ജൂണ്‍ 5 കര്‍ഷകര്‍ക്ക് 'സമ്പൂര്‍ണ ക്രാന്തി ദിവസ്'; പ്രതിഷേധ സൂചകമായി കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിക്കും
Jun 5, 2021, 10:35 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.06.2021) ജൂണ്‍ 5 കര്‍ഷകര്‍ക്ക് 'സമ്പൂര്‍ണ ക്രാന്തി ദിവസ്'. കേന്ദ്രസര്‍കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ശനിയാഴ്ച സമ്പൂര്‍ണ ക്രാന്തി ദിവസ് ആചരിക്കുന്നു. കേന്ദ്രത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമായി കര്‍ഷകര്‍ ബി ജെ പി എം എല്‍ എമാരുടെയും എംപിമാരുടെയും വീടുകള്‍ക്ക് മുമ്പില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിക്കും.
'കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കേന്ദ്രസര്‍കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുന്നതായും മറ്റു കാര്‍ഷിക നിയമങ്ങള്‍ ഒഴിവാക്കുന്നതുമായ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും കര്‍ഷകരുടെ നേതൃത്വത്തില്‍ ആറുമാസമായി ഡെല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരും' -സംയുക്ത കിസാന്‍ മോര്‍ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'കേന്ദ്രസര്‍കാരിനെതിരായ പ്രതീകാത്മക പ്രതിഷേധമായി കര്‍ഷകര്‍ രാജ്യമെമ്പാടുമുള്ള ബി ജെ പി എം എല്‍ എമാരുടെയും എം പിമാരുടെയും വീടിന് മുമ്പില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിക്കും. ജില്ലയില്‍ ബി ജെ പി എം എല്‍ എയോ എം പിയോ ഇല്ലെങ്കില്‍ ജില്ല മജിസ്‌ട്രേറ്റിന്റെ ഓഫിസിന് മുമ്പിലാകും പ്രതിഷേധം.' -ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ധര്‍മേന്ദ്ര മാലിക് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഡെല്‍ഹിയിലെ അതിര്‍ത്തികളില്‍നിന്ന് തങ്ങള്‍ മടങ്ങില്ലെന്ന് ബി കെ യു നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
അതേസമയം, ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ടെന്റുകള്‍ അപ്രതീക്ഷിതമായെത്തിയ കനത്ത കാറ്റിലും മഴയിലും നിലംപൊത്തി. വെള്ളിയാഴ്ച വൈകിട്ട് കനത്ത മഴയായിരുന്നു ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും. കനത്ത കാറ്റിലും മഴയിലും നൂറോളം ടെന്റുകള്‍ തകര്‍ന്നതായി കര്‍ഷക നേതാവ് ഗുര്‍മീത് മെഹ്മ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.