Verdict | സ്ത്രീയുടെ മാറിടം സ്പർശിക്കുന്നതും വസ്ത്രത്തിന്റെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന ഹൈകോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു; ജഡ്‌ജിന് വിമർശനം


● അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് സ്റ്റേ ചെയ്തത്
● ഹൈക്കോടതിയുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡനക്കേസിലാണ് വിധി.
ന്യൂഡൽഹി: (KVARTHA) സ്ത്രീയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, അവരുടെ വസ്ത്രത്തിന്റെ (പൈജാമയുടെ) ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും, ബലാത്സംഗത്തിനോ ബലാത്സംഗശ്രമത്തിനോ മതിയായ കാരണമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈകോടതിയുടെ വിവാദപരമായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് കൈകാര്യം ചെയ്ത ഹൈകോടതിയുടെ നടപടിയിൽ സുപ്രീം കോടതി ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്ന കേസിലായിരുന്നു ഈ ഉത്തരവ്.
ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി കേസ് കൈകാര്യം ചെയ്ത രീതി തികച്ചും സെൻസിറ്റീവ് അല്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. ജഡ്ജിയെക്കുറിച്ച് കടുത്ത വാക്കുകൾ ഉപയോഗിക്കുന്നതിൽ ഖേദമുണ്ടെന്നും എന്നാൽ ഇത് ഗൗരവമായ വിഷയമാണെന്നും ജഡ്‌ജ് ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സുപ്രീം കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഈ ഉത്തരവ് ഉടൻ കൈമാറാനും ഉചിതമായ നടപടി സ്വീകരിക്കാനും രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു. 11 വയസുള്ള പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും, അവളുടെ പൈജാമയുടെ ചരട് പൊട്ടിക്കുകയും, അവളെ ഒരു കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. കേസിൽ പവൻ, ആകാശ് എന്നിവരാണ് പ്രതികൾ. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ 2021-ലാണ് സംഭവം നടന്നത്.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 376 (ബലാത്സംഗം), ലൈംഗികാതിക്രമത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (POCSO) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ പ്രകാരം ആദ്യം കേസെടുത്തിരുന്നു. എന്നാൽ, ഇവരുടെ പ്രവൃത്തി ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാനാവില്ലെന്നും പകരം ഐപിസി സെക്ഷൻ 354(ബി), പോക്സോ നിയമത്തിലെ സെക്ഷൻ 9(എം) എന്നിവ പ്രകാരം കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു.
ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ വേണമെന്നും ബലാത്സംഗം ശ്രമവും തയ്യാറെടുപ്പും തമ്മിൽ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ഈ പ്രവൃത്തി കാരണം ഇര നഗ്നയാവുകയോ വസ്ത്രം നഷ്ടപ്പെടുകയോ ചെയ്തു എന്ന് സാക്ഷികൾ ആരും പറഞ്ഞിട്ടില്ല. പ്രതികൾ ഇരയെ ലൈംഗികമായി കടന്നു കയറാൻ ശ്രമിച്ചതായി യാതൊരു ആരോപണവുമില്ല. പ്രതി ബലാത്സംഗം ചെയ്യാൻ ഉറച്ചു എന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും രേഖകളിലില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
The Supreme Court has stayed a controversial Allahabad High Court verdict stating that touching a woman's bosy and attempting to remove her clothing does not constitute molest or attempted molestation. The Supreme Court criticized the High Court judge's handling of the case.
#SupremeCourt, #HighCourt, #MolestCase, #Controversy, #Law, #India