീഷൻ എടുത്തു പറയുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയും കേരളം ഒരൊറ്റ നഗരമായി വികസിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്.
പശ്ചിമഘട്ടത്തിന് കിഴക്കോട്ടും ഉത്തര മലബാറിലേക്ക് വടക്കോട്ടും പുതിയ നഗര ക്ലസ്റ്ററുകൾ രൂപം കൊള്ളുന്ന രീതിയിലാണ് ഈ മാറ്റം. 2050 വരെയുള്ള വികസനത്തിന്റെ സ്ഥലപരമായ പ്രവണതകൾ വിലയിരുത്തിയാണ് കമ്മീഷൻ ഈ നിഗമനത്തിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത് എന്നും കമ്മീഷൻ വിലയിരുത്തി. ഇത് നേരിടുന്നതിന് സമഗ്രമായ ആസൂത്രണത്തെ സഹായിക്കുന്ന നിരവധി നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.
നഗരവൽക്കരണത്തെ സമഗ്രമായി സമീപിക്കുന്ന ഒരു നയമാണ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ ജനകീയ സംവിധാനമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങളും സാധ്യതകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയൂ എന്ന് കമ്മീഷൻ വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് മനുഷ്യാഭിമുഖ്യമുള്ള ഒരു നഗരവൽക്കരണ നയം രൂപീകരിക്കുന്നത് ലോകത്തുതന്നെ അപൂർവമായ ഒരു കാര്യമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ പ്രധാന ശക്തികളാക്കാനും നഗര ധനകാര്യ മേഖല കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കാനുമുള്ള വ്യക്തമായ നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ട് വെക്കുന്നു. പത്ത് പ്രധാന വിഷയ മേഖലകളെ അധികരിച്ച് നടത്തിയ പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും ശാസ്ത്രീയമായ വിവര വിശകലനത്തിലൂടെയുമാണ് കമ്മീഷൻ പ്രധാന നിഗമനങ്ങളിലും ശുപാർശകളിലും എത്തിച്ചേർന്നത്.
നഗരവൽക്കരണം, സ്ഥലപരാസൂത്രണം, സ്ഥല അടിസ്ഥാന രൂപകൽപ്പന തന്ത്രങ്ങൾ, ജനങ്ങൾ, സംസ്കാരം, പൈതൃകം, ഭവനയോഗ്യമായ വാസസ്ഥലവും നിർമ്മിത പരിസ്ഥിതിയും, സുസ്ഥിര അടിസ്ഥാന സൗകര്യവും അടിസ്ഥാന സേവനങ്ങളും, കാലാവസ്ഥാ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രദേശങ്ങൾ, വളർച്ചാ ചാലകങ്ങൾ, നഗര സമ്പദ് വ്യവസ്ഥയും പ്രാദേശിക സാമ്പത്തിക വികസനവും, ആരോഗ്യവും ക്ഷേമവും, നവീനവും സുസ്ഥിരവുമായ നഗര ധനസഹായം, കൂട്ടായ്മയിലൂടെയുള്ള പ്രാദേശിക സ്വയം ഭരണം എന്നിവയാണ് പഠന വിഷയങ്ങൾ.
കമ്മീഷൻ സമർപ്പിച്ചിട്ടുള്ള പ്രധാന ശുപാർശകളിൽ അടിയന്തരമായി ചെയ്യേണ്ടവയും ഹ്രസ്വകാലത്തും ദീർഘകാലത്തും ചെയ്യേണ്ട കാര്യങ്ങളും ഉൾപ്പെടുന്നു. ഇടക്കാല റിപ്പോർട്ടിലുള്ള സർക്കാരിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് സമഗ്രമാക്കുന്നതിനുള്ള നിർദ്ദേശം കമ്മീഷന് നൽകിയിട്ടുണ്ട്. ധന, വ്യവസായ, റവന്യൂ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും കമ്മീഷൻ ചർച്ച നടത്തിയിരുന്നു.
പ്രധാന ശുപാർശകൾ ഇങ്ങനെയാണ്: നഗര ഭരണത്തിലെ പ്രൊഫഷണലൈസേഷൻ (സിറ്റി മാനേജ്മെൻറ് സിസ്റ്റം), പദ്ധതികളുടെ കാര്യക്ഷമമായ ധനകാര്യ മാനേജ്മെൻറ് ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരണ ടീം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്ക് മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി (അടുത്ത പത്ത് വർഷത്തിനുള്ളിൽ കൊല്ലം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലും), നഗരങ്ങളിൽ സംരംഭക വികസന കൗൺസിൽ (യുവതയ്ക്ക് 25% സംവരണം), സംരംഭങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന് ജില്ലാ തല മാപ്പിങ്, മുനിസിപ്പാലിറ്റിയുടെ ചുമതലയിൽ പ്രത്യേക പ്രോജക്ടുകൾ നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ.
