Rescue Operations | ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ 5-ാം ദിവസവും തീവ്രശ്രമം; ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നു, രക്ഷാപ്രവര്‍ത്തനത്തിന് അമേരികന്‍ ഓഗര്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. 96 മണിക്കൂറിലേറെയായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഇവര്‍ക്ക് ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

Rescue Operations | ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ 5-ാം ദിവസവും തീവ്രശ്രമം; ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നു, രക്ഷാപ്രവര്‍ത്തനത്തിന് അമേരികന്‍ ഓഗര്‍

തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതായും റിപോര്‍ടുണ്ട്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം പരമാവധി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു.

യുഎസ് നിര്‍മിത ഡ്രിലിങ് ഉപകരണമായ 'അമേരികന്‍ ഓഗര്‍' എത്തിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും. വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും. കഴിഞ്ഞദിവസം ചിന്‍യാലിസോര്‍ വിമാനത്താവളം വഴിയാണ് അമേരികന്‍ ഓഗര്‍ എത്തിച്ചത്.

4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള അമേരികന്‍ ഓഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതല്‍ ഉപകരണംവെച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി.

തുരങ്കത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരികന്‍ ഓഗര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മിലീമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപുകള്‍ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൃദുവായ പാറകളാണ് ഹിമാലയന്‍ മേഖലകളുടെ പ്രത്യേകത.

 പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി വെല്ലുവിളികളെ നേരിടേണ്ടതായി വരുമെന്നാണ് നഗര വികസന മന്ത്രാലയം മുന്‍ സെക്രടറി ഡോ സുധീര്‍ കൃഷ്ണ വ്യക്തമാക്കുന്നത്.

ബ്രഹ്‌മഖല്‍ - യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.

Keywords: Uttarakhand tunnel collapse: Rescue operations enter day 5, New Delhi, News, Uttarakhand Tunnel Collapse, Rescue Operations, Trapped, Auger, Food, Water, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia