Fear | കണ്ണൂരിനെ വിറപ്പിച്ച് കാട്ടാനകൾ; മലയോര മേഖലയിൽ ജനജീവിതം സ്തംഭിച്ചു
● കണ്ണൂരിൽ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി.
● സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, നിരോധനാജ്ഞയും.
● വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നു
കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര മേഖലയിലെ കർഷകരെ വിറപ്പിച്ച് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം. ഇതോടെ ജനജീവിതം സ്തംഭിപ്പിച്ചു. സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം പ്രദേശത്തെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാട്ടാനകളെ കാട് കയറ്റാൻ നൂറോളം വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും ഇതുവരെ കഴിഞ്ഞില്ല.
ഇരിട്ടി മേഖലയിലെ പായം, കരിയാൽ വട്ട്യറ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളാണ് പരിഭ്രാന്തി പരത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് പായം, കരിയാൽ മേഖലയിൽ പത്രവിതരണം നടത്തുന്നവർ ആനയെ ആദ്യം കണ്ടത്. ആനയുടെ മുൻപിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തി എരുമത്തടം ഡ്രൈവിങ് ഗ്രൗണ്ടിലൂടെ ഓടി രക്ഷപ്പെട്ടു. ഇതിനിടെയിൽ വീണ് ഇയാൾക്ക് കൈകാലുകൾക്ക് പരുക്കേറ്റു.
പിന്നീട് കൂടുതൽ ജനവാസ മേഖലയിലേക്ക് രണ്ട് ആനകൾ കടന്നെത്തുകയായിരുന്നു. തുടർന്ന് വനപാലകരും പൊലീസുമെത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ രണ്ടു ഭാഗത്തേക്ക് ആനകൾ തിരിയുകയും കൂടുതൽ പ്രദേശങ്ങൾ ഭീതിയിലാവുകയും ചെയ്തു. എരുമത്തടം പുഴയരികിലെ അക്കേഷ്യ കാട്ടിൽ ഒരാനയും മറ്റൊന്ന് ജബ്ബാർ കടവ് കരിയാൽ മെയിൻ റോഡ് മുറിച്ചു കടന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൻ്റെ പരിസരത്തെ പ്രദേശത്തും ഓടി കയറി.
ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ പായം ഗവ. യു.പി സ്കൂളിനും വട്ട്യറ എൽ.പി സ്കൂളിനും എ.ഡി.എം സി പത്മചന്ദ്ര കുറുപ്പ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമാസക്തരായ കാട്ടാനകളാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
#Kannur, #WildElephants, #ElephantAttack, #Kerala, #Wildlife, #ForestDepartment