അറസ്റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സചിന് വാസെയുടെ ആഡംബര കാര്‍ എന്‍ ഐ എ പിടിച്ചെടുത്തു; കണ്ടെടുത്തവയില്‍ നോടെണ്ണല്‍ യന്ത്രം അടക്കം നിര്‍ണായക തെളിവുകള്‍
Mar 17, 2021, 13:29 IST
മുംബൈ: (www.kvartha.com 17.03.2021) അറസ്റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സചിന് വാസെയുടെ ആഡംബര കാര്‍ എന്‍ ഐ എ പിടിച്ചെടുത്തു. സചിന് വാസെ ഉപയോഗിച്ചതെന്നു കരുതുന്ന മേഴ്സിഡീസ് കാറാണ് എന്‍ ഐ എ പിടിച്ചെടുത്തത്. കാറില്‍നിന്ന് നോടെണ്ണല്‍ യന്ത്രം, 5 ലക്ഷം രൂപ, വസ്ത്രങ്ങള്‍, മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസന്‍സ് പ്ലേറ്റ് എന്നിവ കണ്ടെടുത്തതായി എന്‍ ഐ എ അറിയിച്ചു.
സച്ചിന് വാസെയുടെ ഓഫിസില്‍ എന്‍ ഐ എ സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലാപ്ടോപ്, ഐപാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്. തിങ്കളാഴ്ച രാത്രി തുടങ്ങിയ പരിശോധന കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു വരെ നീണ്ടു.
സചിന് വാസെ ഈ ആഡംബര കാര്‍ ഉപയോഗിച്ചിരുന്നതായും കാറിന്റെ ഉടമസ്ഥാവകാശം പരിശോധിക്കുന്നതായും മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥന് അനില്‍ ശുക്ല മാധ്യമങ്ങളോടു പറഞ്ഞു.
അംബാനിയുടെ വീട്ടുപടിക്കല്‍ എത്തിയ സ്കോര്‍പിയോ കാര്‍ മരിച്ച മന്‍സുക് ഹിരണിന്റേത് അല്ലെന്നും വാസയുടെ കാറാണ് അംബാനിയുടെ വീട്ടുപടിക്കല്‍ എത്തിയതെന്നും ഹിരണിന്റെ ഭാര്യ എ ടി എസിനു (തീവ്രവാദവിരുദ്ധസേന) മൊഴി നല്കിയ സാഹചര്യത്തില്‍ ഈ ആരോപണവും അന്വേഷിക്കുമെന്നു എന്‍ ഐ എ അറിയിച്ചു.
വാസെയുടെ സഹപ്രവര്‍ത്തകനായ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസുദ്ദീന്‍ കാസിയെ ചോദ്യം ചെയ്തു. വാസെയുടെ താനെയിലെ താമസ സമുച്ചയത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ യൂണിറ്റ് കാസിയാണ് കസ്റ്റഡിയിലെടുത്തത്. തെളിവു നശിപ്പിക്കാനാണിതെന്ന് എന്‍ ഐ എ സംശയിക്കുന്നു. സ്ഫോടക വസ്തുക്കള്‍ സഹിതം ഉപേക്ഷിച്ച വാഹനത്തിനു വ്യാജ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നാണു സൂചന. അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ അടക്കം 7 ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ എന്‍ ഐ എ ഇതുവരെ ചോദ്യം ചെയ്തു.
ഫെബ്രുവരി 25നാണ് 20 ജലറ്റിന് സ്റ്റികുകളുമായി ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയത്. ഈ കാര്‍ കൈവശം വച്ചിരുന്ന മന്‍സുക് ഹിരണിനെ ഈ മാസം അഞ്ചിന് താനെ കടലിടുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഭര്‍ത്താവിനെ സചിന് വാസെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു എന്നാണ് ഹിരണിന്റെ ഭാര്യയുടെ ആരോപണം. ഹിരണിന്റെ ഭാര്യയുടെ പരാതിയില്‍ മേലാണ് വാസെയെ അറസ്റ്റ് ചെയ്തത്.
അതിനിടെ, റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനാലാണ് കേന്ദ്രം വാസെയെ നോട്ടപ്പുള്ളിയാക്കിയതെന്ന ആരോപണം ശിവസേന ആവര്‍ത്തിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.