KT Jaleel | 'പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം! ഡെല്‍ഹിയില്‍ ഖ്വാഇദെമില്ലത് സൗധം പണിയാന്‍ 25 കോടി ടാര്‍ജറ്റിട്ട് 28 കോടിയായതിന്റെ ആവേശത്തില്‍ കഴിയുന്ന മുസ്ലിംലീഗിനോട് കെ ടി ജലീല്‍'
Aug 1, 2023, 16:57 IST
മലപ്പുറം: (www.kvartha.com) ഡെല്‍ഹിയില്‍ ഖ്വാഇദെമില്ലത് സൗധം പണിയാന്‍ 25 കോടി ടാര്‍ജറ്റിട്ട് 28 കോടിയായ ആവേശത്തില്‍ കഴിയുന്ന മുസ്ലിംലീഗിനോട് പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണമെന്ന് ഉപദേശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പിരിവുകള്‍ നടന്ന ഘട്ടങ്ങളിലെല്ലാം ലീഗിനെ തേടി വിവാദങ്ങളും എത്തിയിട്ടുണ്ടെന്ന് പറഞ്ഞ ജലീല്‍ അത് ഓരോന്നും പോസ്റ്റില്‍ എടുത്തുപറയുന്നുമുണ്ട്. കത്വ-ഉന്നാവോ ധനശേഖരണ പിരിവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ഒരു കേസ് നിലവിലുണ്ടെന്നും ജലീല്‍ പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നു.
കുന്നമംഗലം പൊലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ടെന്നും അതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ യൂത ്ലീഗ് ദേശീയ നേതാവിന്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയത് ആരും മറന്നു കാണില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍വഴി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ധനസമാഹാരണ വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് കാണിക്കണമെന്നും ജലീല്‍ പരിഹസിച്ചു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം!
ഡല്‍ഹിയില്‍ ഖാഇദെമില്ലത്ത് സൗധം പണിയാന്‍ 25 കോടി ടാര്‍ജറ്റിട്ട് 28 കോടിയായ ആവേശത്തിലാണ് മുസ്ലിംലീഗ്. പിരിവുകള്‍ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്.
ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട്..... അങ്ങിനെ പലതും. ഓണ്‍ലൈന്‍വഴി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് കാണിക്കണം.
കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പോലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ യൂത്ത്ലീഗ് ദേശീയ നേതാവിന്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല. അതിലെ രണ്ട് പ്രധാന പ്രതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമന്റെറി പോലെ ഓണ്‍ലൈന്‍ പിരിവിന്റെ ഫലസൂചിക മാലോകരെ അറിയിച്ചതെന്നത് ശുഭകരമല്ല. അത്തരക്കാരെ പൈസയുടെ നാലയലത്ത് പോലും അടുപ്പിക്കാതെ നേതൃത്വം നോക്കിയാല്‍ നന്ന്. പണവും അവരും കൂടി കണ്ടാല്‍ കാന്തവും ഇരുമ്പും കണ്ടപോലെയാണ്.
ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തില്‍ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിന്റെ കാര്യത്തില്‍ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവന്റെ പുറത്താക്കലില്‍ കലാശിച്ചത്.
പിരിക്കാന്‍ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം. ഓണ്‍ലൈന്‍ വഴി പണം സ്വരൂപിച്ച പോലെ അതിന്റെ വിനിയോഗവും ഓണ്‍ലൈന്‍ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാന്‍ ലീഗിന് ബാദ്ധ്യതയുണ്ട്.
ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിന്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റില്‍ നിന്ന് ചാടിയ പോലെ പുറത്ത് കടക്കാന്‍ ആര്‍ക്കും കഴിയാറില്ലല്ലോ? ലീഗില്‍ വിശ്വാസമര്‍പ്പിച്ച ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള വിയര്‍പ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയത്.
ഇത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഉപയോഗിച്ച് ഖാഇദെ മില്ലത്ത് സൗധം പാതി പണി തീര്‍ന്ന ഒരു പ്രേതരൂപമായി ഡല്‍ഹിയില്‍ നില്ക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം. ലീഗ് പ്രവര്‍ത്തകര്‍ അത് പൊറുക്കില്ല.
Keywords: KT Jaleel FB Post about Delhi Quaid-e-Millath Building Fund collection, Malappuram, News, Religion, KT Jaleel, FB Post, Muslim League, Fund Collection, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.