Investigation | കാര്യവട്ടം ജലസംഭരണിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: പൊലീസ് അന്വേഷണം തലശ്ശേരിയിലേക്ക്; ഡ്രൈവിംഗ് ലൈസന്‍സ് ഉടമയുടെ പിതാവിന്റെ ഡി എന്‍ എ പരിശോധിക്കും
Mar 1, 2024, 17:11 IST
കണ്ണൂര്‍: (KVARTHA) തിരുവനന്തപുരം കാര്യവട്ടം കാംപസിലെ ജലസംഭരണിയില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയും ടെക്കിയുമായ അവിനാശിന്റേതാണെന്ന് തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം കണ്ണൂര്‍ ജില്ലയിലേക്ക് വ്യാപിപ്പിച്ചു. മൃതദേഹ അവശിഷ്ടത്തില്‍ നിന്നും കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ഉടമയുടേതാണോ ഈ മൃതദേഹമെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം.
തലശ്ശേരി സ്വദേശിയായ അവിനാശിന്റെ പേരിലാണ് ലൈസന്‍സ്. ഇതിന്റെ ഭാഗമായി അവിനാശിന്റെ പിതാവിന്റെ ഡിഎന്‍എ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. കാര്യവട്ടം കാംപസിലെ സുവോളജി ഡിപാര്‍ട്‌മെന്റിന് സമീപത്തെ കാടിന് നടുക്കുള്ള വാടര്‍ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലസംഭരണി നിര്‍മിക്കാനായി സര്‍വകലാശാല പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. ദേശീയപാതക്ക് സമീപമുള്ള ഈ ഭൂമിയില്‍ നിര്‍മിച്ച ജലസംഭരണിയില്‍ ഇപ്പോള്‍ പമ്പിംഗ് നടക്കുന്നില്ല. മണ്‍വിളയില്‍ മറ്റൊരു ജലസംഭരണി നിര്‍മിച്ചതിനാല്‍ 20 വര്‍ഷമായി ഈ ജലസംഭരണി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ ജലസംഭരണി ജല അതോററ്റി പൊളിച്ചു മാറ്റിയതുമില്ല. കാടുമൂടി കിടക്കുന്ന ഈ പ്രദേശം ഇന്ന് ഇഴജന്തുക്കളുടേയും മുള്ളന്‍ പന്നികളുടെയും വാസസ്ഥലമാണ്.
നാലു വര്‍ഷം മുമ്പാണ് ചുറ്റുമതില്‍ നിര്‍മിച്ചത്. ഇവിടേക്ക് ആര്‍ക്കുവേണമെങ്കിലും കയറാവുന്ന അവസ്ഥയായിരുന്നു. ഈ കാട്ടിന് നടുവിലുള്ള ജലസംഭരണിയില്‍ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതമാണോയെന്നാണ് പൊലീസ് കണ്ടെത്തേണ്ടത്.
2017ന് ശേഷം അവിനാശിനെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇപ്പോള്‍ ചെന്നെയിലുള്ള രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അവിനാശ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലൈസന്‍സ് ഉടമയുടെ പിതാവ് ശനിയാഴ്ച പൊലീസിന് മുന്നില്‍ ഹാജരാകും. ഇയാളുടെ ഡിഎന്‍എ പരിശോധിച്ച് മൃതദേഹ അവശിഷ്ടം മകന്റെതാണോയെന്ന് ഉറപ്പിക്കാനാണ് നീക്കം.
Keywords: Skeleton in Kerala University water tank; Thalasseri native's ID card found nearby, Kannur, News, Skeleton, Driving License, DNA Test, Police, Investigation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.