Sterilization | പുരുഷ വന്ധ്യംകരണം ഏറ്റവും സുരക്ഷിതമായിട്ടും അവരതിന് തയ്യാറാകാത്തത് എന്തുകൊണ്ട്?
വന്ധ്യംകരണം നടത്തിയ സ്ത്രീകള്‍ വീണ്ടും ഗര്‍ഭം ധരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ചിലര്‍ മരിച്ചു
ആദിത്യൻ ആറന്മുള
ന്യൂഡല്‍ഹി: (KVARTHA) വന്ധ്യംകരണം (Sterilization) കാരണം രാജ്യത്ത് 51 മരണങ്ങള്‍ (Deaths) സംഭവിച്ചെന്നും 3,354 വന്ധ്യംകരണ ശസ്ത്രക്രിയ (Sterilization surgery) പരാജയമാണെന്നും 2020-21ലെ ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2019ല്‍ 75 പേര്‍ മരിക്കുകയും 4,895 ഓപ്പറേഷനുകള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. അതില്‍ നിന്ന് 32 ശതമാനം ഇടിവാണ് 2020-21 കാലത്ത് രേഖപ്പെടുത്തിയത്. കോവിഡിനെ (Covid) തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കാരണം 2019-20 മുതല്‍ സ്ത്രീകളുടെ വന്ധ്യംകരണം നാലിലൊന്നായി കുറയുകയും പുരുഷ വന്ധ്യംകരണം പകുതിയായി കുറയുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് (Ministry of Health) കീഴിലുള്ള കുടുംബാസൂത്രണ വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വന്ധ്യംകരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രസവിക്കുന്ന പ്രായത്തിലുള്ള അഞ്ചില്‍ രണ്ട് സ്ത്രീകളും വന്ധ്യംകരിച്ചിട്ടുണ്ട്. അതേസമയം 1,000 പുരുഷന്മാരില്‍ മൂന്നുപേരാണ് വന്ധ്യംകരണം നടത്തിയതെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ (Survey) ഡാറ്റ കാണിക്കുന്നു. വന്ധ്യംകരണത്തിന് വിധേയരായ സ്ത്രീകള്‍ ഒരു മാസത്തിന് ശേഷം ഹെല്‍ത്ത് കെയര്‍ സെന്റര്‍ (Health care center) സന്ദര്‍ശിക്കണമെന്നും ഗര്‍ഭിണിയാണെന്ന് സംശയമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും വന്ധ്യംകരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂര്‍ വരെ കഠിനമായ ജോലികള്‍ ചെയ്യരുത്.
എന്നാല്‍ വന്ധ്യംകരണം പലപ്പോഴും പരാജയപ്പെടുന്നതായി ആരോപണമുണ്ട്. 2014ല്‍ ഗീതാദേവി (32) രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം വന്ധ്യംകരണം നടത്താന്‍ തീരുമാനിച്ചു. ആശ വര്‍ക്കറുടെ സഹായത്തോടെ ഗീതാദേവി വന്ധ്യംകരണത്തിനായി രാജസ്ഥാനിലെ പ്രതാപ്ഗഡിലുള്ള ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ (PHC) സമീപിച്ചു. ശസ്ത്രകിയ കഴിഞ്ഞെങ്കിലും, 2021 ല്‍ വീണ്ടും ഗര്‍ഭിണിയാകുകയും മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. രാജസ്ഥാനിലെ ചിറ്റോറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഭില്‍ ഗോത്രത്തില്‍പ്പെട്ട മോഹിനി ദേവിയും (36) വന്ധ്യംകരിച്ച് ഒരു വര്‍ഷത്തിന് ശേഷം പ്രസവിച്ചു.
വന്ധ്യംകരണം പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ 30,000 രൂപ നഷ്ടപരിഹാരം നല്‍കും. ഗീത നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള രേഖകള്‍ ഫയല്‍ ചെയ്തു. ഗര്‍ഭിണിയായ വിവരം അങ്കണവാടിയെ അറിയിച്ച് 90 ദിവസത്തിലേറെ കഴിഞ്ഞതിനാല്‍, നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ മോഹിനിയെ അറിയിച്ചു. അതോടെ അവള്‍ രാജസ്ഥാന്‍ ഹൈകോടതിയെ (High Court) സമീപിച്ചു.
രാജ്യത്ത് ഗര്‍ഭനിരോധനത്തിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെ തലയിലാണ്. സ്ത്രീ വന്ധ്യംകരണം, ഒരു ലോഹ മോതിരം ഉപയോഗിച്ച് ഫാലോപ്യന്‍ ട്യൂബ് അടച്ച് (അല്ലെങ്കില്‍ ബന്ധിപ്പിച്ച്) ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ്. നടപടിക്രമത്തിന്റെ ദിവസം തന്നെ സ്ത്രീകള്‍ക്ക് വീട്ടിലേക്ക് പോകാം. ഉദര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും വന്ധ്യംകരണത്തിനും ബാധകമാണ്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം, അണുബാധ മുതലായവ എന്നിവ ഉണ്ടാകാം.
