Major Ravi Against Agnipath | 'ഒരു പട്ടാളക്കാരനാകാന്‍ ഹ്രസ്വ കാലയളവ് മതിയാകില്ല, 4 വര്‍ഷത്തിനിടയ്ക്ക് സേനയില്‍ ആര് വരുന്നു പോകുന്നുവെന്ന് ചൂഴ്ന്ന് പരിശോധിക്കാനുമാകില്ല, ഒരുപക്ഷേ പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ആയേക്കാം, ഇതെന്താ പിക്നികിന് വന്നു പോകുന്നതാണോ?' അഗ്നിപഥ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി
Jun 17, 2022, 10:10 IST
കൊച്ചി: (www.kvartha.com) അഗ്നിപഥ് വിഷയത്തില്‍ രാജ്യമെമ്പാടും ഉദ്യോഗാര്ഥികളുടെയടക്കം പല മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ വിമര്‍ശനം ഉയരുകയാണ്. ഇതിനിടെ അഗ്നിപഥ് പദ്ധതിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മേജര്‍ രവി. സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിന് പ്രഖ്യാപിച്ച 'അഗ്നിപഥ്' പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അദ്ദേഹം.
ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നികിന് വന്നു പോകുന്നത് പോലെ വന്നിട്ട് പോകുന്നുവെന്ന വിമര്‍ശനമാണ് മേജര്‍ രവി ഉന്നയിക്കുന്നത്. ചിലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറഞ്ഞു.
'സാങ്കേതികമായി ഒരു സൈനികന് പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് 6-7 വര്‍ഷത്തെ പരിശീലനം വേണം. പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വര്‍ഷത്തെ ട്രെയിനിങ് കൊണ്ട് അവര്‍ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ചിലവ് ചുരുക്കാനെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്മെന്റ് നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നു.
'ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍ ഇവരെക്കൊണ്ട് എന്തു ചെയ്യാന്‍ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാന്‍ കഴിയുമോ? മാത്രമല്ല ഇതില്‍ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഈ നാലു വര്‍ഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നുള്ളത് അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ് ചൂഴ്ന്നു പരിശോധിക്കാനാകില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാന്‍ സാധിക്കില്ല.'
'ഒരുപക്ഷേ നാലു വര്‍ഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവര്‍ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം. നാലു വര്‍ഷം കഴിഞ്ഞ് ചിലപ്പോള്‍ ഏതെങ്കിലും ഭീകര സംഘത്തില്‍ പോയി ചേരാനായാണ് ഒരാള്‍ വരുന്നതെങ്കിലോ? അപ്പോള്‍ അവര്‍ക്കു കിട്ടുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് വളരെയേറെ ഭീഷണിയാണ്.' മേജര്‍ രവി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.