Arrested | 'ബസുകളില്‍ പരസ്യം പതിച്ചതിന്റെ ബില്‍ പാസാക്കാന്‍ കമീഷന്‍'; കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍
Jul 16, 2023, 08:53 IST
തിരുവനന്തപുരം: (www.kvartha.com) ബസുകളില്‍ പരസ്യം പതിച്ചതിന്റെ ബില്‍ പാസാക്കാന്‍ കമീഷന്‍ ചോദിച്ചതായി പരാതി. കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. ഇടനിലക്കാരന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. കെഎസ്ആര്‍ടിസി ഡെപ്യൂടി ജെനറല്‍ മാനേജര്‍ സി ഉദയകുമാറാണ് അറസ്റ്റിലായത്.
ഇടനിലക്കാരനില്‍നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാര്‍ പിടിയിലായത്. 6.58 ലക്ഷം രൂപയുടെ ബില്‍ മാറുന്നതിന് ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഉദയകുമാറിനെതിരെ വകുപ്പുതല നടപടികള്‍ കെഎസ്ആര്‍ടിസി ഉടന്‍ സ്വീകരിക്കും.
വിജിലന്‍സിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്: പരാതിക്കാരന്‍ കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിക്കുന്നതിന് കരാറെടുത്തിരുന്നു. കരാറിന്റെ ആറര ലക്ഷം രൂപയുടെ ബില്‍ മാറുന്നതിനായി ഉദയകുമാര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അതില്‍ 40,000 രൂപ കഴിഞ്ഞ ബുധനാഴ്ച (12.07.2023) ഉദയകുമാറിന് പരാതിക്കാരന്‍ നല്‍കി. ബാക്കി തുകയില്‍ 30,000 രൂപ വീണ്ടും കൈക്കൂലിയായി ശനിയാഴ്ച (15.07.2023) രാവിലെ നല്‍കി. തുടര്‍ന്ന് പരാതിക്കാരന്‍ ഉദയകുമാറിനെ കണ്ട് ബില്‍ മാറുന്ന കാര്യം പറഞ്ഞപ്പോള്‍ ബാക്കി തുക തന്നില്ലെങ്കില്‍ ഇനി മാറാനുള്ള 12 ലക്ഷം രൂപയുടെ ബില്‍ മാറില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പരാതിക്കാരന്‍ വിവരം വിജിലന്‍സ് തെക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തെക്കന്‍ മേഖല വിജിലന്‍സ് ഓഫിസിലെ ഡിവൈഎസ്പി വിനോദ് സി എസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബില്‍വെച്ച് 30,000 രൂപ വാങ്ങവേ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലന്‍സ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram, KSRTC, Deputy General Manager, Arrested, Bribery Case, Thiruvananthapuram: KSRTC deputy general manager arrested in bribery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.