2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ മൂന്നില്‍ രണ്ടു സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അവരില്‍ പകുതിയിലധികവും - അല്ലെങ്കില്‍ പ്രത്യുല്‍പാദന പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകളില്‍ 37.9% - വന്ധ്യംകരണം തിരഞ്ഞെടുക്കുന്നു. ഗര്‍ഭധാരണം 99% തടയാന്‍ ഈ നടപടിക്രമം ഫലപ്രദമാണെന്നാണ് പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കിടയില്‍ ഈ രീതി ജനപ്രീയവും സമ്പന്ന സ്ത്രീകള്‍ക്കിടയില്‍ വളരെ കുറവുമാണ്.
2013ല്‍ ഛത്തീസ്ഗഡില്‍ 13 സ്ത്രീകള്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ചു, അതില്‍ ഏഴുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ രക്തത്തില്‍ രോഗാണുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി, ഇത് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ശുചിത്വക്കുറവ് മൂലം സംഭവിക്കുന്നതാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഈ നടപടിക്രമങ്ങള്‍ നടത്തുന്ന സമ്പ്രദായത്തിനെതിരെ ബീഹാറിലെ (Bihar) ഔരാരിയയില്‍ നിന്നുള്ള ദേവിക ബിശ്വാസ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
2016 സെപ്റ്റംബറില്‍ വന്ധ്യംകരണ ക്യാമ്പുകള്‍ നടത്തുന്ന രീതി അവസാനിപ്പിക്കാന്‍ സുപ്രീം കോടതി (Supreme Court) കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പൊതു സൗകര്യങ്ങളില്‍ ഈ നടപടിക്രമങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിക്കാന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒരു കേസില്‍ മദ്രാസ് ഹൈക്കോടതി ഒരു സ്ത്രീക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു, ഇത് കുടുംബാസൂത്രണ നഷ്ടപരിഹാര പദ്ധതി പ്രകാരം അവര്‍ക്ക് അര്‍ഹമായ തുകയുടെ 10 മടങ്ങാണ്. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കുടല്‍ പൊട്ടിയതിനാല്‍ ഓപ്പറേഷന്‍ കഴിഞ്ഞ് മരിച്ച ഒരു സ്ത്രീയെക്കുറിച്ച് ഞങ്ങള്‍ക്കറിയാമെന്ന് രാജസ്ഥാനിലെ ആരോഗ്യ സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രയാസിന്റെ സാമൂഹിക പ്രവര്‍ത്തകയായ ഛായ പച്ചൗലി പറഞ്ഞു. ക്യാമ്പുകള്‍ മാറ്റിസ്ഥാപിച്ച ശേഷമുള്ള 'ഫിക്സഡ് ഡേ സ്റ്റാറ്റിക്' എന്ന പരിപാടിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ പാലിക്കപ്പെടുന്നുള്ളൂ, മാത്രമല്ല സ്ത്രീകള്‍ക്ക് വേണ്ടത്ര കൗണ്‍സിലിംഗ് നല്‍കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
വന്ധ്യംകരണത്തിന്റെ സാധാരണ പാര്‍ശ്വഫലമാണ് നടുവേദന, ഇത് ഒരാഴ്ചത്തെ വിശ്രമത്തിലൂടെ മാറ്റിയെടുക്കാമെന്ന് പ്രതാപ്ഗഡില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്‍ വിജയ് പാല്‍ പറയുന്നു. ഗീതാ ദേവിക്കും അവളുടെ വീട്ടുകാര്‍ക്കും അവരുടെ ദൈനംദിന അധ്വാനത്തെ ആശ്രയിക്കാതെ കഴിക്കാന്‍ കഴിയില്ല. വിട്ടുമാറാത്ത നടുവേദന, കൈകാല്‍ വേദന, ഓപ്പറേഷന് ശേഷം ഡോക്ടറെ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ്-ഓപ്പറേറ്റീവ് കെയര്‍ പ്രോട്ടോക്കോള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം 20 വര്‍ഷം വരെ വന്ധ്യംകരണത്തിന്റെ പരാജയം കണ്ടെത്താനാകും. ഫാലോപ്യന്‍ ട്യൂബുകളിലെ സങ്കോചം സ്വാഭാവികമായി ലഘൂകരിക്കുന്നത് വര്‍ഷങ്ങളെടുക്കുന്നത് കൊണ്ടാണിത്. അതേസമയം ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ ആയിരത്തില്‍ രണ്ട് ശസ്ത്രക്രിയ മാത്രമേ പരാജയപ്പെടൂ എന്ന് ഗൈനക്കോളജിസ്റ്റും ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ സുചിത്ര പണ്ഡിറ്റ് പറഞ്ഞു.
പുരുഷ വന്ധ്യംകരണം, സ്ത്രീ വന്ധ്യംകരണത്തേക്കാള്‍ സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും ചെലവ് കുറഞ്ഞതുമാണെന്നാണ് പറയുന്നത്. എന്നിരുന്നാലും, വിവാഹിതരായ പുരുഷന്മാരില്‍ ഒരു ശതമാനത്തിൽ താഴെയാണ് ഈ ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് വളരെ സുരക്ഷിതമായ ഒരു രീതിയാണ്, എന്നാല്‍ പുരുഷന്മാര്‍ തങ്ങളുടെ പുരുഷത്വം നഷ്ടപ്പെടുമെന്ന് കരുതുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.
കടപ്പാട്: ഇന്ത്യാസ്‌പെന്‍ഡ്