നവകേരളം സ്ഥലപരാസൂത്രണ ഫ്രെയിംവർക്ക് (എല്ലാ നഗരസഭകളിലും സംയുക്ത ആസൂത്രണ കമ്മിറ്റി), സെൻസസ് നഗരങ്ങളിൽ നിന്നും സ്റ്റാറ്റ്യൂട്ടറി നഗരങ്ങളിലേക്കുള്ള മാറ്റം, കിലയിലൂടെ കോഴിക്കോട് എൻഐടി, കുസാറ്റ് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് വിവര വിശകലനം സാധ്യമാക്കുന്നതിനും നഗര ഭരണത്തെ സഹായിക്കുന്നതിനും എല്ലാ നഗരങ്ങളിലും നഗര നിരീക്ഷണ കേന്ദ്രങ്ങൾ, ഉയർന്ന നിലവാരമുള്ള സ്ഥല വികസന പദ്ധതികൾ, താങ്ങാനുള്ള ഭൂമിയുടെ ശേഷി പരിഗണിച്ച് വ്യത്യസ്തങ്ങളായ ഫ്ലോർ സ്പേസ് ഇൻഡെക്സ്.
സംസ്ഥാനത്തെ മുഴുവൻ പൈതൃക കേന്ദ്രങ്ങളുടെയും പരിസ്ഥിതിക പ്രത്യേകതയുള്ള സ്ഥലങ്ങളെയും പ്രത്യേകമായി ലിസ്റ്റ് ചെയ്യൽ, വിവിധ അപകട പ്രവചനങ്ങൾ നടത്താൻ കഴിയുന്ന നിലവിലുള്ള സ്മാർട്ട് കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തൽ, എല്ലാ നഗരങ്ങളുടെയും ലിഡാർ, ജിപിആർ മാപ്പിങ്, നഗര ക്ലസ്റ്ററുകളുടെ ഭൗമ സർവേ, കാലാവസ്ഥ സൗഹൃദ അടിസ്ഥാന സൗകര്യ വികസന നിക്ഷേപം വർദ്ധിപ്പിക്കൽ, ധനകാര്യ മുൻകരുതൽ നടപടികൾ, വരൾച്ചാ മേഖലയിൽ സംയോജിത നീർത്തടാധിഷ്ഠിത പദ്ധതി നടപ്പാക്കൽ, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ താൽക്കാലിക ഫ്ലഡ് ബാരിയേഴ്സ് സ്ഥാപിക്കൽ, തൽസമയ വെള്ളപ്പൊക്ക സൂചനാ മാപിനികൾ സ്ഥാപിക്കൽ.
പശ്ചിമഘട്ട സംരക്ഷണത്തിന് അഞ്ചു സംസ്ഥാനങ്ങൾ ചേർന്നുകൊണ്ടുള്ള സംയുക്ത പരിപാടികൾ, നാല് ചക്ര വാഹനങ്ങളിലേക്ക് ആളുകൾ മാറുന്നതിനോടൊപ്പം ഡീകാർബണൈസ് ചെയ്യുന്നതിനുള്ള സമീപനവും നടപടികളും, കോർപ്പറേഷനുകളിൽ മാൻഡേറ്ററി കാർബൺ ഓഡിറ്റ് സംവിധാനം സജ്ജമാക്കലും ഹരിത ചാക്രിക സമ്പദ്വ്യവസ്ഥയുടെ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള സംവിധാനം, നഗരങ്ങളിലെ വാഹനങ്ങൾക്ക് വാർഷിക ഹരിത ഫീസും വാങ്ങുമ്പോൾ ഒറ്റത്തവണ ഫീസും, എൽഇഡി പദ്ധതികൾ തയ്യാറാക്കുന്നതിനായി നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുക, എല്ലാ ജില്ലകളിലും ബിസിനസ് ഡെവലപ്‌മെന്റ് കൗൺസിലുകൾ സ്ഥാപിക്കുക.
