Found Dead | 'രാജസ്താനില്‍ തയ്യല്‍ക്കാരനെ കടയില്‍ചെന്ന് തലയറുത്ത് കൊലപ്പെടുത്തി'; മരിച്ചത് നുപൂര്‍ ശര്‍മയെ പിന്തുണച്ചയാളെന്ന് പൊലീസ്; പ്രദേശത്ത് സംഘര്‍ഷാവസ്ഥ
Jun 28, 2022, 19:38 IST
ജയ്പുര്‍: (www.kvartha.com) പ്രവാചകന് മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്താനില്‍ തയ്യല്‍ക്കാരനെ കടയില്‍ കയറി തലയറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്. ഉദയ്പുരിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹലോട് സമാധാനത്തിന് ആഹ്വാനം ചെയ്തു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും ഗെഹലോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഉദയ്പുരിലെ മാല്‍ദാസ് തെരുവില്‍ ചൊവ്വാഴ്ച പട്ടപ്പകലാണ് കൊലപാതകം നടന്നത്. രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് തയ്യല്‍ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.
വിവാദ സാമൂഹിക മാധ്യമ പോസ്റ്റുകളെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട കടയുടമയെ നേരത്തെ പൊലീസ് ചോദ്യംചെയ്തിരുന്നതായും റിപോര്‍ടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദയ്പുരിലെ രണ്ടു പേര് തയ്യല്‍ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. മറ്റൊരു വീഡിയോയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതികള്‍ നില്ക്കുന്നതും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ പൊലീസ് അടപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് 600 ഓളം പൊലീസുകാരെ വിന്യസിക്കുകയും നഗരത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു, അതേസമയം രാത്രി വൈകിയും കര്‍ഫ്യൂ ഏര്‍പെടുത്തും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി ഹവാ സിംഗ് ഗൂമരിയ, എഡിജിപി ദിനേഷ് എംഎന്‍, ജംഗ ശ്രീ നിവാസ് റാവു, എസ്പി രാജീവ് പചാര്, ഡിഐജി രാജേന്ദ്ര ഗോയല്‍ എന്നിവരുള്‍പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അഞ്ച് കംപനി രാജസ്താന്‍ ആംഡ് കോണ്‍സ്റ്റാബുലറി ഉള്‍പെടെ 600 ഓളം പേരടങ്ങുന്ന സേനയെ ഉദയ്പൂരിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. അഭ്യൂഹങ്ങള്ക്കൊന്നും ചെവി കൊടുക്കരുതെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
Keywords: Man Found Dead in Rajasthan, Jaipur, Rajasthan, Killed, Dead Body, Social Media, Chief Minister, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.