മകളിപ്പോഴും കാത്തിരിക്കുകയാണ്! പൈലറ്റായ അച്ഛന് കോവിഡ് ബാധിച്ച് മരിച്ചിട്ട് 10 ദിവസമായിട്ടും 5 വയസുകാരിയെ മാത്രം അറിയിച്ചില്ല, അവള്‍ക്കത് താങ്ങാനാവില്ലെന്ന് കുടുംബം
Jun 9, 2021, 12:06 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.06.2021) പൈലറ്റായ അച്ഛന് കോവിഡ് ബാധിച്ച് മരിച്ചിട്ട് 10 ദിവസമായിട്ടും 5 വയസുകാരിയായ മകളെ മാത്രം അറിയിച്ചില്ല. എയര്‍ ഇന്‍ഡ്യ പൈലറ്റായ 37കാരന് ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരിയാണു മരിച്ചത്. തിവാരിയുടെ മരണവിവരം ഇതുവരെയും മകളെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ മൃദുസ്മിത ദാസ് തിവാരി പറഞ്ഞു. പിതാവിനെ സ്നേഹത്തോടെ കാത്തിരിക്കുന്ന അഞ്ചു വയസുകാരിക്ക് അത് താങ്ങാനാവില്ലെന്ന് അവര്‍ പറയുന്നു.
'ഭര്‍ത്താവിന് അന്ത്യാഞ്ജലി നല്‍കാനായി ഞാനിപ്പോള്‍ ഹരിദ്വാറിലാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രായമായവരാണ്. ഞങ്ങള്‍ക്ക് അഞ്ചു വയസുള്ള മകളുണ്ട്. ഞങ്ങള്‍ ജീവിതം തുടങ്ങിയതേയുള്ളൂ. അച്ഛന് തിരിച്ചുവരുന്നതു കാത്തിരിക്കുകയാണ് അവള്. അച്ഛന് ആശുപത്രിയിലാണെന്ന് അവള്‍ക്കറിയാം. എന്താണിത്ര സമയം എടുക്കുന്നതെന്ന് എന്നോടു ചോദിക്കുന്നു. അച്ഛനില്ലാതെ അവള്‍ക്കു കഴിയാനാകില്ല' കരച്ചിലടക്കാനാകാതെ മൃദുസ്മിത ദാസ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
37കാരനായ ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി മരിച്ചു പത്തു ദിവസമായെങ്കിലും അത് ഉള്‍കൊള്ളാന്‍ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിമാന ജോലിക്കാരെ കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിച്ചിരുന്നെങ്കില്‍ വാക്സീന് ലഭിക്കുകയും രോഗം ബാധിച്ചു മരിക്കുകയില്ലായിരുന്നെന്നും കുടുംബം വിശ്വസിക്കുന്നു. 2016ല്‍ ആണ് ക്യാപ്റ്റന്‍ തിവാരി എയര്‍ ഇന്‍ഡ്യയില്‍ ചേര്‍ന്നത്.
ഒരു വര്‍ഷത്തിനിടെ 17 പൈലറ്റുമാരാണ് ഇന്‍ഡ്യയില്‍ കോവിഡ് മൂലം മരണപ്പെട്ടത്. ഇതില്‍ 13 പേര്‍ക്കും ജീവന് നഷ്ടപ്പെട്ടത് 2021 ഫെബ്രുവരിക്കു ശേഷമാണ്. 'മരിച്ച പൈലറ്റുമാര്‍ക്കു മതിയായ നഷ്ടപരിഹാരം നല്കാന് ഇതുവരെയും പദ്ധതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇന്‍ഷുറന്‍സോ അതുപോലുള്ള സൗകര്യങ്ങളോ ഇല്ല.' ഫെഡറേഷന് ഓഫ് ഇന്‍ഡ്യന്‍ പൈലറ്റ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.