നഗര തദ്ദേശ സ്ഥാപനങ്ങൾക്കായി ഇന്റഗ്രേറ്റഡ് ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റങ്ങൾ തയ്യാറാക്കുക, പ്രദേശത്തെ കോളേജുകളും നൈപുണ്യ വികസന സ്ഥാപനങ്ങളുമായി സഹകരണം സൃഷ്ടിക്കുക, ഉന്നത നൈപുണ്യമുള്ള പ്രൊഫഷണലുകളെ കൂട്ടിയോജിപ്പിക്കുന്നതിനായി ഒരു ഗ്യാൻശ്രീ പ്രൊഫഷണൽ ചട്ടക്കൂടിനായുള്ള പ്രൊപ്പോസൽ, നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി കേരള മുനിസിപ്പൽ ആക്ടിന്റെ 299, 300 സെക്ഷനുകൾ, കേരള ലോൺ ആക്ട് എന്നിവ ഭേദഗതി ചെയ്യുക, ഇവന്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംസ്ഥാന നയം രൂപവൽക്കരിക്കുക.
വിഭവശേഷി അധിഷ്ഠിതമാക്കി എല്ലാ ജില്ലകളിലും പ്രാദേശിക പ്രത്യേക സാമ്പത്തിക മേഖലകൾ കണ്ടെത്തുക, സമൂഹാധിഷ്ഠിത സൂക്ഷ്മ സംരംഭങ്ങൾ വഴിയുള്ള ഫണ്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തന്ത്രങ്ങൾ, മാസ്റ്റർ, ലോക്കൽ ഏരിയ പ്ലാനിങ്ങുമായി തെരുവുകച്ചവട ബൈലകൾ ഉൾച്ചേർക്കുക, അർബൻ റീജനറേഷനായി ബ്രൗൺഫീൽഡ് ഏരിയകൾ വികസിപ്പിക്കൽ, എൽഎസ്ജിഡിഐ-എൽഇഡി അതോറിറ്റി/കൗൺസിലും എൽഎസ്ജിഡി-എൽഇഡി ഫണ്ടും സ്ഥാപിക്കൽ ആരംഭിക്കുക, ആറ് കോർപ്പറേഷനിലും ക്രെഡിറ്റ് റേറ്റിങ് പുതുക്കുക, റിയൽ എസ്റ്റേറ്റ് വികസനത്തിനായി ഒരു നയ ഉപകരണമെന്ന നിലയിൽ ലാൻഡ് പൂളിങ് ഉപയോഗപ്പെടുത്തൽ.
തനതു വരുമാനം 25-30 ശതമാനത്തിൽ നിന്ന് 70 ശതമാനവും വസ്തു നികുതി പിരിവ് 50 ൽ നിന്ന് 90 ശതമാനവും ആയി വർദ്ധിപ്പിക്കുക, ജിഐ അധിഷ്ഠിത ലാൻഡ് ഇൻവെൻ്റിയും പ്രോപ്പർട്ടി ട്രാക്കിംഗും സൃഷ്ടിക്കൽ, പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി കേരള മുനിസിപ്പൽ ബോണ്ടുകൾ അവതരിപ്പിക്കുക, ആസൂത്രണത്തിൽ നഗര രൂപകൽപ്പന തത്വങ്ങൾ രൂപപ്പെടുത്തുന്നതിനായി ഭൂമി/ജലം എന്നിവയെ പ്രാഥമിക മാനദണ്ഡങ്ങളായി സ്വീകരിക്കുക, നഗര അടിസ്ഥാന സൗകര്യം (ഭൗതികവും സാമൂഹികവും), പൊതു സൗകര്യങ്ങളും പൊതുഗതാഗതവും സാർവത്രികമായി ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു നയം രൂപവൽക്കരിക്കുക, നഗരതലത്തിലും വാർഡ് തലങ്ങളിലും പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സൗഹൃദ നഗരങ്ങളും അയൽപക്ക പദ്ധതികളും (തെരുവുകൾ, ഇടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ.
ഗതാഗതം പോലുള്ള പൊതു ഉപയോഗ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പൊതു ഇടങ്ങൾക്കായുള്ള വിശദമായ പ്ലാനുകൾ രൂപീകരിക്കുന്നതിനായി നിലവിലുള്ളതും പുതിയതുമായ അയൽപക്കങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രൊഫഷണൽ നഗര ആസൂത്രകരും കമ്മ്യൂണിറ്റികളും തമ്മിലുള്ള സഹകരണ ശ്രമമാണ് അയൽപക്ക പദ്ധതി) രൂപപ്പെടുത്തണം, വയോജനങ്ങളെയും സാംക്രമികേതര രോഗങ്ങളുള്ളവരെയും പരിഗണിച്ചുകൊണ്ട് സമഗ്രമായ പരിചരണ സംവിധാനം രൂപപ്പെടുത്തുക, അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും നഗര നിക്ഷേപ പദ്ധതി വികസിപ്പിക്കുന്നതിനും മാസ്റ്റർ പ്ലാനുമായി അതിനെ ബന്ധപ്പെടുത്തുക, ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പിന്തുണ, വാണിജ്യപരമായി വിജയ സാധ്യതയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിക്കുക'.
എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ജനപ്രതിനിധികളുമായും വിവിധ വകുപ്പുകളുമായും സ്റ്റേക്ക് ഹോൾഡർമാരുമായും നിർദ്ദേശങ്ങളെക്കുറിച്ച് തുടർ ചർച്ചകൾ നടത്തും. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേരളത്തിൽ നഗര നയം രൂപീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ കണക്കുകൾ പ്രകാരം സെൻസസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവൽക്കരിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിനായി നഗര നയം രൂപീകരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിൽ നഗര നയ കമ്മീഷൻ രൂപീകരിച്ചു.
യു എൻ ഹാബിറ്റാറ്റ്, യൂനിസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ്, അർബൻ ഇക്കോണമി ഫോറം, ജി ഐ ഇസെഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, നിംഹാൻസ്, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ (ഡൽഹി, ഭോപ്പാൽ, വിജയവാഡ), എൻ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ഗോഖലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, ജാമിയ മിലിയ ഇസ്ലാമിയ, ഐ ഐ എസ് ടി തിരുവനന്തപുരം, ആക്ഷൻ എയിഡ്, പാർട്ടിസിപ്പേഷൻ റിസർച്ച് ഇൻ ഏഷ്യ, ജനാഗ്രഹ (ബെംഗളൂരു), ഐ ഡി എഫ് സി ഫൗണ്ടേഷൻ, സി എസ് ഇ എസ് കൊച്ചി, ആരോഗ്യ സർവകലാശാല, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കില തുടങ്ങിയ സ്ഥാപനങ്ങളാണ് കമ്മീഷനു വേണ്ടി പഠനം നടത്തിയത്.
എൽ എസ് ജി ഡിക്ക് പുറമെ ടൂറിസം, പൊതുമരാമത്ത് വകുപ്പ്, ആസൂത്രണ ബോർഡ്, ജലവിഭവ വകുപ്പ്, ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ, ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, കേരള ഖരമാലിന്യ മാനേജ്മെൻ്റ് പ്രോജക്ട്, റവന്യൂ വകുപ്പ്, വനിതാ ശിശുക്ഷേമം, ഭവന നിർമ്മാണം തുടങ്ങി വിവിധ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സി ഐ ഐ കേരള, ക്രെഡായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ച്ചർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനിങ്, ബിൽഡേഴ്സ് അസോസിയേഷൻ, ഐ എം എ എന്നിങ്ങനെ നഗര ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി.
ഗവേഷണ, സർക്കാർ, വ്യവസായ, ബിസിനസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായും സംഘടനകൾക്കും പുറമേ വിദഗ്ധരുമായും ചർച്ചകൾ നടത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും വിവിധ മേഖലകളിലുള്ള പങ്കാളികളുമായും പ്രതിനിധികളുമായും കമ്മീഷൻ ആശയവിനിമയം നടത്തി.
ഈ പഠനങ്ങളും റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച കിലയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിഷയങ്ങൾ അവതരിപ്പിച്ചു. ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നടന്ന ദീർഘവും കാര്യമായതുമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്.
കമ്മീഷൻ അംഗങ്ങൾ ഡോ. എം. സതീഷ് കുമാർ (ചെയർമാൻ), അഡ്വ. എം. അനിൽകുമാർ (കോ-ചെയർ), ഡോ. ഇ. നാരായണൻ (കോ-ചെയർ), ഡോ. ഷർമിള മേരി ജോസഫ് (മെമ്പർ സെക്രട്ടറി), പ്രൊഫ. ഡോ. ജാനകി നായർ, ശ്രീ. എം. കൃഷ്ണദാസ്, ശ്രീ വി. സുരേഷ്, പ്രൊഫ. ഡോ. വൈ. വി.എൻ. കൃഷ്ണ മൂർത്തി, പ്രൊഫ. ഡോ. കെ.എസ്. ജെയിംസ്, പ്രൊഫ. കെ.ടി. രവീന്ദ്രൻ, പ്രൊഫ. ഡോ. അശോക് കുമാർ, ശ്രീ. ഹിതേഷ് വൈദ്യ, ശ്രീ. ടിക്കേന്ദർ സിങ് പൻവാർ എന്നിവരാണ്.
#KeralaUrbanPolicy, #UrbanDevelopment, #ClimateChange, #SustainableGrowth, #LocalGovernance, #MetropolitanPlanning