അത് നഗ്നനൃത്തമല്ല; കാലില്‍ കുടുങ്ങിയ നീണ്ട പാവാട നീക്കിയത്: വനിതാ ഹോസ്റ്റെലില്‍ പെണ്‍കുട്ടികളെ പൊലീസുകാര്‍ വിവസ്ത്രരായി നൃത്തം ചെയ്യിച്ചു എന്ന ആരോപണത്തില്‍ മന്ത്രിയുടെ വിശദീകരണം
Mar 5, 2021, 15:13 IST
മുംബൈ: (www.kvartha.com 05.03.2021) ജല്‍ഗാവ് ജില്ലയിലെ വനിതാ ഹോസ്റ്റെലില്‍ പെണ്‍കുട്ടികളെ പൊലീസുകാര്‍ വിവസ്ത്രരായി നൃത്തം ചെയ്യിച്ചു എന്ന ആരോപണത്തില്‍ വാസ്തവമില്ലെന്ന് മഹാരാഷ്ട്ര സര്‍കാര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഹോസ്റ്റെല്‍ സന്ദര്‍ശിച്ചതായി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നിയമസഭയില്‍ പറഞ്ഞു. അത് നഗ്നനൃത്തമായിരുന്നില്ലെന്നും കാലില്‍ കുടുങ്ങിയ നീണ്ട പാവാട നീക്കിയതാണെന്നും മന്ത്രി.
അന്വേഷണത്തിന്റെ പേരില്‍ ഹോസ്റ്റെലില്‍ പ്രവേശിച്ച പൊലീസുകാരും പുറത്തുനിന്നുള്ള ചിലരും പെണ്‍കുട്ടികളെ വിവസ്ത്രരായി നൃത്തം ചെയ്യിച്ചെന്നായിരുന്നു ആരോപണം. ബുധനാഴ്ച പ്രതിപക്ഷാംഗങ്ങളാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. തുടര്‍ന്നു സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നാലംഗ ഉന്നത തല സമിതി രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 20ന് ഹോസ്റ്റെലില്‍ താമസക്കാര്‍ക്കായി ഒരു വിനോദ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പുരുഷന്മാരായ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. നൃത്തത്തിനിടയില് നീണ്ട പാവാട കാലില്‍ തടയുന്നതിനാല്‍ ഒരു സ്ത്രീ അതു മാറ്റുകയാണ് ഉണ്ടായത്. പരാതി നല്കിയ യുവതി മനോദൗര്‍ബല്യമുള്ളയാളാണെന്ന് ദേശ്മുഖ് പറഞ്ഞു. അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും പരാതിപ്പെട്ടിട്ടുണ്ട്-ദേശ്മുഖ് വ്യക്തമാക്കി.
17 താമസക്കാരാണ് ഹോസ്റ്റെലില്‍ ഉള്ളത്. 41 സാക്ഷികളെ ചോദ്യം ചെയ്തു. ആരോപണങ്ങളില്‍ സത്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ആരോപിച്ചതുപോലെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാരും അവിടെ പ്രവേശിച്ചിട്ടില്ല. വനിതാ ഹോസ്റ്റെല്‍ ആയതിനാല്‍ പുരുഷ പൊലീസുകാര്‍ക്ക് പ്രവേശനാനുമതിയുമില്ല- മന്ത്രി വ്യക്തമാക്കി.
പ്രാദേശിക അധികാരികളുമായി സംസാരിച്ചപ്പോള്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് മനസ്സിലാക്കാനായതെന്ന് ജല്‍ഗാവ് രക്ഷാകര്‍തൃ മന്ത്രി ഗുലാബ് റാവു പാട്ടീല്‍ പറഞ്ഞു. തെറ്റായ ആരോപണങ്ങളെത്തുടര്‍ന്ന് ജില്ലയുടെ പേര് കളങ്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അന്തസ്സുള്ള റസിഡന്‍ഷ്യല്‍ കോളനിയിലാണ് ഹോസ്റ്റെല്‍ സ്ഥിതി ചെയ്യുന്നതെന്ന് വനിതാ, ശിശു ക്ഷേമ മന്ത്രി യശോമതി ഠാക്കൂര്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കാരണം നിരാലംബരായ സ്ത്രീകള്‍ പിന്നീട് പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു - ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.
തെറ്റായ ആരോപണങ്ങള്‍ കാരണം സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പഠോളെ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് നിജസ്ഥിതി തിരക്കണമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.