Mystery | മാമി തിരോധാനക്കേസ്: ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി 

 
Police investigating Mami's disappearance case
Police investigating Mami's disappearance case

Image Credit: Facebook/Kerala Police

● മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നാണ് പരാതി. 
● ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍.
● ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
● സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: (KVARTHA) റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി-56) തിരോധാന കേസില്‍ ദൂരുഹതയേറുന്നു. കാണാതായ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂര്‍ പ്രണവം ഹൗസില്‍ രജിത് കുമാര്‍ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് തവണ രജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പിന്നാലെ കാണാതായെന്നാണ് പരാതി. 

കോഴിക്കോട് നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒരു ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രജിതിന് മാമി തിരോധാന കേസില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂര്‍ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം വെക്കേറ്റ് ചെയ്ത് പുറത്തുപോകുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകിട്ട് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തിന് എഡിജിപി എം ആര്‍ അജിത്കുമാര്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രഞ്ചിന് കൈമാറുകയായിരുന്നു.

#mamismissingcase #kozhikode #crime #investigation #kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia