Army chief | മിലിട്ടറി സയന്‍സിലും സ്ട്രാറ്റജിക് സ്റ്റഡീസിലും ബിരുദങ്ങള്‍; ചൈന തര്‍ക്കം പരിഹരിക്കുന്ന നയതന്ത്രജ്ഞന്‍; പുതിയ കരസേനാ മേധാവിയുടെ വിശേഷങ്ങള്‍

 
Who is Lt Gen Upendra Dwivedi, the next Army chief?
Who is Lt Gen Upendra Dwivedi, the next Army chief?


2022 മുതല്‍ 2024 വരെ ഡയറക്ടര്‍ ജനറല്‍ ഇന്‍ഫന്‍ട്രി, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, നോര്‍ത്തേണ്‍ കമാന്‍ഡ് എന്നിവയുള്‍പ്പെടെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

ന്യൂഡെൽഹി: (KVARTHA) മെയ് 31 ന് വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കിയത് വലിയ വിവാദമായിരുന്നു. സര്‍വീസ് മേധാവികളുടെ നിയമനത്തില്‍ സീനിയോറിറ്റി അട്ടിമറിക്കുകയാണെന്ന ആരോപണം ഇതോടെ ഉയര്‍ന്നിരുന്നു. മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പുതിയ കരസേന മേധാവിയെ നിയമിച്ചു. നിലവിലെ ആര്‍മി സ്റ്റാഫ് വൈസ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ് അടുത്ത കരസേനാ മേധാവിയെന്ന് ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 30ന് ജനറല്‍ മനോജ് പാണ്ഡെയില്‍ നിന്ന് അദ്ദേഹം ചുമതലയേല്‍ക്കും.  

മനോജ് പാണ്ഡെയ്‌ക്കൊപ്പം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍മാന്‍ സമീര്‍ വി കാമത്തിന്റെ കാലവധിയും ഒരു കൊല്ലം നീട്ടിയിരുന്നു. ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് കരസേനാ മേധാവിയുടെ കാലാവധി നീട്ടിക്കൊടുത്തത്. 1975ലായിരുന്നു അത്. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഗോപാല്‍ ഗുരുനാഥ് ബേവൂറിനാണ് കാലാവധി നീട്ടി കൊടുത്തത്. അതുകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് വോട്ടെടുപ്പിന് മുമ്പ് മനോജ് പാണ്ഡെയുടെ കാലാവധി നീട്ടിക്കൊടുത്തതില്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ക്ക് ആശയങ്കയുണ്ടായിരുന്നു.

പുതിയ മേധാവി

1964 ജൂലൈ ഒന്നിന് ജനിച്ച ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബര്‍ 15-ന് ആര്‍മിയുടെ ഇന്‍ഫന്‍ട്രിയില്‍ (ജമ്മു & കശ്മീര്‍ റൈഫിള്‍സ്) കമ്മീഷന്‍ ചെയ്യപ്പെട്ടു. നേവി ചീഫ് അഡ്മിന്‍ ദിനേഷ് കെ. ത്രിപാഠിയെപ്പോലെ, മധ്യപ്രദേശിലെ രേവ സൈനിക് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹവും. 18 ജമ്മു കശ്മീര്‍ റൈഫിള്‍സ് റെജിമെന്റ്, 26 സെക്ടര്‍ അസം റൈഫിള്‍സ് ബ്രിഗേഡ്, അസം റൈഫിള്‍സിന്റെ (ഈസ്റ്റ്) ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

കരസേന ഉപമേധാവി

കരസേന ഉപമേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് 2022 മുതല്‍ 2024 വരെ ഡയറക്ടര്‍ ജനറല്‍ ഇന്‍ഫന്‍ട്രി, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, നോര്‍ത്തേണ്‍ കമാന്‍ഡ് എന്നിവയുള്‍പ്പെടെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തികളില്‍ വിപുലമായ പ്രവര്‍ത്തന പരിചയവുമുണ്ട്.

അംഗീകാരങ്ങള്‍

പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, മൂന്ന് ജനറല്‍ ഓഫീസര്‍ ഇന്‍ കമാന്‍ഡിംഗ് ചീഫ് (GOC-in-C )  കമന്‍ഡേഷന്‍ കാര്‍ഡുകള്‍ എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തിളക്കങ്ങളാണ്.  നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ എന്ന നിലയില്‍ ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള തന്ത്രപരമായ മാര്‍ഗനിര്‍ദേശവും പ്രവര്‍ത്തന മേല്‍നോട്ടവും വാഗ്ദാനം ചെയ്തു. ജമ്മു കശ്മീരില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി അദ്ദേഹം സംഘടിപ്പിച്ചു.  ഈ കാലയളവില്‍  ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ ആര്‍മി കമാന്‍ഡിനെ നവീകരിക്കുന്നതിലും സജ്ജീകരിക്കുന്നതിലും ഏര്‍പ്പെട്ടിരുന്നു. ആത്മനിര്‍ഭര്‍ ഭാരതിന്റെ  ഭാഗമായി തദ്ദേശീയ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കി.

40 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘവും വിശിഷ്ടവുമായ സേവനത്തിനിടയില്‍, വിവിധ കമാന്‍ഡുകള്‍, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍, വിദേശ നിയമനങ്ങള്‍ എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമാന്‍ഡ് ഓഫ് റെജിമെന്റ് (18 ജമ്മു കശ്മീര്‍ റൈഫിള്‍സ്), ബ്രിഗേഡ് (26 സെക്ടര്‍ അസം റൈഫിള്‍സ്), ഇന്‍സ്‌പെക്ടര്‍ ജനറല്‍, അസം റൈഫിള്‍സ് (കിഴക്ക്), ഒമ്പത് കോര്‍പ്‌സ് എന്നിവ  കമാന്‍ഡറായുള്ള നിയമനങ്ങളില്‍ ഉള്‍പ്പെടുന്നു.

പഠനം

മധ്യപ്രദേശിലെ രേവയിലെ സൈനിക് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്, 1984 ഡിസംബര്‍ 15 ന് ഇന്ത്യന്‍ ആര്‍മിയുടെ ജമ്മു കശ്മീര്‍ 18 റൈഫിള്‍സില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം യൂണിറ്റിന്റെ കമാന്‍ഡറായി. നാഷണല്‍ ഡിഫന്‍സ് കോളേജിലെയും യുഎസ് ആര്‍മി വാര്‍ കോളേജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ്. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, മോവിലെ ആര്‍മി വാര്‍ കോളേജ് എന്നിവിടങ്ങളിലും പഠിച്ചിട്ടുണ്ട്. ഡിഫന്‍സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം ഫിലും സ്ട്രാറ്റജിക് സ്റ്റഡീസിലും മിലിട്ടറി സയന്‍സിലും രണ്ട് ബിരുദാനന്തര ബിരുദവും പുതിയ കരസേന മേധാവിക്കുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia